
വിനോദമാകാം, കരുതലോടെ; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അപകടഭീഷണി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇടുക്കിയിലെ മഴക്കാല കാഴ്ചകൾക്കു ഭംഗി കൂടുതലാണ്. മഴയും മഞ്ഞും മലനിരകളുടെ പച്ചപ്പും കാടിന്റെ വന്യതയും വെള്ളച്ചാട്ടത്തിന്റെ വശ്യതയുമൊക്കെ സഞ്ചാരികളുടെ മനം കവരും. പക്ഷേ, പ്രകൃതിയുടെ സുന്ദരദൃശ്യങ്ങൾക്കപ്പുറത്ത് പല ടൂറിസം കേന്ദ്രങ്ങളിലും അപകടം മറഞ്ഞിരിപ്പുണ്ട്. സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയും സഞ്ചാരികളുടെ അശ്രദ്ധയും മൂലം ഒട്ടേറെ അപകടങ്ങളാണു മുൻവർഷങ്ങളിൽ ഉണ്ടായിട്ടുള്ളത്. മുൻകരുതലില്ലെങ്കിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചുള്ള അപകടങ്ങൾ ഇവിടെ ആവർത്തിക്കാം…
മഴക്കാലം; സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്
1. മഴക്കാല യാത്രകൾക്കു മുൻപു ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങൾ ശ്രദ്ധിക്കുക, അപകടകരമായ രീതിയിൽ മഴ സാധ്യതയുണ്ടെങ്കിൽ മലയോര മേഖലകളിലേക്കു യാത്രാനിരോധനം അടക്കം ഏർപ്പെടുത്താറുണ്ട്.
2. ഓരോ പ്രദേശത്ത് എത്തുമ്പോഴും അതതു പ്രദേശത്തെ നാട്ടുകാരുടെ നിർദേശങ്ങൾ പാലിക്കണം. ഓരോ സ്ഥലത്തെക്കുറിച്ചും നാട്ടുകാർക്കാകും കൂടുതൽ അറിയുക.
3. പ്രദേശം അറിയില്ലെങ്കിൽ നീന്തൽ അറിയാമെന്ന ആത്മവിശ്വാസത്തിൽ വെള്ളത്തിൽ ഇറങ്ങാതിരിക്കുക, ഓരോ ജലാശയത്തിനും അതിന്റേതായ പ്രത്യേകതകളുണ്ട്.
കള്ളിമാലി വ്യൂ പോയിന്റ് സംരക്ഷണ വേലിയോ, കാഴ്ചകൾ ആസ്വദിക്കാൻ പവിലിയനോ ഇല്ല
രാജാക്കാട് കള്ളിമാലി വ്യൂ പോയിന്റിലെത്തിയാൽ മനോഹര കാഴ്ചകളിലേക്കുള്ള കവാടം തുറന്നതു പോലെയാണ്.പക്ഷേ സംരക്ഷണ വേലിയോ, കാഴ്ചകൾ ആസ്വദിക്കുന്നതിന് പവലിയനോ ഇല്ലാത്തതിനാൽ ഇവിടെയെത്തുന്നവർ വളരെ സൂക്ഷിക്കണം.
∙ റോഡിൽ നിന്ന് കാഴ്ചകൾ ആസ്വദിക്കുന്നവർ വാഹനങ്ങൾ ശ്രദ്ധിക്കണം
∙ റോഡിൽ നിന്നു താഴേക്കിറങ്ങി ജലാശയത്തിന് സമീപത്തേക്ക് പോകുന്നത് അപകടകരമാണ്
∙ വലിയ കാെക്കയുള്ള ഭാഗത്തേക്ക് പോകാതിരിക്കുക
∙ തുറസ്സായ സ്ഥലമായതിനാൽ മിന്നലുള്ളപ്പോൾ വ്യൂ പോയിന്റിൽ നിൽക്കരുത്.
ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങൾ
കൊച്ചി– ധനുഷ്കോടി ദേശീയപാതയിൽ സഞ്ചാരികളുടെ മനം കവരുന്ന ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങൾ അപകടം കൂടാതെ കണ്ട് ആസ്വദിക്കുന്നതിന് മതിയായ സംരക്ഷണം ഉറപ്പുവരുത്തണം. ചീയപ്പാറയിൽ വെള്ളച്ചാട്ടത്തിനു അരികിലേക്ക് എത്താതിരിക്കാൻ വേലി നിർമിച്ചിട്ടുണ്ട്. വാളറയിലെ വെള്ളച്ചാട്ടം പാതയോരത്തു നിന്നാണ് കണ്ട് ആസ്വദിക്കുന്നത്. ഇവിടെ റോഡിന് സംരക്ഷണ ഭിത്തി ഉണ്ടെങ്കിലും ഉയരം കുറവാണ്. ഇത്തരം സാഹചര്യത്തിൽ സംരക്ഷണ ഭിത്തിക്കു മുകളിലായി സംരക്ഷണ വേലി ഇല്ലാത്തത് അപകടസാധ്യത വർധിക്കാൻ കാരണമാണ്.
തൊമ്മൻകുത്ത് ടൂറിസ്റ്റ് കേന്ദ്രം; സുരക്ഷാസംവിധാനങ്ങൾ പേരിനു മാത്രം
പ്രകൃതിസൗന്ദര്യം നിറഞ്ഞുതുളുമ്പുന്ന ജില്ലയിലെ പ്രമുഖ ഇക്കോ ടൂറിസം കേന്ദ്രമായ തൊമ്മൻകുത്തിലും സുരക്ഷാസംവിധാനങ്ങൾ പേരിനു മാത്രം. ഇവിടെ കുളിക്കാനിറങ്ങിയും കാൽവഴുതി വീണും ഒട്ടേറെപ്പേർ അപകടത്തിൽപെട്ടിട്ടുണ്ട്.
∙ തൊമ്മൻകുത്തിൽ എത്തുന്ന സഞ്ചാരികൾ പ്രവേശന കവാടത്തിൽ നിന്ന് പുഴയോരത്തു കൂടി ഏഴുനില കുത്തിലേക്ക് നടന്നു പോകുന്നതിന്റെ അരികിൽ സംരക്ഷണ വേലി ഇല്ല. അപകടസാധ്യതയുള്ളതിനാൽ ശ്രദ്ധയോടെ നടന്നുപോകണം.
∙ ഏഴുനിലകുത്തിനു സമീപം ഇരുമ്പു വേലികൾ ഇല്ല. സഞ്ചാരികൾ പുഴയിൽ ഇറങ്ങി അപകടം സംഭവിക്കാൻ സാധ്യത കൂടുതൽ.
∙ പ്രവേശന കവാടത്തിനു സമീപം കുത്തിലേക്കുള്ള ഭാഗത്ത് പാറയിലൂടെ സഞ്ചാരികൾ പുഴയിലേക്ക് ഇറങ്ങുന്ന ഭാഗത്ത് മഴക്കാലത്ത് പായൽ പിടിച്ച് അപകട സാധ്യത ഏറെയാണ്.
∙ സഞ്ചാരികൾ നടന്നു പോകുന്ന വഴിയോരത്ത് കാടുമൂടി കിടക്കുന്നതിനാൽ ഇഴജന്തുക്കളെ സൂക്ഷിക്കണം. ഏതാനും മാസം മുൻപാണ് ഇവിടത്തെ ശുചിമുറിയിലേക്ക് പോയ സഞ്ചാരിയെ പാമ്പ് കടിച്ചത്.
രാമക്കൽമേട് ശ്രദ്ധതെറ്റിയാൽ മരണക്കെണി, ജീവൻപോലും അപകടത്തിലാകും
സാഹസ സഞ്ചാരികളുടെ ഇഷ്ടയിടമായ രാമക്കൽമേട്ടിൽ അൽപം കരുതൽ വേണം. സമുദ്രനിരപ്പിൽ നിന്നു മൂവായിരത്തിലധികം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന രാമക്കൽമേടിന്റെ പ്രത്യേകത അവിടെ നിന്നുള്ള തമിഴ്നാടിന്റെ ‘ഫ്ലൈറ്റ് വ്യൂ’ കാഴ്ചയും ശക്തിയേറിയ കാറ്റുമാണ്. പക്ഷേ, ശ്രദ്ധ തെറ്റിയാൽ മരണക്കെണിയായും രാമക്കൽമേട് മാറും. രാമക്കൽമേട്ടിൽ നിന്നു തമിഴ്നാട് മേഖലയിലേക്ക് പതിച്ചാൽ ജീവൻതന്നെ അപകടത്തിലാകും.
∙ രാമക്കല്ലിന്റെ ഏറ്റവും മുകളിലും തൂക്കായ പാറകളുടെ അരികിലും നിന്ന് ചിത്രം പകർത്തുമ്പോൾ ഏറെ ശ്രദ്ധിക്കണം.
∙ ശക്തിയായി കാറ്റ് വീശുന്നതിനാൽ ജാഗ്രത പാലിക്കണം.
∙ പാറകളിൽ കൂടി നടക്കുമ്പോഴും നന്നായി ശ്രദ്ധിക്കണം.
∙ സാഹസ പ്രവൃത്തികൾക്ക് മുതിരരുത്.
ഇരച്ചിൽപാറ വെള്ളച്ചാട്ടം വഴുക്കലുള്ള പാറ, സൂക്ഷിക്കുക
വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്ന മറയൂർ ഇരച്ചിൽപാറ വെള്ളച്ചാട്ടത്തിൽ കാൽ തെറ്റിയാൽ അപകടം ഉറപ്പ്. നൂറടി ഉയരത്തിൽ നിന്നു വെള്ളം പാറക്കല്ലുകളുടെ മുകളിലേക്കാണ് വീഴുന്നത്. വഴുക്കലുള്ള, ഈ പാറക്കല്ലുകൾക്കു മുകളിൽ നിന്നാണ് സഞ്ചാരികൾ കുളിക്കുന്നതും. പാറയിൽ കാൽതെറ്റി വീണ് സഞ്ചാരികൾക്ക് പരുക്കേൽക്കാറുണ്ട്. എന്നാൽ, കൂടുതൽ അശ്രദ്ധ ഉണ്ടായാൽ 50 അടി താഴ്ചയിലുള്ള പാമ്പാറിലേക്ക് ഒഴുകി അപകടത്തിൽപെടാനുള്ള സാധ്യതയും കൂടുതലാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള സഞ്ചാരികൾ എത്തുന്ന ഇവിടെ സുരക്ഷാവേലി ഉൾപ്പെടെ സംവിധാനങ്ങൾ ഒന്നും തന്നെയില്ല. ഇറങ്ങുന്നിടത്തൊന്നും അപായ മുന്നറിയിപ്പുകളില്ല. ലൈഫ് ഗാർഡുകളെയും നിയോഗിച്ചിട്ടില്ല. മുന്നറിയിപ്പോ നിർദേശങ്ങളോ നൽകാൻ ആരുമില്ലാത്തതിനാൽ സഞ്ചാരികൾ സുരക്ഷ സ്വയം ഉറപ്പുവരുത്തണം.