
പരാതി അന്വേഷിക്കാനെത്തിയ എസ്ഐ പരാതിക്കാരിയുടെ അയൽവാസിയായ സ്ത്രീയെ മർദിച്ചെന്ന് പരാതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവൻവണ്ടൂർ∙ പരാതി അന്വേഷിക്കാനെത്തിയ എസ്ഐ പരാതിക്കാരിയുടെ അയൽവാസിയായ സ്ത്രീയെ മർദിച്ചെന്നു പരാതി. തിരുവൻവണ്ടൂർ തറയിൽ ടി.ബി. രാധയ്ക്കാണ് (53) മർദനമേറ്റത്. കയ്യിലും മുതുകിലും മർദനമേറ്റ ഇവരുടെ കൈവിരലിൽ പൊട്ടലുണ്ട്. അയൽവാസിയായ തറയിൽ പടിഞ്ഞാറേതിൽ ലീലാമ്മയുടെ കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രാവിലെ പൊലീസിൽ പരാതി നൽകുവാൻ രാധ ഒപ്പം പോയിരുന്നു. ഇരുവരും തിരികെ വീട്ടിലെത്തിയ ശേഷം ലീലാമ്മയ്ക്ക് ഒപ്പം താമസിക്കുന്ന തുളസീധരനുമായി പൊലീസ് സ്ഥലത്തെത്തി, രാധയെ വിളിപ്പിച്ചു.
പൊലീസ് സാന്നിധ്യത്തിൽ തുളസീധരൻ തന്നെ അധിക്ഷേപിച്ചു സംസാരിച്ചെന്നും അസഭ്യം പറഞ്ഞെന്നും ഇതു ചോദ്യം ചെയ്തപ്പോൾ ചെങ്ങന്നൂർ പ്രിൻസിപ്പൽ എസ്ഐ എസ്. പ്രദീപ്, കയ്യിലുണ്ടായിരുന്ന ഫൈബർ ലാത്തി കൊണ്ടു തന്റെ പുറത്തും കഴുത്തിനുപിറകിലും മർദിക്കുകയും കയ്യിൽ ശക്തമായി അടിക്കുകയും ചെയ്തെന്നും രാധ പറയുന്നു. മർദനമേറ്റു താഴെവീണ രാധയുടെ കൈ പിന്നീട് നീരുവച്ചതോടെ ഇവർ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലേക്കു പോയി.
പൊലീസുകാർ രാധയെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. തുടർന്ന് പൊലീസ് ജീപ്പിൽ തന്നെ വീട്ടിൽ കൊണ്ടു ചെന്നാക്കി.പിറ്റേന്ന് രാവിലെ കയ്യിലും ശരീരത്തിലും നീരു കൂടിയതോടെ എക്സ്റേ എടുത്തപ്പോൾ, ഇടതു കൈവിരലിൽ മൂന്നു പൊട്ടലുണ്ടെന്നു കണ്ടെത്തി.ഇതോടെ ഇവരെ ജില്ലാ ആശുപത്രിയിൽ നിന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടു മൂലം ശസ്ത്രക്രിയ ചെയ്യാനാകില്ലെന്നു രാധ പറയുന്നു. സംഭവത്തിൽ പൊലീസിലും വനിതാ കമ്മിഷനിലും മനുഷ്യാവകാശ കമ്മിഷനിലും പരാതി നൽകിയിട്ടുണ്ട്.