
മൂലമറ്റം – കോട്ടമല റോഡ്: അരനൂറ്റാണ്ടിനിപ്പുറം റോഡിന് ശാപമോക്ഷം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂലമറ്റം ∙ മൂലമറ്റം – കോട്ടമല റോഡിന്റെ നിർമാണം തുടങ്ങിയിട്ട് 5 പതിറ്റാണ്ട് പിന്നിട്ടു. 2000ൽ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് 2 വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ച് ജോലി ആരംഭിച്ചെങ്കിലും മുടങ്ങി. ഇതിനെതിരെ നാട്ടുകാർ ഹൈക്കോടതിയിലും മനുഷ്യാവകാശ കമ്മിഷനിലുമടക്കം പരാതി നൽകിയിരുന്നു. ഇതിനിടെ കഴിഞ്ഞ മന്ത്രിസഭായോഗത്തിലാണ് തീരുമാനമാകുന്നത്. റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തതിന്റെ 25-ാം വാർഷികം ആഘോഷിക്കാനായി നാട്ടുകാർ ഒരുങ്ങുമ്പോഴാണ് വീണ്ടും നടപടിയായത്.
നിർമാണം 7.5 കിലോമീറ്റർ, ലാഭം 42 കിലോമീറ്റർ
അശോകകവല – മൂലമറ്റം റോഡിന്റെ 2.5 കിലോമീറ്ററും മൂലമറ്റം- കോട്ടമല റോഡിന്റെ പൂർത്തിയാകാനുള്ള 8-ാം കിലോമീറ്ററായ മേമ്മുട്ടം കവല മുതൽ 5 കിലോമീറ്റർ റോഡുമാണ് ടാറിങ്ങിന് അനുമതിയായിരിക്കുന്നത്. പുതിയ റോഡ് സഞ്ചാരയോഗ്യമാകുന്നതോടെ തേക്കടി അടക്കമുള്ള വിനോദ സഞ്ചാര മേഖലകളിലേക്ക് തൊടുപുഴയിൽ നിന്നു പോകുന്നതിന് 42 കിലോമീറ്റർ ദൂരം ലാഭിക്കാൻ കഴിയും.
രാജ്യാന്തര നിലവാരത്തിൽ പുനർനിർമിക്കുന്ന റോഡിൽ ആവശ്യമുള്ള സ്ഥലങ്ങളിൽ കലുങ്കുകളും സംരംക്ഷണ ഭിത്തികളും സൂചനാ ബോർഡുകളും ക്രാഷ് ബാരിയറുകളും ഉണ്ടായിരിക്കും. ടെൻഡർ നടപടി പൂർത്തിയായതിനാൽ വൈകാതെ റോഡ് നിർമാണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. മൂലമറ്റത്തിന്റെ വികസനത്തിന് ഏറെ പ്രതീക്ഷയുള്ള റോഡാണിത്.
കരാറുകാരൻ ഉറക്കിയ ഫയൽ
അശോക കവല മുതൽ മൂലമറ്റം വരെയുള്ള റോഡ് ബിഎംബിസി നിലവാരത്തിൽ പണിയുന്നതിനും മൂലമറ്റം – കോട്ടമല റോഡിൽ അവസാനത്തെ 2 കിലോമീറ്റർ നിർമിച്ച് ചോറ്റുപാറയിൽ എത്തുന്ന രീതിയിൽ പൂർത്തിയാക്കുന്നതിനുമാണ് 6.30 കോടി രൂപയുടെ ടെൻഡർ വിളിച്ചിരുന്നത്.എന്നാൽ കരാറുകാരൻ 18 % ഉയർന്ന തുക എഴുതിയതിനാൽ മാസങ്ങളായി ഫയൽ സെക്രട്ടേറിയറ്റിൽ ഉറങ്ങുകയായിരുന്നു. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് റോഡ് നിർമിക്കുന്നതിന് ഈ തുക അനുവദിക്കാൻ തീരുമാനമായത്. അര നൂറ്റാണ്ട് മുൻപ് ആരംഭിച്ച റോഡ് നിർമാണം ഇത്തവണയെങ്കിലും പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.