
കടം വാങ്ങിയും ലോണെടുത്തും പണിത വീട് പാലുകാച്ചലിന് മുൻപ് തകർന്നു; കണ്ണീരിലായി അജിയും കുടുംബം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂലമറ്റം ∙ ഇന്ന് താമസം തുടങ്ങാനിരുന്ന ചേറാടി കൊച്ചുപറമ്പിൽ അജിയുടെ വീട് ശനിയാഴ്ച പുലർച്ചെയുണ്ടായ പേമാരിയിലും കൊടുംകാറ്റിലും തകർന്നത് കുടുംബത്തെ കണ്ണീരിലാക്കി. കാറ്റിൽ വീടിന്റെ മേൽക്കൂര പൂർണമായി തകർന്നു. വാസയോഗ്യമല്ലാത്ത വീട്ടിൽ താമസിച്ചിരുന്ന അജി 2 വർഷം മുൻപ് വാടക വീട്ടിലേക്ക് മാറുകയായിരുന്നു. തുടർന്ന് കടം വാങ്ങിയ പണവും ലോണും സ്വർണം പണയം വച്ച തുകയും സ്വരൂപിച്ചാണ് വീട് പണി പൂർത്തിയാക്കിയത്. ഇന്നു രാവിലെ പാലുകാച്ചി സ്വന്തം വീട്ടിൽ താമസം തുടങ്ങാമെന്ന മോഹമാണ് അജിക്കും കുടുംബത്തിനും നഷ്ടമായത്.
വൈദ്യുതിയില്ലാതെ ഓലവീട്ടിൽ താമസിച്ചിരുന്ന അജിയുടെ കുടുംബത്തിന്റെ ദുരവസ്ഥയെ കുറിച്ച് മനോരമ മുൻപ് വാർത്ത ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥർ സ്വന്തം പണം മുടക്കി ഇവർക്ക് വൈദ്യുതി എത്തിച്ചു നൽകി. കൂടാതെ അജിയുടെ മകന് പഠനത്തിനായി ജില്ലാ പഞ്ചായത്ത് മൊബൈൽ ഫോണും നൽകിയിരുന്നു. വീട് താമസം തുടങ്ങാൻ തീരുമാനിച്ച ഇന്നലെ സുഹൃത്തുക്കളുടെ സഹായത്തോടെ മേൽക്കൂരയടക്കം തകർന്ന സാമഗ്രികൾ എടുത്തു സൂക്ഷിച്ചുവച്ചു.
ഇനി മഴക്കാലം മാറിയ ശേഷം വീണ്ടും വീട് പൂർത്തിയാക്കണമെന്നാണ് അജിയുടെ ആഗ്രഹം. അതിനു പണവും കണ്ടെത്തണം. പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി നഷ്ടം വിലയിരുത്തി മടങ്ങി. എത്രയും വേഗം ഈ കുടുംബത്തിന് വീട് നിർമിക്കാനാവശ്യമായ നടപടികളെടുക്കണമെന്ന് പഞ്ചായത്ത് അംഗം പി.എ.വേലുക്കുട്ടൻ റവന്യു ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.