
മാതൃഭദ്രാസനത്തിന്റെ ഇടയനായി മാത്യൂസ് മാർ പോളിക്കാർപ്പോസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ ∙ മലങ്കര കത്തോലിക്കാ സഭ മാവേലിക്കര ഭദ്രാസനം അധ്യക്ഷനായി ഇന്നു സ്ഥാനമേൽക്കുന്ന ഡോ.മാത്യൂസ് മാർ പോളിക്കാർപ്പോസിന് ഈ നിയോഗം മാതൃഭദ്രാസനത്തിലേക്കുള്ള മടങ്ങിവരവാണ്. മാവേലിക്കര ഭദ്രാസനത്തിന്റെ ഭാഗമായ കൊല്ലം ജില്ലയിലെ പുത്തൂർ സ്വദേശിയാണ് അദ്ദേഹം. പുത്തൂർ മനക്കരക്കാവിൽ ഗീവർഗീസ്–കുഞ്ഞമ്മ ദമ്പതികളുടെ മകനായി 1955 നവംബർ 10നാണ് ജനനം. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം സെന്റ് അലോഷ്യസ് മൈനർ സെമിനാരി, കോട്ടയം വടവാതൂർ അപ്പോസ്തലിക് സെമിനാരി എന്നിവിടങ്ങളിലായി വൈദിക പഠനം പൂർത്തിയാക്കി. 1983 ഡിസംബർ 18 ന് വൈദിക പട്ടം സ്വീകരിച്ചു. തിരുവനന്തപുരം അതിഭദ്രാസനത്തിലെ ആയുർ ഇടവകയിൽ വൈദികശുശ്രൂഷ ആരംഭിച്ച അദ്ദേഹം മദ്രാസ് സർവകലാശാലയിൽ നിന്നു ചരിത്രത്തിൽ ബിരുദവും മധുര കാമരാജ് സർവകലാശാലയിൽ നിന്നു ഫ്രഞ്ച് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി.
പാരിസ് സർവകലാശാലയിലെ എംഎസ് കാത്തലിക് സർവകലാശാലയിൽ ഫ്രഞ്ച് സാഹിത്യത്തിൽ തുടർപഠനം നടത്തിയ അദ്ദേഹം തിരുനെൽവേലി എംഎസ് സർവകലാശാലയിൽ നിന്നു ഫ്രഞ്ച് സാഹിത്യത്തിൽ പിഎച്ച്ഡി നേടി. ഫ്രഞ്ച് വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡെൽഫ് ആൻഡ് ഡാൽഫ് ഡിപ്ലോമകൾ പൂർത്തിയാക്കിയ അദ്ദേഹത്തിനു ലോകത്തെവിടെയും ഫ്രഞ്ച് ഭാഷ പഠിപ്പിക്കാനുള്ള അംഗീകാരവുമുണ്ട്.
1990 ൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. കോളജ് ബർസാർ, പ്രിൻസിപ്പൽ ചുമതലകൾ വഹിച്ചു. യുജിസി സൗത്ത് വെസ്റ്റ് റീജനൽ കൺവീനർ, കേരള സർവകലാശാല ഫ്രഞ്ച്, ലാറ്റിൻ ബോർഡ് ഓഫ് സ്റ്റഡീസ് അധ്യക്ഷൻ, എസ്സിഇആർടി കരിക്കുലം കമ്മിറ്റി അംഗം, കേരള ഹയർ എജ്യുക്കേഷൻ എക്സിക്യൂട്ടീവ് കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 1983 മുതൽ 2013 വരെ തിരുവനന്തപുരം അതിഭദ്രാസനത്തിലെ മുപ്പത്തിയഞ്ചോളം ഇടവക, മിഷൻ കേന്ദ്രങ്ങളിൽ സേവനം ചെയ്തു. 2013 ൽ അതിഭദ്രാസനം വികാരി ജനറലായി. 2022 മേയ് 27ന് തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ സഹായമെത്രാനായി. ഈ പദവിയിൽ സേവനം ചെയ്യുമ്പോഴാണു മാവേലിക്കര ഭദ്രാസന അധ്യക്ഷനായി നിയോഗിക്കപ്പെട്ടത്.
ജീവകാരുണ്യ പ്രവർത്തനം തുടരും
തിരുവനന്തപുരം അതിഭദ്രാസനത്തിലെ ജീവകാരുണ്യ ശുശ്രൂഷകളുടെ കോഓർഡിനേറ്റർ ആയി ദീർഘകാലം പ്രവർത്തിച്ച മാർ പോളിക്കാർപ്പോസ് ജീവകാരുണ്യമേഖലയിലെ സേവനം മാവേലിക്കരയിലും തുടരുമെന്നു മനോരമയോടു പറഞ്ഞു.
‘‘വയോജനങ്ങളുടെ സംരക്ഷണത്തിനാണു മുഖ്യപരിഗണന നൽകുക. മക്കൾ നാട്ടിൽ ഇല്ലാതായതോടെ ഒറ്റപ്പെട്ടു ജീവിക്കുന്ന ഒട്ടേറെ മാതാപിതാക്കളുണ്ട്. അവരുടെ സംരക്ഷണവും പരിപാലനവും ഉറപ്പാക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കും. എന്തെല്ലാം പുരോഗതിയുണ്ട് എന്നു പറഞ്ഞാലും സമൂഹത്തിന്റെ അരികുകളിൽ ജീവിക്കുന്ന ആയിരങ്ങളുണ്ട്. അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാനുള്ള പ്രവർത്തനങ്ങളുണ്ടാകും.’’– അദ്ദേഹം പറഞ്ഞു.