
അനക്കമില്ലാതെ കമ്പംമെട്ട്-വണ്ണപ്പുറം മലയോര ഹൈവേ; കവുന്തിക്ക് സമീപം കലുങ്ക് നിർമാണവും നീളുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നെടുങ്കണ്ടം ∙ അവസാന ഘട്ടത്തിലെത്തിയ കമ്പംമെട്ട്-വണ്ണപ്പുറം മലയോര ഹൈവേയുടെ നിർമാണപ്രവർത്തനങ്ങൾ നിലച്ചിട്ട് മാസങ്ങൾ. കമ്പംമെട്ട് മുതൽ കല്ലാർ വരെയുള്ള ഭാഗം ഏതാണ്ട് പൂർത്തീകരിച്ചെങ്കിലും ചേമ്പളം മുതൽ എഴുകുംവയൽ വരെയുള്ള ഭാഗത്തെ അവസാന ഘട്ട പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുകയാണ്. ഏതാനും മാസങ്ങൾക്ക് മുൻപ് തന്നെ രണ്ടു ഘട്ട ടാറിങ് കഴിഞ്ഞെങ്കിലും ചേമ്പളം മുതലുള്ള റോഡിന്റെ ഇരുവശങ്ങളിലുമുള്ള കോൺക്രീറ്റിങ് ജോലികൾ ഇതുവരെയും പൂർത്തിയാക്കിയിട്ടില്ല.
ചേമ്പളം മുതൽ എഴുകുംവയൽ വരെയുള്ള റോഡിൽ അപകട സാധ്യതയുള്ള ഭാഗങ്ങളിൽ ക്രാഷ് ബാരിയർ സ്ഥാപിച്ചെങ്കിലും ഏതാനും ചില സ്ഥലത്ത് മാത്രമാണ് കോൺക്രീറ്റിട്ട് ഉറപ്പിച്ചിരിക്കുന്നത്. ശേഷിക്കുന്ന ഭാഗത്ത് വെറും മണ്ണിലാണ് ബാരിയറുകൾ സ്ഥാപിച്ചിരിക്കുന്നത്. സംരക്ഷണഭിത്തികളുടെ കോൺക്രീറ്റിങ് ജോലികളും ഇനിയും പൂർത്തിയാകാനുണ്ട്. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി യാതൊരുവിധ നിർമാണ പ്രവർത്തനങ്ങളും നടക്കുന്നില്ല.
ഇതോടെ കവുന്തിക്ക് സമീപം മാസങ്ങൾക്ക് മുൻപ് ആരംഭിച്ച കലുങ്ക് നിർമാണവും അനന്തമായി നീളുകയാണ്. മുൻപ് കലുങ്ക് നിലനിന്നിരുന്ന ഭാഗത്ത് പുതിയ കലുങ്ക് നിർമിക്കാതെ ടാറിങ് നടത്തിയ ശേഷം പിന്നാലെ പെയ്ത കനത്ത മഴയിൽ മണ്ണിടിഞ്ഞതോടെയാണ് ഇവിടെ കലുങ്ക് നിർമാണമാരംഭിച്ചത്. ഇതിനായി റോഡ് വെട്ടിമാറ്റി. കലുങ്കിന്റെ ഒരു വശം കോൺക്രീറ്റ് ചെയ്തെങ്കിലും മാസങ്ങൾ പലതു കഴിഞ്ഞിട്ടും ശേഷിക്കുന്ന പണികൾ പൂർത്തിയാക്കിയിട്ടില്ല.
മഴവെള്ളം ഒഴുകിപ്പോകാൻ വേണ്ടത്ര സൗകര്യം ഇല്ലാത്തതിനാൽ റോഡിന് സമീപത്തെ പല വീടുകളിലും കഴിഞ്ഞ ദിവസം പെയ്ത വേനൽ മഴയിൽ വെള്ളം കയറി. റോഡ് നിർമാണം പൂർത്തീകരിക്കാത്തതിനാൽ സ്വന്തം വീടുകളിലേക്ക് വാഹനം കയറ്റാൻ കഴിയാതെയും സുരക്ഷിതമായി നടക്കാൻ കഴിയാതെയും നാട്ടുകാരും ബുദ്ധിമുട്ടുകയാണ്.