
ഫിഷർമെൻ Heroes…; വീടുകളിൽ വെള്ളം കയറിയ കുടുംബങ്ങൾക്ക് താങ്ങായി മത്സ്യത്തൊഴിലാളികൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തോട്ടപ്പള്ളി ∙ അക്കരെ നിന്ന് മത്സ്യബന്ധനയാനങ്ങൾ വന്നുതുടങ്ങിയപ്പോഴാണു നാലുചിറ കിഴക്ക് പാരൂർ വീട്ടിലെ മണിയപ്പനും കുടുംബത്തിനും കാര്യത്തിന്റെ ഗൗരവം മനസ്സിലായത്. വീട്ടിൽ കയറിയ വെള്ളം മുട്ടിനുമേലെയെത്തിക്കഴിഞ്ഞു. കയ്യിൽ കിട്ടിയ വസ്ത്രങ്ങളും അത്യാവശ്യം രേഖകളുമെടുത്ത് മണിയപ്പനും ഭാര്യ പൊന്നമ്മയും മകൾ അംബാലികയ്ക്കും മക്കൾക്കുമൊപ്പം ബോട്ടിൽ കയറി.
തോട്ടപ്പള്ളി നാലുചിറയിൽ സജ്ജീകരിച്ച ഗവ. ഹൈസ്കൂളിൽ ദുരിതാശ്വാസ ക്യാംപിലേക്ക്. 2 ദിവസം തുടർച്ചയായി പെയ്ത മഴയിൽ ചിറ വെള്ളക്കെട്ടിലായി. അവസ്ഥ മോശമായെന്നു മനസ്സിലാക്കി ചില കുടുംബങ്ങൾ നേരത്തെതന്നെ ദുരിതാശ്വാസ ക്യാംപിലേക്കു മാറിയിരുന്നു. ‘‘സാധാരണ വെള്ളം പൊങ്ങിത്തുടങ്ങിയാൽ ചെറുവള്ളങ്ങളിലാണു ഞങ്ങൾ അക്കരെ പോകാറുള്ളത്. തോട്ടപ്പള്ളിയിൽ നിന്നു യാനങ്ങൾ വന്നപ്പോൾ എന്തോ പന്തികേടു തോന്നി’’. മണിയപ്പൻ ആശങ്ക പങ്കുവച്ചു.
നാലുചിറയിൽ ഇന്നലെ വിഛേദിക്കപ്പെട്ട വൈദ്യുതി ഇപ്പോഴും ശരിയായിട്ടില്ല. വെള്ളം ഉയർന്നതു കൊണ്ട്, വലിയ പാലത്തിലൂടെ അക്കരെ കടക്കാനും ആകില്ല.‘ക്യാംപിൽ നിന്ന് തിരിച്ചു പോകുമ്പോൾ വീടിനെന്തു സംഭവിക്കുമെന്നു പോലും അറിയില്ല, ആകെയുള്ള 5 സെന്റു സ്ഥലത്താണ് വീട്. അതുകൂടി നഷ്ടപ്പെട്ടാൽ എന്തു ചെയ്യും. അമ്മ ഹൃദ്രോഗിയായതു കൊണ്ട് തൽക്കാലം ബന്ധുവിന്റെ വീട്ടിലേക്കു മാറ്റുകയാണ്.
ഒരു വളർത്തുനായയുണ്ട്. അതിനു ഭക്ഷണംകൊടുത്ത് അഴിച്ചുവിട്ടു. സ്ഥിതി എന്താകുമെന്ന് അറിയില്ലല്ലോ’ അംബാലിക പറഞ്ഞു.തോട്ടപ്പള്ളിയിൽ ദുരിതാശ്വാസ ക്യാംപുകൾ തയാറാണ്. ആരോഗ്യപ്രവർത്തകരും ആശാപ്രവർത്തകരും അവിടെത്തന്നെയുണ്ട്. ഇന്നലെയാണ് നാലുചിറ ഹൈസ്കൂളിൽ ദുരിതാശ്വാസ ക്യാംപിൽ റജിസ്ട്രേഷൻ തുടങ്ങിയത്. ഇന്ന് രാവിലെ മുതൽ അംഗങ്ങൾക്ക് ഭക്ഷണം നൽകിത്തുടങ്ങി.
രക്ഷകരായി കടലിന്റെ സൈന്യം
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മത്സ്യത്തൊഴിലാളികളും യാനങ്ങളും പൂർണ സജ്ജരാണ്. പുറക്കാട് പഞ്ചായത്തിന്റെ കിഴക്കൻ പ്രദേശമായ നാലുചിറ കിഴക്ക്, നാലുചിറ വടക്ക് പ്രദേശങ്ങളിലെ 25 കുടുംബങ്ങളെ മത്സ്യബന്ധന വള്ളങ്ങളിലും വലിയ മണൽ കയറ്റുന്ന വള്ളങ്ങളിലുമായി നാലുചിറ ഗവ. ഹൈസ്കൂളിലെ ക്യാംപുകളിൽ അവർ എത്തിച്ചു.
തോട്ടപ്പള്ളി തുറമുഖത്ത് നിന്നു മത്സ്യബന്ധന വള്ളം ലോറിയിൽ കയറ്റി സ്പിൽവേ കനാലിൽ എത്തിച്ചു. ഇന്നലെ പുലർച്ചെ 3നു തുടങ്ങിയ രക്ഷാപ്രവർത്തനം സന്ധ്യവരെയും തുടർന്നു. ലോറിയുടെ കൂലിയും വള്ളം പ്രവർത്തിപ്പിച്ച ഇന്ധനത്തിന്റെ ചെലവും തൊഴിലാളികൾ തന്നെ വഹിച്ചു.
സിപിഐ ജില്ലാ കൗൺസിൽ അംഗം വി.സി.മധു, തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.സുഗാന്ത്, മത്സ്യത്തൊഴിലാളി പുന്തല ഇട്ടി മാണിക്യത്തിൽ ഷാജി എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. തുടർന്നു പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ, റവന്യു ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിന് എത്തി.