
ശുചിമുറി മാലിന്യ സംസ്കരണ വാഹന അഴിമതി വിവാദം; ചെയർപഴ്സനെയും സെക്രട്ടറിയെയും പൂട്ടിയിട്ട് സമരം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കായംകുളം∙ ശുചിമുറി മാലിന്യ സംസ്കരണ വാഹനവുമായി ബന്ധപ്പെട്ട് അഴിമതി ആരോപിച്ചു യുഡിഎഫ് കൗൺസിലർമാർ നഗരസഭ ചെയർപഴ്സനെയും സെക്രട്ടറിയെയും പൂട്ടിയിട്ട് സമരം ചെയ്തു. ഒരു മണിക്കൂറിന് ശേഷം ഡിവൈഎസ്പി എൻ.ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്. തുടർന്ന് എൽഡിഎഫ്, യുഡിഎഫ് കൗൺസിലർമാർ തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയുടെ വക്കോളമെത്തി. പിന്നീടു ചേർന്ന കൗൺസിൽ യോഗത്തിലും ഇരു വിഭാഗവും ബഹളം തുടർന്നതോടെ യോഗം പിരിച്ചു വിട്ടു. ശുചിമുറി സംസ്കരണ വാഹനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 13 ദിവസമായി യുഡിഎഫ് സമരത്തിലായിരുന്നു. ഭരണപക്ഷ അംഗങ്ങളും അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.
ഇതോടെ വിഷയം സിപിഎം ഏരിയ കമ്മിറ്റിയിലും ചർച്ചയായി. പാർലമെന്ററി പാർട്ടി ലീഡർ സി.എസ്.ബാഷ, കൗൺസിലർമാരായ കെ.പുഷ്പദാസ്, എ.ജെ.ഷാജഹാൻ, എ.പി.ഷാജഹാൻ, പി.സി.റോയ്, അൻസാരി കൊയ്ക്കലെത്ത്, ബിജു നസറുള്ള, ബിധു രാഘവൻ, നവാസ് മുണ്ടകത്തിൽ, അൻഷാദ് വാഹിദ്, സുമിത്രൻ, ലേഖ, പി.കെ.അമ്പിളി, പി.ഗീത, ഷീജ റഷീദ്, ഷൈനി ഷിബു, മിനി, അംബിക എന്നിവർ സമരത്തിനു നേതൃത്വം നൽകി.
അവിശ്വാസ പ്രമേയം വരും
∙ മാലിന്യ പ്ലാന്റ് അഴിമതി വിഷയത്തിൽ ഭരണകക്ഷിയിലടക്കം നഗര ഭരണത്തിൽ എതിർപ്പ് രൂക്ഷമായ സാഹചര്യത്തിൽ ഇന്ന് അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നൽകുമെന്നു യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ സി.എസ്.ബാഷ അറിയിച്ചു പൊതുമുതൽ കൊള്ളയടിച്ചവരുടെ കയ്യിൽ നിന്ന് തന്നെ അത് ഈടാക്കുന്നതു വരെ യുഡിഎഫ് പ്രതിഷേധം തുടരുമെന്നും ഡിസിസി സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ എ.പി.ഷാജഹാൻ പറഞ്ഞു.
∙സഞ്ചരിക്കുന്ന ശുചിമുറി മാലിന്യ പദ്ധതി അഴിമതിയിൽ നഗരസഭാ സെക്രട്ടറിക്കും അധ്യക്ഷയ്ക്കും തുല്യപങ്ക് ആണെന്നും സെക്രട്ടറിയെ സസ്പെൻഡ് ചെയ്തും നഗരസഭാധ്യക്ഷയെ സ്ഥാനത്തുനിന്നു മാറ്റിയും വിജിലൻസ് അന്വേഷണം നടത്താൻ സിപിഎം തയാറാകണമെന്ന് യുഡിഎഫ് കൺവീനർ എ.എം.കബീർ ആവശ്യപ്പെട്ടു.
∙ കായംകുളം നഗരസഭയുടെ അശാസ്ത്രീയ ശൗചാലയ മാലിന്യ സംസ്കരണ മൊബൈൽ പ്ലാന്റ് പദ്ധതിയിലെ അഴിമതിയിൽ ചെയർപഴ്സനും സെക്രട്ടറിക്കും മാത്രമല്ല സിപിഎമ്മിനും പങ്കുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണെന്നു കെപിസിസി സെക്രട്ടറി ഇ.സമീർ ആരോപിച്ചു. 1.79 കോടി രൂപയുടെ പദ്ധതി ബന്ധപ്പെട്ട സ്ഥിരസമിതികളിലോ കൗൺസിലിലോ ചർച്ച ചെയ്യാതെ കടലാസ് കമ്പനിക്ക് മുൻകൂർ പണം നൽകിയ ചെയർപഴ്സനെ തൽസ്ഥാനത്തു നിന്നും രാജിവയ്പിക്കാതെയുള്ള സിപിഎം നടപടി, കൊള്ളയിൽ സിപിഎമ്മിനുള്ള പങ്കു വ്യക്തമാക്കുന്നതായി സമീർ ആരോപിച്ചു.
∙മാലിന്യ സംസ്കരണ മൊബൈൽ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വലിയ അഴിമതിയിൽ നഗരസഭാ സെക്രട്ടറിയെ മാത്രം കുറ്റക്കാരനാക്കി ചെയർപഴ്സനെ രക്ഷിക്കാനുള്ള സിപിഎം നേതൃത്വത്തിന്റെ ശ്രമം വിലപ്പോവില്ലെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ ടി.സൈനുലാബ്ദീൻ, ചിറപ്പുറത്ത് മുരളി എന്നിവർ പറഞ്ഞു. പട്ടണത്തിലെ വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ തികഞ്ഞ അഴിമതിയുമായി മുന്നോട്ടു പോയ ഭരണത്തിന്റെ വികൃത മുഖം പുറത്തുവന്നതിനാൽ നഗരസഭാധ്യക്ഷ രാജിവച്ച് ജനങ്ങളോട് മാപ്പു പറയണമെന്നും ആവശ്യപ്പെട്ടു.
വനിതയെന്ന മര്യാദ പോലും കാണിച്ചില്ലെന്നു ശശികല
ഒരു വനിതാ ചെയർപഴ്സൻ എന്ന മര്യാദ പോലും കാണിക്കാതെയാണു യുഡിഎഫ് കൗൺസിലർമാർ നഗരസഭയിൽ ആക്രമണങ്ങൾ നടത്തിയതെന്ന് നഗരസഭാധ്യക്ഷ പി.ശശികല പറഞ്ഞു. പട്ടണത്തിൽ വികസന പ്രവർത്തനങ്ങളും നടത്തിക്കില്ല എന്ന മനഃപൂർവമായ ഉദ്ദേശത്തോടെയാണു യുഡിഎഫ് പ്രവർത്തിക്കുന്നത്. എല്ലാവിധ നടപടിക്രമങ്ങളും പാലിച്ചാണ് മാലിന്യ പ്ലാന്റ് വാങ്ങിയത്. നഗരത്തിൽ വളരെ ഗുരുതരമായ രീതിയിൽ ശുചിമുറി മാലിന്യം മൂലം മണ്ണും ജലവും മലീമസമായെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടുണ്ട്. ഇത് ഗുരുതരമായിട്ടുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ഇതിനു തടയിടാനാണു പദ്ധതി നടപ്പിലാക്കുന്നത്.