കുമളി ∙ തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന മോഷണക്കേസ് പ്രതിയെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ചമഞ്ഞ് കുമളി പൊലീസ് പിടികൂടി. തേനി ജില്ലയിലെ കാമാക്ഷിപുരം കൊയ്യാ തോപ്പ് ഗ്രാമത്തിലെ കുറുവ സംഘാംഗം ചോള അയ്യപ്പൻ (45) ആണ് പിടിയിലായത്.
2008ൽ കുമളി സ്റ്റേഷൻ പരിധിയിൽ നടന്ന 3 മോഷണക്കേസുകളിലെ പ്രതിയെയാണ് 17 വർഷത്തിനു ശേഷം സാഹസികമായി പൊലീസ് പിടികൂടിയത്. പാലാ, പള്ളിക്കത്തോട്, മണിമല സ്റ്റേഷനുകളിലും ഇയാളുടെ പേരിൽ കേസുകളുണ്ട്.
ചോള അയ്യപ്പൻ പിടിയിലായതോടെ വേഷപ്പകർച്ചയിലൂടെ പ്രതികളെ അവരുടെ താവളത്തിൽ കയറി പിടികൂടാനുള്ള കഴിവ് പൊലീസുകാർ ഒരിക്കൽക്കൂടി തെളിയിച്ചു.
ഏതാനും നാൾ മുൻപ് ബാങ്ക് ഉദ്യോഗസ്ഥന്റെ വേഷം കെട്ടിയാണ് പ്രതിയെ കുടുക്കിയതെങ്കിൽ ഇത്തവണ തിരഞ്ഞെടുത്തത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ വേഷം. മുൻപ് ബാങ്ക് ഉദ്യോഗസ്ഥനായി വേഷം കെട്ടിയ എം.മാരിയപ്പൻ എന്ന പൊലീസുകാരൻ തന്നെയാണ് ഇത്തവണയും അന്വേഷണത്തിന് വേഷമിട്ടത്.
എസ്ഐ മിഥുൻ അശോക്, സിപിഒ സി.പി.രതീഷ് എന്നിവരും പ്രതിയുടെ ഒളിവിടം തേടി വേഷം മാറി ദിവസങ്ങളോളം അലഞ്ഞു.
തമിഴ് നന്നായി കൈകാര്യം ചെയ്യുന്ന മാരിയപ്പൻ വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായുള്ള അവിടത്തെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ വശത്താക്കി വോട്ടേഴ്സ് ലിസ്റ്റും പ്രതിയുടെ ഫോട്ടോ അടക്കം വിവരങ്ങളും കൈവശപ്പെടുത്തി.
വെള്ളിയാഴ്ച രാത്രി പ്രതിയെ വീട് വളഞ്ഞ് കസ്റ്റഡിയിലെടുക്കാൻ പൊലീസ് തുനിഞ്ഞപ്പോൾ സ്ത്രീകൾ ഉൾപ്പെടെ വൻ സംഘം പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചു. ഒരവസരത്തിൽ ജീവന് ഭീഷണിയാകുമെന്ന് കണ്ടതോടെ തമിഴ്നാട് പൊലീസിന്റെ സഹായം തേടേണ്ടി വന്നു.
2008-ൽ കുമളി ചക്കുപള്ളത്ത് വീടിന്റെ വാതിൽ ചവിട്ടി തുറന്ന് സ്ത്രീയുടെ മാല മോഷ്ടിച്ചതടക്കമുള്ള കേസുകൾ പ്രതിക്കെതിരെ കുമളി പൊലീസിലുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

