അടിമാലി ∙ ദേശീയപാത നിർമാണ കമ്പനിയുടെ യാഡിനു മുന്നിലിരുന്ന് അടിമാലി മണ്ണിടിച്ചിൽ ദുരന്തത്തിൽ കുടിയിറക്കപ്പെട്ട സ്ത്രീകളും കുട്ടികളും, പരിതപിച്ചു: മന്ത്രിയും ജില്ലാഭരണകൂടവും നൽകിയ വാഗ്ദാനങ്ങളിൽ വിശ്വസിച്ചു പോയല്ലോ.
അടിമാലി മണ്ണിടിച്ചിലിനെ തുടർന്ന് ലക്ഷം വീട് കോളനിയിലെ റെഡ് സോണിൽപ്പെടുന്ന 15 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിരുന്നു. ഇവർക്ക് വാടക നൽകുമെന്നായിരുന്നു വാഗ്ദാനം.
ഇതു ജലരേഖയായി മാറി. ഇതിനെതിരെയാണ് വെയിലും പൊടിയുമേറ്റ് കമ്പനി യാഡിൽ സമരമിരുന്നത്.
വാടക ഉടൻ നൽകാമെന്ന് വീണ്ടും വാഗ്ദാനം നൽകി അനുനയിപ്പിച്ചു ഇവരെ സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ജനപ്രതിനിധികൾക്കായെങ്കിലും ഇവരുടെ പുനരധിവാസത്തിൽ നടപടി ഇഴയുകയാണ്.
ദേശീയപാതയിലെ അശാസ്ത്രീയ നിർമാണത്തെ തുടർന്നാണ് കഴിഞ്ഞ ഒക്ടോബർ 25നു മണ്ണിടിച്ചിലുണ്ടായത്. നെടുമ്പിള്ളിക്കുടി സന്ധ്യയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയും ഭർത്താവ് എൻ.കെ.ബിജു മരിക്കുകയും ചെയ്തു.
മണ്ണിടിച്ചിലിനെ തുടർന്ന് പ്രദേശം താമസയോഗ്യമല്ലെന്ന് വിദഗ്ധ സമിതി കണ്ടെത്തി. തുടർന്നായിരുന്നു വാടക വീടുകളിലേക്ക് വാടക തുക നൽകുമെന്ന വാഗ്ദാനത്തിൽ മാറ്റി പാർപ്പിച്ചത്.
പ്രളയത്തിൽ പോലും പ്രശ്നങ്ങളില്ലാതിരുന്ന സ്ഥലത്ത് ഗുരുതരമായ നിർമാണ പിഴവിനെ തുടർന്നാണ് മണ്ണിടിച്ചിലുണ്ടായതെന്നാണ് സമരത്തിലിരിക്കുന്നവർ പറയുന്നത്.
എന്നിട്ടും സർക്കാർ നടപടി സ്വീകരിക്കുന്നില്ല. എല്ലാവരും കൂലിപ്പണിക്ക് പോയി ജീവിക്കുന്നവരാണ്.
ജീവിതം തന്നെ വഴിമുട്ടി നിൽക്കുകയാണെന്നു ഇവർ പറയുന്നു.
യോഗ തീരുമാനങ്ങൾ മറന്നോ?
കഴിഞ്ഞ ഒക്ടോബർ 31നു കലക്ടറുടെ ചേംബറിൽ കൂടിയ യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ എ.രാജ, എം.എം.മണി തുടങ്ങിയവരും ഒട്ടേറെ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. ടെക്നിക്കൽ കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം ദേശീയപാത നിർമാണത്തിന്റെ ഭാഗമായി അശാസ്ത്രീയ മണ്ണെടുപ്പുണ്ടായെന്ന് കണ്ടെത്തിയിരുന്നു.
ദേശീയപാത അതോറിറ്റി ഇൻഷുറൻസ് ടീം മണ്ണിടിച്ചിൽ നടന്ന സ്ഥലം സന്ദർശിച്ചുവെന്നും, ദുരന്തബാധിത പ്രദേശത്ത് വാസയോഗ്യം അല്ലാതായിത്തീർന്ന കുടുംബങ്ങൾക്കു ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നും ദേശീയപാത അധികൃതർ അറിയിച്ചിരുന്നു. ഇൻഷുറൻസ് തുക ലഭിക്കും വരെ വാടക ദേശീയപാത അതോറിറ്റി നൽകണമെന്നാണ് യോഗത്തിൽ തീരുമാനമെടുത്തത്.
വാടക നൽകുന്നത് നടപ്പിലായില്ല.
തീരുമാനത്തിൽ ഇതും പാലിക്കപ്പെടണം
∙ ഇൻഷുറൻസ് തുക വീട് നിർമിക്കുന്നതിനും സ്ഥലം വാങ്ങുന്നതിനും മാത്രമേ ഉപയോഗിക്കുന്നുള്ളു എന്ന് ഗുണഭോക്താവും പഞ്ചായത്ത് സെക്രട്ടറിയും വില്ലേജ് ഓഫിസറും ചേർന്ന് എഗ്രിമെന്റ് വയ്ക്കണം. ∙ വീട് വയ്ക്കുന്നതിന് അനുയോജ്യമായ സ്ഥലം പഞ്ചായത്ത് അധികൃതർ കണ്ടെത്തി നൽകണം
∙ അനുവദിക്കുന്ന ഇൻഷുറൻസ് തുക വസ്തു കണ്ടെത്തി വീട് നിർമിക്കുന്നതിന് അപര്യാപ്തമാണെങ്കിൽ അധികമായി വേണ്ടി വരുന്ന തുക ദേശീയപാത അതോറിറ്റി നൽകണം.
അടിമാലിയിൽ വാടക ചൂഷണം
മണ്ണിടിച്ചിൽ ദുരന്തത്തിൽപെട്ട
30–ലധികം കുടുംബങ്ങളെ അടിയന്തരമായി മാറ്റി പാർപ്പിക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ നിർദേശം വന്നതോടെ അടിമാലി പ്രദേശത്തെ വാടക വീടുകളുടെ നിരക്കുകൾ കുത്തനെ ഉയർത്തി. 2 മുറിയും അടുക്കളയും ഹാളുമുള്ള വീട് 8000–10,000 രൂപയ്ക്ക് നൽകിയിരുന്നത് 15,000 രൂപ വരെ ഉയർത്തി.
ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ഒട്ടേറെ തൊഴിലാളികൾ എത്തിയതും വാടക നിരക്ക് കുത്തനെ ഉയരാൻ കാരണമായി. ഉയർന്ന നിരക്ക് ദുരന്തബാധിതർക്ക് താങ്ങാൻ കഴിയാത്തതാണ് പ്രതിസന്ധിയുടെ പ്രധാന കാരണം.
വാടക ചൂഷണത്തിനെതിരെ പഞ്ചായത്ത് അധികൃതരും ഇടപെട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

