
ദേശീയപാത നിർമാണത്തിന് കൊണ്ടുപോകുന്ന മണൽ ലോറിയിൽനിന്ന് റോഡിൽ വീഴുന്നു; അപകട സാധ്യത
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈപ്പിൻ∙ ലോറികളിൽ അശ്രദ്ധമായി കൊണ്ടു പോകുന്ന മണൽ റോഡിലേക്ക് വീഴുന്നത് മറ്റു വാഹനങ്ങൾക്ക് അപകട ഭീഷണി ഉയർത്തുന്നു. കഴിഞ്ഞദിവസം ഇത്തരത്തിൽ വീണു കിടന്നിരുന്ന മണലിൽ പുതഞ്ഞ് നിയന്ത്രണം തെറ്റി വെളിയത്താംപറമ്പ് പാലത്തിൽ ഒട്ടേറെ വാഹനങ്ങൾ അപകടത്തിൽപെട്ടു. യാത്രികർക്ക് പരുക്കേൽക്കുകയും ചെയ്തു. പുതുവൈപ്പിൽ നിന്ന് ലോറികളിൽ പറവൂർ മേഖലയിലെ ദേശീയപാത നിർമാണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്ന മണലാണ് റോഡിൽ വീഴുന്നത്. രാത്രി കാലത്ത് അമിത വേഗത്തിൽ വരുന്ന ലോറികൾ പാലങ്ങളിലെ കട്ടിങ്ങുകളിൽ ചാടുമ്പോഴാണ് വിടവുകളിലൂടെ വൻതോതിൽ മണൽ റോഡിലേക്ക് ഊർന്നു വീഴുന്നത്. ഇതറിയാതെ പിന്നാലെ എത്തുന്ന വാഹനങ്ങൾ ഇവയിൽ പുതഞ്ഞ് നിയന്ത്രണം തെറ്റി അപകടത്തിൽപെടുന്നു.
വെളിയത്താം പറമ്പിൽ ഇത്തരത്തിൽ വീണ മണൽ മഴയിൽ കുതിർന്നതോടെ മറ്റു വാഹനങ്ങളുടെ ശ്രദ്ധയിൽ പെടാത്ത അവസ്ഥയിലായിരുന്നു. ബൈക്കുകളാണ് ആദ്യം മണലിൽ നിയന്ത്രണം തെറ്റി വീണത്. മണലിൽ കയറി പാളിയ കാർ ബൈക്കിൽ ഇടിച്ചും അപകടമുണ്ടായി.അഗ്നി രക്ഷാസേന എത്തിയാണ് റോഡിൽ നിന്ന് മണൽ നീക്കം ചെയ്തത്. ലോറികളിൽ നിന്ന് മണൽ റോഡിലേക്ക് വീഴുന്നതും അപകടം സംഭവിക്കുന്നതും പതിവായിരിക്കുകയാണെന്ന് അവർ പറഞ്ഞു. കനത്തിൽ വീണ മണൽ മാറ്റാൻ ഒടുവിൽ ദേശീയപാത നിർമാണ സൈറ്റിൽ നിന്നുള്ള യന്ത്രവും എത്തിച്ചു.
മണൽ റോഡിൽ വീഴുന്നത് ഒഴിവാക്കാൻ ലോറികളുടെ ഭാഗത്തു നിന്ന് നടപടിയൊന്നും ഉണ്ടാവുന്നില്ല. ആഴ്ചകൾക്കു മുൻപ് എടവനക്കാട് അണിയിൽ പാലത്തിൽ മണൽ റോഡിൽ വീണ് വാഹനാപകടങ്ങൾക്ക് ഇടയാക്കി. പരിസരവാസികൾ വിവരം അറിയിച്ചതിനെത്തുടർന്ന് അവിടെയും അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തിയാണ് മണൽ നീക്കിയത്. പാലങ്ങളിലൂടെ കടന്നു പോകുന്ന സമയത്ത് ലോറികൾ വേഗത കുറച്ചാൽ തന്നെ മണൽ റോഡിലേക്ക് വീഴുന്നത് ഒഴിവാക്കാൻ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അപകട സാധ്യത സൃഷ്ടിക്കുന്നതിനു പുറമേ ഈ മണൽ പരിസര പ്രദേശങ്ങളിൽ പൊടി ശല്യത്തിനും കാരണമാകുന്നുണ്ട്.