
റോഡിനു കുറുകെ മണ്ണ് മാന്തിയെടുത്തു; കുഴിയിലായത് 30 കുടുംബങ്ങൾ: മണ്ണെടുത്തത് ഓട നിർമിക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കരിമണ്ണൂർ ∙ വട്ടക്കയം കുളിക്കടവ് റോഡിന്റെ പ്രവേശന കവാടത്തിൽ ഓട നിർമിക്കാൻ വേണ്ടി റോഡിനു കുറുകെ മണ്ണെടുത്തിട്ട് ദിവസങ്ങൾ കഴിഞ്ഞെങ്കിലും ഓട നിർമിക്കാനും റോഡിലെ ഗതാഗതം പുനഃസ്ഥാപിക്കാനും നടപടിയില്ലാത്തത് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കി. മുപ്പതോളം കുടുംബങ്ങൾ താമസിക്കുന്ന ഭാഗത്തേക്കുള്ള റോഡാണ് തടസ്സപ്പെടുത്തിയിരിക്കുന്നത്.
വയോധികരും രോഗബാധിതരും സ്കൂൾ വിദ്യാർഥികളും ഉൾപ്പെടെ ദുരിതത്തിലാണ്. അസുഖം വന്നാൽ കസേരയിൽ ഇരുത്തി എടുത്തുകൊണ്ടു വേണം റോഡിൽ എത്താൻ. ഒട്ടേറെ പ്രാവശ്യം കരാറുകാരനോട് പണി പൂർത്തിയാക്കാൻ പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് ഈ മേഖലയിലെ ജനങ്ങൾ പറയുന്നത്. ഓരോ ദിവസവും ഇന്നു ചെയ്യാം, നാളെ ചെയ്യാം എന്നു പറഞ്ഞ് നീട്ടിക്കൊണ്ടു പോകുകയാണ്.
മഴക്കാലമായാൽ പ്രദേശത്ത് വെള്ളമൊഴുക്ക് കൂടുതലാണ്. മഴ പെയ്യുന്നതോടെ റോഡിനോട് ചേർന്നുള്ള കുഴിയെടുത്ത ഭാഗം ദിവസവും ഇടിഞ്ഞുപോകുന്നുണ്ട്. അതേ സമയം മഴ മൂലമാണ് പ്രശ്നം പരിഹരിക്കാൻ വൈകുന്നതെന്ന് കരാറുകാരൻ പറഞ്ഞു. അടിയന്തരമായി ഓടയുടെ പണി പൂർത്തിയാക്കി ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.