
അനുമതി കിട്ടിയിട്ട് മാസങ്ങൾ: പാലം പണിയാൻ നടപടിയില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വണ്ണപ്പുറം∙ അനുമതി കിട്ടി മാസങ്ങൾ കഴിഞ്ഞിട്ടും തൊമ്മൻകുത്ത് ചപ്പാത്ത് പൊളിച്ചുനീക്കി പാലം പണിയാനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് ആരോപണം. പാലം നിർമിക്കാനും നിർമാണ സമയത്ത് ഗതാഗത തടസ്സം ഒഴിവാക്കാനായി തൊമ്മൻകുത്ത് പുഴയ്ക്ക് കുറുകെ താൽക്കാലിക പാലം നിർമിക്കാനുമുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് ബെംഗളൂരു ഓഫിസിൽനിന്ന് സംസ്ഥാന വനംവന്യജീവി വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറിക്ക് ലഭിച്ചത് ഫെബ്രുവരി ആറിനാണ്. 2 വർഷത്തിനുള്ളിൽ അനുമതി പ്രകാരമുള്ള ജോലികൾ പൂർത്തിയായിരിക്കണമെന്നും ഉത്തരവിലുണ്ട്. തിരുവനന്തപുരത്തുള്ള റീ ബിൽഡ് കേരളയുടെ അനുമതി ലഭിക്കുകയും വനഭൂമിക്കായി 1,30,000 രൂപ അടയ്ക്കുകയും ചെയ്താൽ മാത്രമേ വനംവകുപ്പ് അനുമതി നൽകൂ.
റീ ബിൽഡ് കേരളയിൽനിന്ന് പാലം പണിയാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ വനഭൂമിക്കുള്ള പൈസ അടയ്ക്കാനുള്ള അനുമതി കിട്ടിയിട്ടില്ല എന്നാണ് അധികൃതർ പറയുന്നത്. എന്താണ് അനുമതിക്ക് തടസ്സമെന്ന് ആർക്കുമറിയില്ല. മഴക്കാലമായാൽ തൊമ്മൻകുത്ത് ചപ്പാത്തിൽ വെള്ളം കയറും. അങ്ങനെ വന്നാൽ ഇതിലൂടെയുള്ള ഗതാഗതം നിലയ്ക്കും. നിർമാണത്തിന് തടസ്സമാകുന്ന സാങ്കേതിക പ്രശ്നങ്ങളിൽ അടിയന്തരമായി ജനപ്രതിനിധികൾ ഇടപെടണമെന്നാണ് തൊമ്മൻകുത്ത് നിവാസികളുടെ ആവശ്യം.