
കാട്ടാനക്കലി അതിജീവിച്ച മാത്യു പോരാടുന്നു, കാൻസറിനോട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊട്ടിയൂർ ∙ കാട്ടാനയുടെ ആക്രമണത്തെ അതിജീവിച്ചു ജീവിതത്തിലേക്കു തിരികെവന്ന കൊട്ടിയൂരിലെ വേലിക്കകത്ത് മാത്യു ഇപ്പോൾ കാൻസറിന് എതിരെയുള്ള തളരാത്ത പോരാട്ടത്തിലാണ്. പ്രതിസന്ധികളെ നേരിടാനുള്ള ചങ്കുറപ്പോടെ മകൻ ജിഷോറിനൊപ്പം വേലിക്കകത്ത് കശുമാവ് നഴ്സറിയിൽ മാത്യുവുണ്ട്.
2019 ഡിസംബർ 18ന് രാത്രിയിലാണ് മാത്യുവിന്റെ ജീവിതത്തെ പ്രതിസന്ധിയിലാക്കിയ കാട്ടാനയാക്രമണം ഉണ്ടായത്. കൃഷിയിടത്തിൽ നിന്ന് ശബ്ദം കേട്ട് ഇറങ്ങിയ മാത്യുവിനെ ഇരുളിൽ പതുങ്ങി നിന്ന കാട്ടാന, കയ്യാലയിൽ ചേർത്തു നിർത്തി മസ്തകം കൊണ്ട് ഞെരുക്കുകയാരുന്നു. വാരിയെല്ലു മുതൽ തുടയെല്ലുവരെ തകർന്ന മാത്യുവിനെ ജിഷോറും അയൽവാസികളും ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ആരും കരുതിയില്ല മാത്യു അപകടത്തെ തരണം ചെയ്യുമെന്ന്.
എന്നാൽ മാസങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിൽ മാത്യു വീട്ടിൽ തിരിച്ചെത്തി. ഒരു വർഷത്തിനു ശേഷമാണ് ശ്വാസകോശത്തിൽ കാൻസർ കണ്ടെത്തിയത്. ചികിത്സ തുടങ്ങിയ സമയത്ത് ഭാര്യ ഏലിയാമ്മ പക്ഷാഘാതത്തെത്തുടർന്നു കിടപ്പിലായി; ഈയിടെ മരിച്ചു. തോൽക്കാൻ മനസ്സില്ലാതെ മാത്യു എല്ലാം മനക്കരുത്തുകൊണ്ട് നേരിട്ടു. 2010ൽ മാത്യു വികസിപ്പിച്ചെടുത്തതാണ് പ്രശസ്തമായ പന്നിയാംമല കശുമാവിൻതൈകൾ. അവയുടെ വിൽപന കൂട്ടി വേലിക്കകത്ത് നഴ്സറിയിൽ മകനോടൊപ്പം സജീവമായി.
കാട്ടാനയാക്രമണത്തിന്റെ ചികിത്സയ്ക്കായി വനം വകുപ്പ് നൽകിയത് ഒരു ലക്ഷം രൂപ മാത്രം. നാട്ടുകാർ സമരം ചെയ്തതോടെ സാമൂഹികക്ഷേമ വകുപ്പ് ആശുപത്രിച്ചെലവിനത്തിൽ 6.05 ലക്ഷം രൂപ നൽകി. 10 കൊല്ലം മുൻപുവരെ പന്നിയാംമലയിലുള്ള മാത്യുവിന്റെ വീടിനു ചുറ്റും ഇരുപതോളം കർഷക കുടുംബങ്ങൾ താമസിച്ചിരുന്നു. അവരെല്ലാം വന്യജീവി ആക്രമണത്തെ തുടർന്ന് വീടൊഴിഞ്ഞു.