
ഇന്ത്യ എന്നത് ബ്രിട്ടീഷുകാർ നൽകിയ പേര്, അതു മാറ്റി ഭാരതാംബ എന്നാക്കണം: പി.സി.ജോർജ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊടുപുഴ ∙ ഇന്ത്യ എന്നത് ബ്രിട്ടിഷുകാർ നൽകിയ പേരാണെന്നും അതു തിരുത്തി ഭാരതാംബ എന്നാക്കണമെന്നും ബിജെപി നേതാവ് പി.സി.ജോർജ്. എച്ച്ആർഡിഎസ് ഇന്ത്യ സംഘടിപ്പിച്ച അടിയന്തരാവസ്ഥയുടെ 50–ാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ നശിപ്പിച്ചതിൽ ഒന്നാം പ്രതി ജവാഹർലാൽ നെഹ്റുവാണെന്നും കമ്യൂണിസ്റ്റ് പാർട്ടി ഒരിക്കലും അടിയന്തരാവസ്ഥയെ എതിർക്കാൻ ധൈര്യം കാണിച്ചില്ലെന്നും ജോർജ് വിമർശിച്ചു.
ജനാധിപത്യ ധ്വംസനവും മൗലികാവകാശങ്ങൾ റദ്ദാക്കലിനും ഇടയായ അടിയന്തരാവസ്ഥയ്ക്കെതിരെ നടന്ന ശക്തമായ പോരാട്ടത്തെ ഇന്ത്യയിലെ രണ്ടാം സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിച്ച് സമര സേനാനികൾക്കു പെൻഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കണമെന്നും ജോർജ് ആവശ്യപ്പെട്ടു. സ്വാഗത സംഘം ചെയർമാൻ സ്വാമി അയ്യപ്പദാസ് അധ്യക്ഷനായി. അടിയന്തരാവസ്ഥയിൽ ജയിൽവാസം അനുഭവിക്കേണ്ടി വന്നവരെ ചടങ്ങിൽ ആദരിച്ചു. ജനറൽ കൺവീനർ ബിജു കൃഷ്ണൻ, ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി.ബാബു, കൈതപ്രം വാസുദേവൻ നമ്പൂതിരി, ബിഷപ് ഡോ.മാത്യൂസ് മാർ തിയോഫിലോസ് കുന്നമ്പള്ളിൽ, കെ.എം.സന്തോഷ് കുമാർ, പി.എം.വേലായുധൻ, ഷമീർ മുഹമ്മദ്, കെ.ജി.വേണുഗോപാൽ, പി.നാരായണൻ, ആശാ ലോറൻസ്, രാഹുൽ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കവിയരങ്ങും ഗാനമേളയും നടന്നു.
ജോർജിനെതിരെ പരാതി
തൊടുപുഴ ∙ മതവിദ്വേഷ പരാമർശം നടത്തിയെന്നാരോപിച്ചു ബിജെപി നേതാവ് പി.സി.ജോർജിനെതിരെ യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റി തൊടുപുഴ പൊലീസിൽ പരാതി നൽകി. പരാതിയിൽ പറയുന്ന കാര്യങ്ങളുടെ നിയമവശങ്ങൾ പരിശോധിച്ചു തുടർനടപടിയെടുക്കുമെന്നു ഡിവൈഎസ്പി പി.കെ.സാബു പറഞ്ഞു.