
പമ്പ, അച്ചൻകോവിൽ, കുട്ടംപേരൂർ, ചെന്നിത്തല പുത്തനാറ് നിറഞ്ഞൊഴുകുന്നു; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാന്നാർ ∙ മഴയ്ക്കു ഇന്നലെ പകൽ നേരിയ കുറവ് അനുഭവപ്പെട്ടെങ്കിലും പാടശേഖരങ്ങളിലും നദികളിലും ജലനിരപ്പുയർന്നു; താഴ്ന്ന പ്രദേശങ്ങൾ വെള്ളം കയറി. കിഴക്കൻ വെള്ളം കൂടുതൽ എത്തിയതോടെ പമ്പാനദി, അച്ചൻകോവിലാറ്, കുട്ടംപേരൂർ ആറ്, ചെന്നിത്തല പുത്തനാറ് എന്നിവ നിറഞ്ഞൊഴുകുകയാണ്. നദികളിൽ ഒന്നു മുതൽ രണ്ടര അടി വരെ ജലനിരപ്പാണ് ഉയർന്നത്. ചെന്നിത്തല, ബുധനൂർ, മാന്നാർ എന്നിവിടങ്ങളിലെ 6000 ഏക്കർ വരുന്ന പാടശേഖരങ്ങളിലും വെള്ളപ്പൊക്കത്തിന്റെ പിടിയിലാണ്. പാടശേഖരങ്ങളിൽ നാലടി വരെ ജലനിരപ്പാണ് ഉയർന്നത്. നദി തീരത്തും പാടശേഖരങ്ങൾക്കു സമീപവും ജനവാസ കേന്ദ്രങ്ങളിൽ വെള്ളം കയറി.
ചില ഭാഗങ്ങൾ ഏതുനിമിഷവും വെള്ളത്തിന് അടിയിലാകുന്ന നിലയിലാണ്. ഈ ഭാഗങ്ങളിലെ കരക്കൃഷിയും നാശത്തിന്റെ വക്കിലാണ്. പമ്പാ തീരത്തെ പാവുക്കര ചിറയിൽപടി റോഡിൽ, മോസ്കോ മുക്ക്– ചിറയിൽ കടവ്, മൂർത്തിട്ട മുക്കാത്താരി, ചക്കിട്ട വാലയിൽ, സന്യാസി പടി കലുങ്ക് ബണ്ട് എന്നിവിടങ്ങൾ വെള്ളക്കെട്ടിലായി. മാന്നാർ ഒന്നാം വാർഡിലെ വാലയിൽ പള്ളിപ്പറമ്പിൽ ലിസി, മണലേൽ റോയി എന്നിവരുടെ വീടിരിക്കുന്ന സ്ഥലവും അവർ സഞ്ചരിക്കുന്ന പാതയും വെള്ളത്തിലാണ്. പമ്പാനദി തീരത്തെ മുല്ലശേരിക്കടവ്– അരികുപുറം– കൂര്യത്ത് റോഡിൽ വെള്ളം കയറി. ബുധനൂർ കുലായിക്കൽ പാടത്തു കൂടി കടന്നു പോകുന്ന തോപ്പിൽ ചന്ത– എണ്ണയ്ക്കാട് റോഡിൽ വെള്ളം കയറി.
അച്ചൻകോവിലാറിലെയും പുത്തനാറിലെയും ജലനിരപ്പ് ഉയർന്നതോടെയാണ് ചെന്നിത്തല പഞ്ചായത്തിന്റെ പടിഞ്ഞാറ്, തെക്കു പ്രദേശങ്ങളിൽ വെള്ളം കയറി. വലിയപെരുമ്പുഴ, ഈഴക്കടവ്, കാരിക്കുഴി, ചിത്തിരപുരം, പറയങ്കേരി, വള്ളാംകടവ്, വാഴക്കൂട്ടം കടവ്, പാമ്പനംചിറ, തേവർ കടവ്, സ്വാമിത്തറ, ചില്ലിത്തുരുത്ത് പ്രായിക്കര തുടങ്ങിയ സ്ഥലങ്ങളിലും വെള്ളം കയറി. മഴ തുടർന്നാൽ മിക്ക ഭാഗത്തെയും വീടുകളിലും വെള്ളം കയറും.ആറുകളിലെയും തോടുകളിലെയും മണൽ വാരൽ നിരോധിച്ചതും 2018ലെ പ്രളയത്തിൽ വന്നടിഞ്ഞ ചെളി, മണ്ണ്, എക്കൽ എന്നിവ നീക്കം ചെയ്യാത്തതുമാണ് പെട്ടെന്ന് വെള്ളപ്പൊക്കം ഉണ്ടാകാൻ കാരണമെന്നു നാട്ടുകാർ പറയുന്നു.