
6 കോടിയുടെ കരിമണ്ണൂർ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയം തകർച്ചയിൽ; നിർമാണത്തിൽ ക്രമക്കേടെന്ന് ആരോപണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊടുപുഴ ∙ കരിമണ്ണൂർ വേനപ്പാറയിൽ നിർമിച്ചിരിക്കുന്ന ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണത്തിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി ആരോപണം. ഉദ്ഘാടനം കഴിഞ്ഞ് 2 വർഷം പിന്നിടുമ്പോഴേക്കും കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങൾ തകർച്ചയിലാണ്. തിങ്കളാഴ്ച ഒരു ഫ്ലാറ്റിൽ സീലിങ് അടർന്നുവീണതോടെയാണ് നിർമാണത്തിലെ അപാകതകൾ കൂടുതൽ വ്യക്തമായത്. 6 കോടി രൂപ ചെലവിലാണ് 4 നിലകളിലുള്ള ഫ്ലാറ്റ് സമുച്ചയം നിർമിച്ചിരിക്കുന്നത്. എന്നാൽ, നിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്ന സാമഗ്രികളുടെ ഗുണ നിലവാരം വളരെ മോശമാണെന്ന് താമസക്കാർ ചൂണ്ടിക്കാട്ടി.
പ്രീ ഫാബ്രിക്കേഷൻ മെത്തേഡ് ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. ചുമരുകൾ നിർമിച്ചിരിക്കുന്നത് ജിപ്സം ബോർഡ് ഉപയോഗിച്ചാണ്. ഇത് എളുപ്പത്തിൽ വെള്ളം വലിച്ചെടുക്കുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്യും. കൂടാതെ, സമുച്ചയത്തിൽ ലിഫ്റ്റ് സൗകര്യം ഇല്ല. അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസിനോ ഫയർ സർവിസിനോ എത്തിച്ചേരാൻ സാധ്യമാക്കുന്ന തരത്തിലുള്ള റോഡുകളും ഇവിടെയില്ല എന്നത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു. മുകൾ നിലയിലെ ഫ്ലാറ്റുകളിൽ വ്യാപകമായ ചോർച്ചയും കണ്ടെത്തിയിട്ടുണ്ട്.
44 ഫ്ലാറ്റുകളുള്ള ഈ സമുച്ചയത്തിൽ ഓരോ ഫ്ലാറ്റിനും ഏകദേശം 18 ലക്ഷം രൂപയാണ് നിർമാണ ചെലവ് കണക്കാക്കിയിരിക്കുന്നത്. എന്നിട്ടും ഇത്രയധികം അപാകതകളോടെയുള്ള കെട്ടിടത്തിൽ താമസിക്കാൻ വിധിക്കപ്പെട്ടവരുടെ അവസ്ഥ ദയനീയമാണ്. സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് ഇവർ ഇവിടെ കഴിയുന്നത്. നിലവിൽ ഇവിടെ 38 കുടുംബങ്ങളാണ് താമസിക്കുന്നത്.
അന്വേഷണം ആവശ്യപ്പെട്ട് ഫ്ലാറ്റ് സംരക്ഷണ സമിതി
വർഷങ്ങൾക്ക് മുൻപ് ഈ ഭൂമി വാങ്ങിയതിൽ പോലും വലിയ അഴിമതി നടന്നതായി ഫ്ലാറ്റ് സംരക്ഷണ സമിതി ആരോപിച്ചു. നിലവിലെ നിർമാണത്തിലെ അപാകതകളും മുൻകാലങ്ങളിലെ അഴിമതികളും സമഗ്രമായി അന്വേഷിക്കണമെന്ന ആവശ്യം ശക്തമായി. എത്രയും പെട്ടെന്ന് അധികൃതർ വിഷയത്തിൽ ഇടപെട്ട് ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് താമസക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
സന്ദർശിച്ചു
കരിമണ്ണൂർ ∙ ഫ്ലാറ്റിന്റെ ശോചനീയാവസ്ഥയും, ആളുകളുടെ ദുരിത ജീവിതവും നേരിൽ കാണാൻ ഡിസിസി പ്രസിഡന്റ് സി.പി.മാത്യു എത്തി. സർക്കാർ അടിയന്തരമായി ഇതിന് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുനീങ്ങുമെന്ന് സി.പി.മാത്യു പറഞ്ഞു. കലക്ടറെയും പഞ്ചായത്ത് അധികൃതരെയും ബന്ധപ്പെട്ട് അടിയന്തര ഇടപെടൽ വേണമെന്ന് സി.പി.മാത്യു ആവശ്യപ്പെട്ടു.
കരിമണ്ണൂർ ∙ അപകട ഭീഷണിയിലായിരിക്കുന്ന ഫ്ലാറ്റ് സമുച്ചയം കേരള കോൺഗ്രസ് സംസ്ഥാന കോഓർഡിനേറ്റർ അപു ജോൺ ജോസഫ് സന്ദർശിച്ചു. താമസക്കാരുടെ പരാതികൾ കേൾക്കുകയും ഫ്ലാറ്റിന്റെ ദുരവസ്ഥ നേരിട്ട് കാണുകയും ചെയ്തു. എത്രയും വേഗം അധികാരപ്പെട്ടവർ ഈ കാര്യത്തിൽ ഇടപെട്ട് താമസക്കാരുടെ ആശങ്കകൾ പരിഹരിച്ച് ഫ്ലാറ്റ് സമുച്ചയം പൂർത്തീകരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.