
28 വർഷം ഒളിവിൽ; സിനിമയെ വെല്ലുന്ന ഓപ്പറേഷനുമായി പൊലീസ്, അവസാനം കൊലക്കേസ് പ്രതി കുടുങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുമളി ∙ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി 28 വർഷത്തിനു ശേഷം പൊലീസ് പിടിയിലായി. തേനി ജില്ലയിലെ വരശനാടിനു സമീപം ധർമരാജപുരം സ്വദേശിയായ മഹാദേവൻ (48) ആണ് അറസ്റ്റിലായത്. കുമളിക്കു സമീപം ചെങ്കരയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ മഹാദേവനെ വളരെ നാടകീയമായാണ് പൊലീസ് കണ്ടെത്തിയത്. കുമളി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ എം.മാരിയപ്പൻ ബാങ്ക് ഉദ്യോഗസ്ഥൻ എന്ന പേരിൽ വരശനാടിൽ മാസങ്ങളോളം താമസിച്ചാണ് മഹാദേവൻ തങ്ങിയിരുന്ന സ്ഥലം കണ്ടെത്തിയത്.
ചെങ്കര സ്വദേശി ഗണേശൻ (18) കൊല്ലപ്പെട്ട കേസിലെ നാലാം പ്രതിയാണ് മഹാദേവൻ. ദുർഘടമായ വനമേഖലയിൽ ഭാര്യയും രണ്ടു കുട്ടികളുമായാണ് ഇയാൾ കഴിഞ്ഞിരുന്നത്. കൊല്ലപ്പെട്ട ഗണേശന്റെ മൂത്ത സഹോദരനായ ലിംഗം, അടുത്ത ബന്ധുക്കളായ ധനരാജ്, ബാലചന്ദ്രർ എന്നിവരാണ് ഒന്നും രണ്ടും മൂന്നും പ്രതികൾ. ഇവർ നേരത്തേ പിടിയിലായിരുന്നെങ്കിലും നാലാം പ്രതിയായ മഹാദേവൻ സംഭവത്തിനു ശേഷം കടന്നുകളയുകയായിരുന്നു. മഹാദേവനടക്കം പ്രതികളെല്ലാം അടുത്ത ബന്ധുക്കളാണ്.
ചെങ്കരയിലെ സ്വത്ത് സംബന്ധിച്ചുള്ള തർക്കമാണ് കൊലയ്ക്കു കാരണം. 1997 ജൂൺ ഏഴിന് വൈകുന്നേരം ഏഴോടെ ചെങ്കര ഭാഗത്തായിരുന്നു കൊലപാതകം. പ്രതികളെല്ലാവരും ചേർന്ന് ഗണേശനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണു കേസ്. എസ്ഐമാരായ ജെഫി ജോർജ്, അനന്തു, സിപിഒമാരായ സി.പി.രതീഷ്, എം.മാരിയപ്പൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പൊലീസിന്റെ നാടകീയനീക്കം; പ്രതി വലയിൽ
ഷാജി അറയ്ക്കൽ
കുമളി ∙ ചെങ്കരയിൽ 28 വർഷങ്ങൾക്കു മുൻപു നടന്ന കൊലപാതക കേസിൽ ഉൾപ്പെട്ട പ്രതിയെ പിടികൂടാൻ കുമളി പൊലീസ് നടത്തിയത് നാടകീയ നീക്കങ്ങൾ. കേസിലെ നാലാം പ്രതി മഹാദേവൻ സംഭവത്തിനു ശേഷം തമിഴ്നാട്ടിലേക്കു മുങ്ങിയിരുന്നു. പിന്നീട് ഇയാളെക്കുറിച്ച് ഒരു വിവരവും ലഭ്യമായിരുന്നില്ല. അടുത്ത നാളിൽ, കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയുടെ ഭാര്യ പരാതി നൽകുകയും ഇയാൾ തേനി ജില്ലയിലെ വരശനാട് മേഖലയിൽ ഉള്ളതായി പൊലീസിനു സൂചന നൽകുകയും ചെയ്തു. പെരിയാർ കടുവ സങ്കേതത്തോടു ചേർന്ന് സ്ഥിതിചെയ്യുന്നതും മൊബൈൽ റേഞ്ച് പോലും ലഭ്യമല്ലാത്തതുമായ ഉൾപ്രദേശമാണ് വരശനാട്. ഇവിടെനിന്ന് പ്രതിയെ കണ്ടെത്തുക എളുപ്പമല്ല.
ബാങ്ക് ഉദ്യോഗസ്ഥനെന്ന പേരിൽ സിവിൽ പൊലീസ് ഓഫിസർ എം.മാരിയപ്പൻ ഇവിടെയെത്തുകയായിരുന്നു. തുടർന്ന് വരശനാട്നിന്ന് 10 കിലോമീറ്റർ ഉള്ളിലേക്കു മാറി ധർമരാജപുരത്താണ് മഹാദേവൻ ഒളിവിൽ കഴിഞ്ഞിരുന്നതെന്നു കണ്ടെത്തി. ഇവിടേക്കു നല്ല റോഡില്ല, ഫോണും വൈദ്യുതിയുമില്ല. ആകെയുള്ളത് ഷീറ്റും ഓലയും മേഞ്ഞ ചെറിയ ചായക്കട മാത്രം. പ്രതി മഹാദേവൻ ധർമരാജപുരം വിട്ട് ഒരിടത്തും പോകില്ല. കശുമാവിൻതോട്ടമാണ് പ്രദേശത്ത് കൂടുതലുള്ളത്. മാരിയപ്പൻ വരശനാടിന്റെ ഭൂമിശാസ്ത്രം നന്നായി പഠിച്ചു. സിനിമയെ വെല്ലുന്ന ഓപ്പറേഷന്റെ അവസാനം തമിഴ്നാട് പൊലീസ്, വനം ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പ്രതിയെ കീഴടക്കിയത്.