
റോഡിൽ വാഴ നട്ട് നാട്ടുകാരുടെ പ്രതിഷേധം; വാഴയ്ക്ക് പോലും നാണക്കേട് !
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെറുതോണി ∙ കുണ്ടുംകുഴിയും നിറഞ്ഞ് വെള്ളക്കെട്ടായ റോഡിൽ വാഴ നട്ട് നാട്ടുകാരുടെ പ്രതിഷേധം. വണ്ണപ്പുറം – ചേലച്ചുവട് റോഡിൽ കഞ്ഞിക്കുഴിക്കു സമീപം ചെമ്പകപ്പാറ കവലയിൽനിന്ന് ആരംഭിച്ച് കട്ടിങ്ങിൽ അവസാനിക്കുന്ന പ്രധാന ഗ്രാമീണ റോഡിലാണ് പരാതി പറഞ്ഞ് മടുത്ത പ്രദേശവാസികൾ വാഴ നട്ട് സമരം നടത്തിയത്. പ്രതിഷേധംകൊണ്ട് ഫലമുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കാനുള്ള തയാറെടുപ്പിലാണ് സഹികെട്ട നാട്ടുകാർ.
പതിനഞ്ച് വർഷം മുൻപ് നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് എംപി, എംഎൽഎ ഫണ്ടും ജില്ലാ പഞ്ചായത്തിന്റെ തനതു ഫണ്ടും ചേർത്താണ് 4 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ടാർ ചെയ്തത്. എന്നാൽ പിന്നീടങ്ങോട്ട് പേരിനു പോലും അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയാറായില്ല. കഴിഞ്ഞ 10 വർഷത്തിനിടെ മഹാപ്രളയം അടക്കം നാലോളം പ്രളയകാലങ്ങൾ കഴിഞ്ഞുപോയതോടെ റോഡിൽ കാൽനട യാത്ര പോലും അസാധ്യമാകുകയായിരുന്നു.
നാട്ടിൽ പ്രളയകാലത്തു തകർന്ന റോഡുകളെല്ലാം സർക്കാരും ത്രിതല പഞ്ചായത്തുകളും ചേർന്ന് നന്നാക്കിയെങ്കിലും ചെമ്പകപ്പാറ കവല – കട്ടിങ് റോഡിനെ മാത്രം അവഗണിച്ചു. ഇതോടെ റോഡിൽ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയുന്നതിലുമധികം കുഴികളായി. ചെറിയൊരു മഴ പെയ്താൽ പോലും ആഴ്ചകളോളം ഈ കുഴികളിൽ വെള്ളക്കെട്ടും രൂപപ്പെടും. പിന്നീട് യാത്ര അസാധ്യമാകും. സ്ത്രീകൾക്കും കുട്ടികൾക്കും പുറം ലോകത്ത് എത്തണമെങ്കിൽ പോലും പെടാപ്പാടാണ്.
റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ഓട്ടോറിക്ഷകൾ പോലും നാട്ടിലേക്ക് വരാതെയുമായി. തകർന്നുകിടക്കുന്ന റോഡ് നവീകരിക്കാൻ എംപി ഫണ്ടിൽനിന്ന് 10 ലക്ഷം രൂപയും എംഎൽഎ ഫണ്ടിൽനിന്ന് 15 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടെന്ന് പ്രഖ്യാപനം വന്നിട്ട് നാളുകളായെങ്കിലും തുടർ നടപടികൾ ഒന്നുമായിട്ടില്ല. ഇതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. മഴക്കാലത്തിനു മുൻപ് റോഡ് ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ നാട് ഒറ്റപ്പെടുമെന്ന് ഇവർ പറയുന്നു.