
മൂന്നാർ ദൗത്യത്തിൽ നടപടി; ഒന്നരപ്പതിറ്റാണ്ടിന് ശേഷം കയ്യേറ്റം ഒഴിപ്പിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രാജകുമാരി ∙ മൂന്നാർ ദൗത്യകാലത്തു കണ്ടെത്തിയ ഭൂമികയ്യേറ്റത്തിൽ ഒന്നരപ്പതിറ്റാണ്ടിനു ശേഷം നടപടിയെടുത്ത് റവന്യു വകുപ്പ്. ചിന്നക്കനാൽ വില്ലേജിൽ വ്യാജ പട്ടയം ചമച്ച് 12 പേർ കൈവശം വച്ചിരുന്ന 12 ഏക്കർ 41 സെന്റ് സർക്കാർ ഭൂമി റവന്യു വിഭാഗം തിരിച്ചുപിടിച്ച് ബോർഡ് സ്ഥാപിച്ചു. സിപിഎം ശാന്തൻപാറ ഏരിയ കമ്മിറ്റിയംഗം വി.എക്സ്.ആൽബിൻ കൈവശം വച്ചിരുന്ന 2 ഏക്കർ 80 സെന്റ് ഭൂമിയും ഇതിലുൾപ്പെടുന്നു.
ചിന്നക്കനാൽ വെലക്ക്–70 ഏക്കർ റോഡിനു സമീപം റോഡിന്റെ ഇരുഭാഗത്തുമായി 7 വ്യക്തികൾ കൈവശപ്പെടുത്തിയിരുന്ന 2 ഏക്കർ 88 സെന്റ് ഭൂമിയും (സർവേ നമ്പർ 524 മുതൽ 529 വരെ) ചിന്നക്കനാൽ–സൂര്യനെല്ലി റോഡിനു സമീപം 5 വ്യക്തികൾ കൈവശം വച്ചിരുന്ന 9 ഏക്കർ 53 സെന്റ് ഭൂമിയുമാണു (സർവേ 510, 517) ഒഴിപ്പിച്ചത്. സമീപകാലത്തു നടന്ന ഏറ്റവും വലിയ കയ്യേറ്റമാെഴിപ്പിക്കലാണിത്.
സിപിഎം നേതാവിന് എതിരെ ഗുരുതര കണ്ടെത്തലുകൾ
∙ ചിന്നക്കനാലിൽ എച്ച്എൻഎലിനു പാട്ടത്തിനു നൽകിയ ഭൂമിയിലെ യൂക്കാലിപ്റ്റസ് മരങ്ങൾ വെട്ടിമാറ്റിയും വനംവകുപ്പ് ജണ്ടകൾ നശിപ്പിച്ചും സിപിഎം നേതാവ് വി.എക്സ്.ആൽബിന്റെ നേതൃത്വത്തിൽ ചിലർ 2006 മേയ് 17നു ചിന്നക്കനാലിൽ ഭൂമി കയ്യേറിയെന്നാണു റവന്യു വകുപ്പിന്റെ റിപ്പോർട്ടിലുള്ളത്. ഇൗ ഭൂമിയിലുൾപ്പെടുന്ന 2 ഏക്കർ 80 സെന്റ് ഭൂമിക്ക് അന്തോണിയമ്മ എന്നയാളുടെ പേരിലും 3 ഏക്കർ 25 സെന്റിനു മാർക്കോസ് ഇസാക്ക് എന്നയാളുടെ പേരിലും പട്ടയം ഉണ്ടെന്നായിരുന്നു അവകാശവാദം.
ഇൗ ഭൂമി എച്ച്എൻഎൽ കയ്യേറിയതാണെന്ന് ആരോപിച്ച് ഇവർ ഹൈക്കോടതിയെ സമീപിച്ചു. തുടർനടപടി സ്വീകരിക്കാൻ കോടതി നിർദേശം നൽകി. തുടർന്നു പ്രാഥമികാന്വേഷണം നടത്തിയതിനെത്തുടർന്ന് ഇവർക്കു ഭൂമി പതിച്ചുനൽകിയതാണെന്നു കലക്ടർ 2007 ഏപ്രിൽ 4ന് ഉത്തരവിറക്കി. എന്നാൽ പട്ടയരേഖകളിൽ സംശയം തോന്നിയ മൂന്നാർ ഡിഎഫ്ഒ കലക്ടർക്കു വീണ്ടും പരാതി നൽകി.
റവന്യു വകുപ്പ് നടത്തിയ അന്വേഷണത്തിൽ എൽഎ 166–72, 234–68 എന്നീ പട്ടയങ്ങൾ വ്യാജമാണെന്നു കണ്ടെത്തി. ഇൗ പട്ടയത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന സർവേ നമ്പറിൽ ഉൾപ്പെട്ട ഭൂമിയിലല്ല കൈവശക്കാർ അവകാശം ഉന്നയിക്കുന്നതെന്നും ഉടുമ്പൻചോല തഹസിൽദാർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഇതോടെ 2007 ഏപ്രിൽ 4ലെ കലക്ടറുടെ ഉത്തരവു റദ്ദാക്കി ഭൂമിയേറ്റെടുക്കാനുള്ള നടപടിയാരംഭിച്ചു. എന്നാൽ വി.എക്സ്.ആൽബിൻ ഉൾപ്പെടെയുള്ള കൈവശക്കാർ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഇതോടെയാണു നടപടി ഒന്നരപ്പതിറ്റാണ്ടോളം വൈകിയത്.
ഒഴിപ്പിച്ച ഭൂമി
∙ ചിന്നക്കനാൽ–സൂര്യനെല്ലി റോഡിനു സമീപം: വി.എക്സ്.ആൽബിൻ കൈവശപ്പെടുത്തിയ 2 ഏക്കർ 88 സെന്റ്, ചക്കുപള്ളം സ്വദേശി സിബി തോമസ്, തിരുവനന്തപുരം സ്വദേശി ബാബുരാജ് എന്നിവർ കൈവശം വച്ചിരുന്ന 3 ഏക്കർ 48 സെന്റ്, മുംബൈ സ്വദേശി അൻഷുൽ സിറോയ, എറണാകുളം സ്വദേശി അനിൽ ജേക്കബ് എന്നിവർ കയ്യേറിയ 3 ഏക്കർ 25 സെന്റ് ഭൂമി.
∙ വെലക്കിനു സമീപമുള്ള 2 ഏക്കർ 88 സെന്റ് ഭൂമി; സോണിയ എലിസബത്ത് (10.850 സെന്റ്), റാണി തങ്കച്ചൻ (12 സെന്റ്), ബോബി സക്കറിയ വെള്ളൂക്കുന്നേൽ (ഒരേക്കർ 40 സെന്റ്), പ്രമോദ് ജോസഫ് (55 സെന്റ്), ഗ്രേസ് തോമസ് (14.800 സെന്റ്), തോമസ് മാത്യു (23.800 സെന്റ്), ജോസ് ജോസഫ് (32 സെന്റ്). റാണി തങ്കച്ചൻ, ഗ്രേസ് തോമസ് എന്നിവർ കൈവശഭൂമിയിൽ നിർമിച്ച വീടുകളും ഇന്നലെ റവന്യു വിഭാഗം ഏറ്റെടുത്തു. മറ്റുള്ളവർ കൈവശം വച്ചിരുന്ന ഭൂമിയിൽ കെട്ടിടങ്ങളോ കൃഷിയോ ഇല്ല.