കൊമ്പൊടിഞ്ഞാലിലെ കൂട്ടമരണത്തിന്റെ കാരണമെന്ത്?; ഇടുക്കി പൊലീസേ.. ഇതു മോശം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊടുപുഴ ∙ കട്ടപ്പനയിലെ ഇരട്ട കൊലപാതകം, തൊടുപുഴയിലെ ബിജു ജോസഫിന്റെ കൊലപാതകം തുടങ്ങിയ കേസുകളിൽ കണ്ടെത്തലുകൾ നടത്തി മികവ് തെളിയിച്ചതാണ് ഇടുക്കിയിലെ പൊലീസ് സേന. എന്നാൽ ഇപ്പോൾ അന്വേഷിക്കുന്ന പല കേസുകളിലും ഗുരുതര പരാതികൾ ഉയരുകയാണ്. കട്ടപ്പനയിൽ ജീവനൊടുക്കിയ വ്യാപാരി സാബുവിന്റെ ഭാര്യ മേരിക്കുട്ടി പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തിയില്ലാതെ വിവിധ സ്ഥലങ്ങളിൽ പരാതി നൽകി. വണ്ടിപ്പെരിയാറിലെ സീതയുടെ മരണം, തോട്ടം–റിസോർട്ട് മാനേജർക്കെതിരായ തങ്കമണി പൊലീസിന്റെ കള്ളക്കേസ് എന്നിവയിലെല്ലാം മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലുണ്ടായി. ഇത്തരത്തിൽ നീതിക്കായി പൊലീസിൽ നിന്ന് സാധാരണക്കാർ അകലുന്ന സംഭവങ്ങൾ കൂടുകയാണ്.
കാൻസർ രോഗിക്ക് നീതി വേണം
കാൻസർ രോഗിയായ വീട്ടമ്മയെ കെട്ടിയിട്ട് പണം തട്ടിയെടുത്ത സംഭവത്തിൽ 3 ആഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടിക്കാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. കഴിഞ്ഞ 5ന് രാവിലെയാണ് അടിമാലി എസ്എൻ പടിയിൽ കളരിക്കൽ ഉഷ സന്തോഷ് താമസിക്കുന്ന വാടക വീട്ടിലെത്തി വായിൽ തുണി തിരുകി കെട്ടിയിട്ടശേഷം പഴ്സിൽ സൂക്ഷിച്ചിരുന്ന 16,500 രൂപ തട്ടിയെടുത്തത്. ഇടുക്കിയിൽ നിന്ന് വിരലടയാള, സയന്റിഫിക് വിദഗ്ധരും പൊലീസും സംഭവ സ്ഥലത്ത് എത്തി നടത്തിയ അന്വേഷണത്തിൽ പ്രതിയെ സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചില്ല.
ഇതോടെ 8ന് ഇടുക്കി ഡിവൈഎസ്പി ജിൽസൺ മാത്യുവിന്റെ നേതൃത്വത്തിൽ 10 അംഗ പൊലീസ് സംഘത്തെ ജില്ല പൊലീസ് മേധാവി വിഷ്ണു പ്രദീപ് നിയമിച്ച് അന്വേഷണം ഊർജിതമാക്കിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഇതിനിടെ ജിൽസൺ മാത്യുവിനെ ആലപ്പുഴയ്ക്ക് സ്ഥലം മാറ്റിയതോടെ അന്വേഷണം വഴിമുട്ടി.
അക്രമിയെ സംരക്ഷിക്കുന്നത് എന്തിന്?
വണ്ടിപ്പെരിയാറിൽ പന്ത്രണ്ടു വയസ്സുകാരനെ അയൽവാസി ചെരിപ്പു കൊണ്ടു മർദിച്ച സംഭവത്തിൽ പൊലീസിനെതിരെ കുട്ടിയുടെ മാതാപിതാക്കൾ. കേസ് എടുത്തെങ്കിലും കുട്ടികൾക്കെതിരെയുളള അതിക്രമം ചുമത്തിയുള്ള വകുപ്പുകൾ പ്രതിക്കെതിരെ പൊലീസ് ഉപയോഗിച്ചില്ലെന്നാണ് പരാതി. ഇതു ചൂണ്ടിക്കാട്ടി കുട്ടിയുടെ പിതാവ് ബാലാവകാശ കമ്മിഷന് പരാതി നൽകി. കഴിഞ്ഞ 14ന് അയൽവാസി കുട്ടിയെ ചെരിപ്പു കൊണ്ടും, കൈ കൊണ്ടും, തലയ്ക്കും, കഴുത്തിനും, നെഞ്ചിനും അടിച്ചു പരുക്കേൽപിച്ചു എന്നാണ് പരാതി.
കൊമ്പൊടിഞ്ഞാലിലെ കൂട്ടമരണത്തിന്റെ കാരണമെന്ത്?
വെള്ളത്തൂവൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊമ്പൊടിഞ്ഞാലിൽ 4 അംഗ കുടുംബം തീപിടിച്ചു വെന്തു മരിച്ച സംഭവം ഒന്നര മാസം പിന്നിടുമ്പോഴും അന്വേഷണം ഇഴയുന്നു. കഴിഞ്ഞ മേയ് 9നാണ് തെള്ളിപ്പടവിൽ പരേതനായ അനീഷിന്റെ ഭാര്യ ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, ശുഭയുടെ മാതാവ് പൊന്നമ്മ എന്നിവർ വീടിന് തീപിടിച്ചു വെന്തു മരിച്ചത്. 11ന് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയ പൊലീസ് സംഘം വൈദ്യുത ഷോർട്ട് സർക്കീറ്റാണ് വീട് അഗ്നിക്കിരയാകാൻ കാരണമെന്നും ഇതേ തുടർന്നാണ് കുടുംബാംഗങ്ങൾ വെന്തു മരിച്ചതെന്നുമുള്ള പ്രാഥമിക നിഗമനത്തിൽ എത്തിച്ചേർന്നു.
തുടർന്ന് സംഭവസ്ഥലത്തു നിന്ന് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ തുടക്കത്തിൽ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. 12ന് ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടിങ് വിഭാഗം പരിശോധനയ്ക്ക് എത്തി. വീട് അഗ്നിക്കിരയാകാൻ കാരണം വൈദ്യുത ഷോർട്ട് സർക്കീറ്റാകാൻ സാധ്യത കുറവാണെന്ന് വിലയിരുത്തി.
17ന് ഫൊറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) ടീമിനെ സംഭവ സ്ഥലത്തേക്ക് അയച്ച് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കണമെന്നാവശ്യപ്പെട്ട് വെള്ളത്തൂവൽ എസ്എച്ച്ഒ കാക്കനാട് റീജനൽ കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറി മേധാവിക്ക് കത്ത് നൽകി. 4 അംഗ കുടുംബത്തിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും പരാതി ഉന്നയിച്ചതോടെയായിരുന്നു ഇത്.
അന്വേഷണത്തിൽ വഴിത്തിരിവായി പ്രദേശവാസിയുടെ ലാപ്ടോപ്പ്, മൊബൈൽ ഫോണുകൾ എന്നിവ ഡിവൈഎസ്പി ജിൽസൺ മാത്യുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. തുടർന്ന് വിവിധ ദിവസങ്ങളിൽ ഇയാളെയും ഭാര്യയെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. 9ന് രാത്രി ഇരുവരും ശുഭയുടെ മൊബൈൽ നമ്പറിലേക്ക് വിളിച്ചിട്ടുണ്ടെന്നു കണ്ടെത്തി.
ഇതിന്റെ വിശദാംശങ്ങളും മറ്റും ലഭിക്കുന്നതിന് എഫ്എസ്എൽ വിഭാഗത്തിനും മൊബൈൽ കമ്പനിയെയും അന്വേഷണ സംഘം ബന്ധപ്പെട്ടു. ഉദ്യോഗസ്ഥർ സ്ഥലം മാറി പോയതോടെ അന്വേഷണം മന്ദഗതിയിലാണ്.