
സർക്കാരിന്റെ നാലാം വാർഷികം: ഇടുക്കി ജില്ലാതല ആഘോഷം; ഭൂപ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം കാണും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നെടുങ്കണ്ടം∙ ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം കാണുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മേയ് മാസത്തിൽ ഭൂപതിവ് നിയമ ഭേദഗതിയുടെ ചട്ടങ്ങൾ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ജില്ലാതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപജീവനത്തിനായി ഭൂമി തരം മാറ്റി ഉപയോഗിച്ചത് ക്രമീകരിക്കുന്നതിനുള്ള ചട്ടങ്ങൾ ഭേദഗതിയിൽ ഉൾപ്പെടുത്തും. ഇതിനായുള്ള അപേക്ഷകളിൽ കാലതാമസം ഒഴിവാക്കി സമയബന്ധിതമായി നടപടി സ്വീകരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, സഹകരണ സ്ഥാപനങ്ങൾ, പട്ടയഭൂമിയിൽ നിർമിച്ച സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾ, വായനശാലകൾ, ക്ലബ്ബുകൾ, സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന മറ്റു നിർമിതികൾ തുടങ്ങി പൊതു ആവശ്യത്തിനായി പ്രവർത്തിക്കുന്ന കെട്ടിടങ്ങളുടെ ക്രമീകരണം സംബന്ധിച്ച നടപടികൾക്കായി ഏകജാലക സംവിധാനം ഏർപ്പെടുത്തും. മതസ്ഥാപനങ്ങളുടെ നിർമിതികൾ, സമുദായ സംഘടനയുടെ സ്ഥാപനങ്ങൾ, ഭിന്നശേഷി അവകാശ സംരക്ഷണ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങളുടെയും സർക്കാർ, അർധസർക്കാർ ഭൂമിയിലെയും പൊതു ആവശ്യത്തിനായുള്ള വാണിജ്യ കേന്ദ്രങ്ങളോട് കൂടിയ നിർമിതികൾ എന്നിവ ഉൾപ്പെടുന്ന ഭൂമിയുടെ ക്രമീകരണം വേഗത്തിലാക്കാൻ നടപടികൾ ലഘൂകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വകമാറ്റി ഉപയോഗിച്ച ഭൂമിയുടെ ക്രമീകരണം, പുതുതായി മറ്റ് ആവശ്യങ്ങൾക്കു ഭൂമി ഉപയോഗിക്കുന്നതിനുള്ള ചട്ടം എന്നിങ്ങനെ 2 ഘട്ടങ്ങളായാണ് ചട്ടങ്ങൾ രൂപീകരിക്കുക. നിർമാണ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഫീസ് ഈടാക്കും. എന്നാൽ പിഴ ഈടാക്കില്ല. നിർമാണ സാമഗ്രികൾ ലഭ്യമാക്കാൻ ക്വാറികൾക്ക് അനുമതി നൽകുന്നതു സംബന്ധിച്ചും ഉടൻ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ 9 വർഷം സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ ശ്രദ്ധേയമായ പുരോഗതി കൈവരിക്കാൻ കഴിഞ്ഞു. എന്നാൽ ചിലർ ബോധപൂർവം തെറ്റായ പ്രചാരണം നടത്തുന്നു. പദ്ധതികൾ നടപ്പാകുന്നില്ലെന്നും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും പ്രചാരണം നടക്കുന്നു. നാടിന്റെ തനത് വരുമാനം 2016ൽ 26% ആയിരുന്നു. ഇപ്പോൾ 73% ആയി. കഴിഞ്ഞ 3 വർഷത്തെ തനത് നികുതി വരുമാനത്തിലും വലിയ വർധനയുണ്ട്. കേന്ദ്രവും സംസ്ഥാനവും ചേർന്നാണ് പല പദ്ധതി ചെലവുകളും നിറവേറ്റുന്നത്.
എന്നാൽ കേരളത്തിന്റെ പങ്ക് വർധിക്കുകയും കേന്ദ്രത്തിന്റെ പങ്ക് കുറയുകയും ചെയ്യുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ചെലവിന്റെ 70% സംസ്ഥാനത്തിനു വഹിക്കേണ്ടി വന്നു. ഈ സാമ്പത്തിക വർഷം ഇത് 75% ആകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ.വാസവൻ, എംഎൽഎമാരായ എം.എം.മണി, വാഴൂർ സോമൻ, എ.രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ, മുൻ എംപി ജോയ്സ് ജോർജ്, മുൻ എംഎൽഎ കെ.കെ.ജയചന്ദ്രൻ, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ വി.കെ.രാമചന്ദ്രൻ, കലക്ടർ വി.വിഘ്നേശ്വരി, അഡിഷനൽ ജില്ലാ മജിസ്ട്രേട്ട് ഷൈജു പി.ജേക്കബ് എന്നിവർ പ്രസംഗിച്ചു. .