
യുവാവിനെ കെണിയിൽപെടുത്തി കവർച്ച: ദമ്പതികൾ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തുറവൂർ ∙ സൗഹൃദം നടിച്ച് യുവാവിനെ കെണിയിൽപെടുത്തി ഒന്നരപ്പവൻ സ്വർണമാലയും മൊബൈൽ ഫോണും കവർന്ന കേസിൽ ദമ്പതികൾ ഉൾപ്പെടെ 3 പേർ റിമാൻഡിൽ. എരമല്ലൂർ ചാപ്രകളം വീട്ടിൽ നിധിൻ(26), ഭാര്യ അനാമിക(25), നിധിന്റെ സുഹൃത്ത് പാണാവളി കണിയാംവെളി സുനിൽ കുമാർ(49) എന്നിവരാണ് പിടിയിലായത്. നിധിന്റെ പിതാവിന്റെ ചികിത്സയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിയ അനാമിക മറ്റൊരു രോഗിക്ക് കൂട്ടായെത്തിയ തൈക്കാട്ടുശേരി സ്വദേശിയായ യുവാവുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.
ഇതിനിടെ നിധിന്റെ പിതാവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇതിനു ശേഷവും ഫോണിൽ യുവാവുമായി ബന്ധം തുടർന്ന അനാമിക, കഴിഞ്ഞ 17ന് യുവാവിനെ കാണണമെന്ന് ആവശ്യപ്പെട്ടു. അന്ന് രാത്രി എട്ടരയോടെ ചമ്മനാട് അയ്യപ്പക്ഷേത്രത്തിന് സമീപം എത്തിയ യുവാവിനെ നിധിനും സുനിൽകുമാറും ചേർന്ന് ഇടവഴിയിലെത്തിച്ച് മർദിച്ച ശേഷം സ്വർണമാലയും ഫോണും തട്ടിയെടുക്കുകയായിരുന്നു.
യുവാവ് കുത്തിയതോട് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ യുവാവിന്റെ കോൾ വിവരങ്ങൾ എടുത്താണ് പ്രതികളെ തിരിച്ചറിഞ്ഞത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നാണ് മൂവരെയും പിടികൂടിയത്. യുവാവിൽ നിന്നു കവർന്ന മാല ചേർത്തലയിലെ ജ്വല്ലറിയിൽ വിറ്റതായി അനാമികയും നിധിനും സമ്മതിച്ചെന്നു പൊലീസ് പറഞ്ഞു.കുത്തിയതോട് എസ്എച്ച്ഒ: എം.അജയ്മോഹന്റെ നേതൃത്വത്തിൽ എസ്ഐമാരായ രാജീവ്, സുനിൽരാജ് , സിവിൽ പൊലീസ് ഓഫിസർമാരായ മനു,കലേഷ് , നിത്യ എന്നിവരാണ് പ്രതികളെ പിടികൂടിയത്.