
ചാള, നത്തോലി, പൂവാലൻ ചെമ്മീൻ..: മീനുകൾ കൂട്ടത്തോടെ തീരക്കടലിലേക്ക്; ചാകര കാത്ത് തീരം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തുറവൂർ / ചേർത്തല∙ ട്രോളിങ് നിരോധനം നിലവിൽ വന്നതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഇനി പ്രതീക്ഷയുടെ നാളുകൾ. ആദ്യ ദിവസം മത്സ്യത്തിന്റെ ലഭ്യത കുറവായിരുന്നെങ്കിലും ചെത്തി മുതൽ ചെല്ലാനം വരെയുള്ള തീരദേശത്തെ മത്സ്യബന്ധന മേഖല സജീവമായി. പൊന്തുവള്ളം, നീട്ടുവള്ളം, താങ്ങുവള്ളം തുടങ്ങിയവയിൽ മത്സ്യബന്ധനം നടത്തുന്നവരാണ് ചെത്തി, അർത്തുങ്കൽ, ചെല്ലാനം തുടങ്ങിയ ഹാർബറുകൾ കേന്ദ്രീകരിച്ച് മത്സ്യബന്ധനത്തിൽ സജീവമാകുന്നത്.
പരമ്പരാഗത മത്സ്യബന്ധനം നടത്തുന്നവർക്ക് മത്സ്യങ്ങളുടെ സീസൺ സമയമാണിത്. ട്രോളിങ് ബോട്ടുകൾ കടലിൽ നിന്നും മാറുന്നതോടെ മീനുകൾ കൂട്ടത്തോടെ തീരക്കടലിലേക്ക് വരും. ഇതോടെ സാധാരണ വള്ളങ്ങളിൽ മത്സ്യബന്ധനം നടത്തുന്നവർക്ക് കൂടുതൽ മത്സ്യം ലഭിക്കുകയും പതിവാണ്. തീരക്കടലിൽ മത്സ്യബന്ധനം നടത്തുന്ന വള്ളങ്ങൾ എല്ലാം തന്നെ കടലിൽ പോയി. അർത്തുങ്കൽ മുതൽ പള്ളിത്തോട് ചാപ്പക്കടവ് വരെയുള്ള മത്സ്യത്തൊഴിലാളികൾ ആശ്രയിക്കുന്ന ചെല്ലാനം മിനി ഫിഷിങ് ഹാർബറിൽ നിന്നും പോയ എല്ലാ വള്ളങ്ങൾക്കും മത്സ്യം ലഭിച്ചു.
ട്രോളിങ് നിരോധനം നിലനിൽക്കുന്നതിനാൽ മത്സ്യത്തിനു കൂടുതൽ വില ലഭിക്കും. കഴിഞ്ഞ ദിവസം വള്ളക്കാർക്കു ചാള, നത്തോലി, കൊഴുവ തുടങ്ങിയ മത്സ്യങ്ങളും പൂവാലൻ ചെമ്മിനുകളും ലഭിച്ചത്. പുലർച്ചെ അടുത്ത വള്ളങ്ങൾക്കു കിട്ടിയ ചാളയ്ക്കു ചെല്ലാനം ഹാർബറിൽ 200 രൂപ മുതൽ 230 രൂപ വരെ വില വന്നു. ഈ രീതിയിൽ മത്സ്യത്തിനു വില നിന്നാൽ സീസൺ പണി നേട്ടമാണെന്ന് തൊഴിലാളികൾ പറഞ്ഞു.
അതേസമയം ചെത്തി, അർത്തുങ്കൽ ഹാർബറുകളിൽ ഇന്നലെ ഒരു കിലോ മത്തിക്ക് 160 രൂപയും ചെറിയ അയല 110 രൂപയുമായിരുന്നു വില. ഇടനിലക്കാർക്ക് വലിയ ലാഭം ഉണ്ടാകുമെങ്കിലും തൊഴിലാളികൾക്ക് ലഭിക്കുന്നതു തുച്ഛമായ വിലയാണ്. വരും ദിവസങ്ങളിൽ ചാകര ലഭിക്കുമെന്ന പ്രതീക്ഷയിലാണു തൊഴിലാളികൾ മത്സ്യബന്ധനത്തിന് ഇറങ്ങുന്നത്. ശക്തമായ മഴയും കാറ്റിനെയും അതിജീവിച്ചാണ് പലപ്പോഴും ഇവർ കടലിൽ പോകുന്നതും. കാലവർഷത്തിന്റെ ജാഗ്രതാ നിർദേശങ്ങൾ ലഭിച്ചാൽ പരമ്പരാഗതമായി മത്സ്യബന്ധനത്തിനു പോകുന്നവരും കടലിൽ ഇറങ്ങാറില്ല.
കടലിൽ കപ്പൽ മുങ്ങി കണ്ടെയ്നറുകൾ കടലിൽ വീണതിനെ തുടർന്നുണ്ടായ ആശങ്കകൾ പൂർണമായും മാറിയിട്ടില്ല. കോട്ടയം, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ കിഴക്കൻ ജില്ലകളിൽ കടൽ മത്സ്യത്തിന് ആവശ്യക്കാർ കൂടുതലുണ്ടെങ്കിലും കപ്പൽ മുങ്ങിയതിനെ തുടർന്ന് കടൽ മത്സ്യങ്ങൾക്ക് ആവശ്യക്കാർ കുറഞ്ഞിട്ടുണ്ട്. ലഭിക്കുന്ന മത്സ്യത്തിന് വില ലഭിക്കുന്നില്ലെന്നതു മത്സ്യത്തൊഴിലാളികളെ വലിയ പ്രതിസന്ധിയാകുന്നു.
മത്സ്യത്തൊഴിലാളികൾ പോകുന്ന ഔട്ട് ബോർഡ് വള്ളത്തിൽ 20 തൊഴിലാളികൾ വരെ ജോലിയെടുക്കുന്നു. ഒരു ദിവസം കടലിൽ പോകണമെങ്കിൽ 10000 രൂപ വരെ ഇന്ധനച്ചെലവ് വരും. 60ലധികം തൊഴിലാളികൾ ജോലിയെടുക്കുന്ന ഇൻ ബോർഡ് വള്ളത്തിലാണെങ്കിൽ ഇന്ധനച്ചെലവ് 30000 രൂപയോളം വരും. മത്സ്യങ്ങൾ ധാരാളമായി കിട്ടുന്ന ഈ മൺസൂൺ കാലത്ത് കാലാവസ്ഥ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ.