
മാവേലിക്കരയുടെ ‘പുത്രച്ഛൻ’ ഇരുട്ടിൽ; ചെടികൾ വളർന്നു മണ്ഡപം അവഗണനയിൽ, സംരക്ഷിക്കാൻ ആളില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാവേലിക്കര ∙ നാടിന്റെ സ്വന്തം പുത്രച്ഛൻ വീണ്ടും ഇരുട്ടിലായി, ഒപ്പം ചെടികൾ വളർന്നു മണ്ഡപം അവഗണനയിൽ, നടപടി സ്വീകരിക്കേണ്ടവർ ഉറക്കത്തിൽ. ബുദ്ധ ജംക്ഷനിൽ സ്ഥിതി ചെയ്യുന്ന ബുദ്ധ പ്രതിമ നാട്ടുകാരുടെ സ്വന്തം പുത്രച്ഛനാണ്. പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായ ബുദ്ധ മണ്ഡപത്തിനു മുകളിൽ ചെടികൾ വളർന്നു നിൽക്കുന്ന അവസ്ഥയ്ക്ക് ഒപ്പമാണു രാത്രി ബുദ്ധ പ്രതിമയും മണ്ഡപവും ഇരുട്ടിലായത്. ഇടയ്ക്കിടെ മണ്ഡപ പരിസരം വൃത്തിയാക്കുന്നതിന് ആളെത്തുന്നുണ്ടെങ്കിലും ആൽമരം ഉൾപ്പെടെ നിൽക്കുന്ന സ്ഥലത്തു ദിവസവും ഇലകൾ നിറയുന്ന അവസ്ഥയാണ്.
മണ്ഡപത്തിന്റെ മുകളിലാണു ചെടികളും മറ്റും വളർന്നു നിൽക്കുന്നത്. മണ്ഡപ പരിസരം വൃത്തിയാക്കാൻ എത്തുന്നവർ ചെടി വളർന്ന കാര്യം ശ്രദ്ധിക്കാറേയില്ല. മണ്ഡപം സംരക്ഷിത സ്മാരകമാണ്, അതിക്രമിച്ചു കയറരുത് എന്ന ബോർഡും ഉണ്ട്. മണ്ഡപത്തിലെ വിളക്ക് ഇപ്പോൾ പ്രവർത്തിക്കുന്നില്ല. സമീപത്തു തന്നെയുള്ള ഹൈമാസ്റ്റ് വിളക്കും തെരുവു വിളക്കും പ്രകാശിക്കാറില്ല. അതിനാൽ രാത്രി മണ്ഡപവും ബുദ്ധനും ജംക്ഷൻ തന്നെയും പൂർണമായും ഇരുട്ടിലാണ്. ശ്രീകൃഷ്ണ ക്ഷേത്രം വക കാണിക്ക മണ്ഡപത്തിലെ ചെറിയ വിളക്ക് മാത്രമാണു പ്രകാശിക്കുന്നത്.
മണ്ഡപം സ്ഥിരമായി വൃത്തിയാക്കാനും സംരക്ഷിക്കാനും നടപടി വേണമെന്ന ആവശ്യം ശക്തമാണ്. മുൻപു ബുദ്ധ ജംക്ഷനിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ മണ്ഡപം സംരക്ഷിക്കുന്നതിൽ സജീവമായിരുന്നു. അപ്പോൾ വിളക്കുകളും കൃത്യമായി പ്രകാശിക്കുമായിരുന്നു. പുരാവസ്തു വകുപ്പിന്റെ അധീനതയിലുള്ള മണ്ഡപത്തിൽ അതിക്രമിച്ചു കടക്കരുതെന്നു ചില ഉദ്യോഗസ്ഥരെത്തി നിർദേശം നൽകി. ഇതോടെ ഓട്ടോറിക്ഷ ഡ്രൈവർമാരും മണ്ഡപവും പരിസരവും വൃത്തിയാക്കുന്നതിൽ നിന്നു പിന്തിരിഞ്ഞു.