
ഭാരമേറിയ കണ്ടെയ്നറുകൾ ആലപ്പുഴയുടെ തീരത്തേക്ക്; ആലപ്പുഴയ്ക്കും കായംകുളത്തിനും ഇടയിൽ അടിഞ്ഞേക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ∙ അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പൽ എംഎസ്സി എൽസ 3ൽ നിന്നുള്ള ഭാരമേറിയ കണ്ടെയ്നറുകൾ ആലപ്പുഴയ്ക്കും കായംകുളത്തിനും ഇടയിൽ അടിയാൻ സാധ്യത. കടലിലെ ഒഴുക്കും കാറ്റും കണക്കിലെടുത്താണു കണ്ടെയ്നറുകൾ ഇവിടെ അടിയാനുള്ള സാധ്യത ഇന്ത്യൻ നാഷനൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സയൻസസ് (ഇൻകോയ്സ്) ഉൾപ്പെടെയുള്ള സമുദ്ര പഠന സ്ഥാപനങ്ങളും ഗവേഷകരും ചൂണ്ടിക്കാട്ടുന്നത്.താരതമ്യേന ഭാരം കുറഞ്ഞതോ ഒഴിഞ്ഞതോ ആയ കണ്ടെയ്നറുകളാണ് ആറാട്ടുപുഴയിലും കൊല്ലം ജില്ലയുടെ തീരത്തും ഇതുവരെ അടിഞ്ഞത്. കടലിലെ സ്വാഭാവിക ഒഴുക്കിൽ ഭാരം കുറഞ്ഞവ വേഗം ഒഴുകിയെത്തും. കാലവർഷം ആരംഭിച്ചതോടെ ആഴക്കടലിൽ വടക്കു ദിശയിലും തീരക്കടലിൽ തെക്കുദിശയിലുമാണ് ഒഴുക്ക്.
തീരത്തേക്കു ശക്തമായ കാറ്റുമുണ്ട്. പ്രക്ഷുബ്ധമായ കടലിൽ ഭാരം കൂടിയ കണ്ടെയ്നറുകൾ മുങ്ങിത്താഴാൻ സാധ്യത കൂടുതലാണെന്ന് ഇൻകോയ്സ് ഡയറക്ടർ ഡോ. ടി.എം.ബാലകൃഷ്ണൻ നായരും നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ മുൻ ശാസ്ത്രജ്ഞൻ ഡോ. കെ.കെ.രാമചന്ദ്രനും പറഞ്ഞു. കടലിൽ താഴാതെ ഒഴുകുന്ന കണ്ടെയ്നറുകളുടെ പകുതി ആലപ്പുഴ തീരത്തും ബാക്കി കൊല്ലം ജില്ലയുടെ തീരത്തും അടിയാനാണു സാധ്യതയെന്നു ഡോ. ബാലകൃഷ്ണൻ നായർ പറഞ്ഞു. ഭാരം കൂടിയ കണ്ടെയ്നറുകൾ ആലപ്പുഴ തീരത്താകും അടിയുക എന്നാണു കരുതുന്നത്. ഭാരം കുറഞ്ഞവയാകും കടലിലെ ഒഴുക്കിനൊപ്പം കൂടുതൽ ദൂരം ഒഴുകി കൊല്ലം തീരത്തെത്തുക. ഇന്നു പുലർച്ചെയോടെ എണ്ണപ്പാട ആലപ്പുഴ, കൊല്ലം തീരത്തെത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്ഥിരമായി മഴ ലഭിക്കുന്നതിനാൽ കടലിലേക്കു ശുദ്ധജലമെത്തി ഉപ്പിന്റെ അംശത്തിൽ കുറവു വന്നിട്ടുണ്ടാകുമെന്നും സാന്ദ്രത കുറയുന്നതു കണ്ടെയ്നറുകൾ പതിവിലും വേഗത്തിൽ താഴാൻ ഇടയാക്കുമെന്നും ഡോ.രാമചന്ദ്രൻ പറഞ്ഞു. കൂടുതൽ കണ്ടെയ്നറുകൾ തീരത്തടിയാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നാണു നിർദേശം. കാൽസ്യം കാർബൈഡ് അടങ്ങിയ കണ്ടെയ്നർ തീരത്തെത്താൻ സാധ്യത കുറവാണെന്നും വാദമുണ്ട്. എന്നാലും കണ്ടെയ്നറിനുള്ളിൽ എന്താണെന്നു തിരിച്ചറിയാൻ സമയമെടുക്കും. അതുവരെ അവയ്ക്കടുത്തേക്കു പോകരുത്.
ആശങ്കയായി കാൽസ്യം കാർബൈഡ്
കാൽസ്യം കാർബൈഡ് ചേർന്ന രാസവസ്തുക്കൾ വഹിച്ച 12 കണ്ടെയ്നറുകൾ ചരക്കുകപ്പലിൽ ഉണ്ടായിരുന്നെന്നു വ്യക്തമായിട്ടുണ്ട്. കാൽസ്യം കാർബൈഡ് വെള്ളത്തിൽ കലരുമ്പോഴുള്ള രാസപ്രവർത്തനത്തിൽ പൊട്ടിത്തെറിക്കും തീപിടിത്തത്തിനും വരെ സാധ്യതയുണ്ട്. കാൽസ്യം കാർബൈഡ് വിഘടിച്ച് അസറ്റലീൻ എന്ന വാതകവും കാൽസ്യം ഹൈഡ്രോക്സൈഡുമാണ് ഉണ്ടാവുക. ഇതു വെള്ളത്തിന്റെ അമ്ലത കൂട്ടും. തീരത്തു വച്ചാണു കണ്ടെയ്നറിൽ നിന്നു കാൽസ്യം കാർബൈഡ് വെള്ളത്തിൽ കലരുന്നതെങ്കിൽ അവിടത്തെ പിഎച്ച് മൂല്യം വലിയ തോതിൽ കൂടാനും മീനുകൾ ചത്തുപൊങ്ങാനും ഇടയുണ്ട്.