
ഏറ്റവും കൂടുതൽ യാത്രക്കാർ കണ്ണൂരിനും അബുദാബിക്കും ഇടയിൽ; കിയാൽ കുതിക്കുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ 29 ശതമാനം വർധനയും വിമാന സർവീസുകളുടെ കാര്യത്തിൽ 36 ശതമാനം വർധനയും രേഖപ്പെടുത്തിയെന്ന് കിയാൽ അറിയിച്ചു. ഡിജിസിഎ പുറത്ത് വിട്ട മേയ് മാസത്തെ കണക്ക് പ്രകാരമാണ് വർധന. 1,47,928 പേരാണ് മേയ് മാസം കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തത്. 1211 സർവീസുകളും നടത്തി. രാജ്യാന്തര റൂട്ടിൽ കണ്ണൂരിനും അബുദാബിക്കും ഇടയിലാണ് കൂടുതൽ യാത്രക്കാർ. 23,587 പേരാണ് ഈ റൂട്ടിൽ യാത്ര ചെയ്തത്. ആകെ രാജ്യാന്തര യാത്രക്കാരുടെ 60 ശതമാനവും യുഎഇയിലേക്കായിരുന്നു. ഇൻഡിഗോയുടെ ഫുജൈറ സർവീസാണ് ഈ നേട്ടത്തിന് കാരണം. തുടക്കം മുതൽ എല്ലാ ദിവസവും 90 ശതമാനം യാത്രക്കാരുമായാണ് ഫുജൈറ സർവീസ് നടത്തുന്നത്.
ഇതോടെ ദുബായ്, ഷാർജ, അബുദാബി, റാസൽഖൈമ, ഫുജൈറ എന്നീ 5 യുഎഇ നഗരങ്ങളിലേക്കും സർവീസ് നടത്തുന്ന ദക്ഷിണേന്ത്യയിലെ ഏക വിമാനത്താവളമായി കണ്ണൂർ മാറി. ആഭ്യന്തര റൂട്ടിൽ മുംബൈ സെക്ടറിലാണ് ഏറ്റവും കൂടുതൽ യാത്രക്കാർ. മേയ് മാസം 13,200 പേരാണ് ഈ റൂട്ടിൽ യാത്ര ചെയ്തത്. ഇൻഡിഗോ മാത്രം സർവീസ് നടത്തിയ റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് കൂടി സർവീസ് ആരംഭിച്ചതോടെയാണ് ഈ മാറ്റം.
2023–24 സാമ്പത്തിക വർഷം ഗോ ഫസ്റ്റ് സർവീസ് നിർത്തിയ ശേഷം ആദ്യമായാണ് ഇത്രയധികം യാത്രക്കാർ കണ്ണൂർ വിമാനത്താവളം വഴി കടന്നുപോകുന്നത്. നിലവിലുള്ളതും പുതിയതുമായ എയർലൈൻ കമ്പനികളുമായി ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. പുതിയ റൂട്ടിൽ സർവീസുകൾ ആരംഭിക്കാനുള്ള ശ്രമത്തിലാണ് കിയാൽ എന്ന് അധികൃതർ പറഞ്ഞു.