പെരുമ്പളം ∙ വേമ്പനാട് കായലിന് കുറുകെയുള്ള ഏറ്റവും വലിയ പാലം, ഒരു ജനതയുടെ സ്വപ്ന സാക്ഷാൽക്കാരവുമായ പെരുമ്പളം പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. അവസാനഘട്ട
പണികൾ മാത്രമാണ് ബാക്കിയുള്ളത്. ഈ മാസം മുഖ്യമന്ത്രി പിണറായി വിജയൻ പാലം ഉദ്ഘാടനം ചെയ്യുന്നതിനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്.
തീയതി അന്തിമമാകുന്ന മുറയ്ക്ക് ഒരാഴ്ച്ചത്തെ ഉദ്ഘാടന ആഘോഷമാണ് പെരുമ്പളം പാലം ഉദ്ഘാടന സംഘാടക സമിതി തീരുമാനിച്ചിരിക്കുന്നത്.
പ്രത്യേകതകൾ ഏറെയുള്ള പാലം
∙ 1157 മീറ്റർ നീളവും 11 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്. പാലത്തിന് മധ്യഭാഗത്ത് മൂന്ന് ബോ സ്ട്രിങ് ആർച്ചുകളുണ്ട്.
അവിടെ 12 മീറ്റർ വീതിയുണ്ടാകും. ബോ സ്ട്രിങ് ആർച്ചുകളിൽ മഴവിൽ നിറങ്ങളിലെ പെയിന്റാണ് അടിച്ചിരിക്കുന്നത്.
മറ്റു ഭാഗത്ത് ഇതിനു ചേരുന്ന നിറങ്ങളും. വിനോദ സഞ്ചാരികളെ ഉൾപ്പെടെ ആകർഷിക്കുക എന്നതാണ് ലക്ഷ്യം.
അലങ്കാര തെരുവുവിളക്കുകളും വരുന്നതോടെ ശോഭയേറും. ദേശീയ ജലപാത കടന്നു പോകുന്ന ഭാഗവുമാണിത്.
നിർമാണ രീതിക്കും പ്രത്യേകതകളുണ്ട്.
പാലത്തിന്റെ കിഴക്കേ കരയായ പെരുമ്പളം ഭാഗത്ത് അപ്രോച്ച് റോഡ് ചെന്നെത്തുന്നത് താഴ്ന്ന, ചതുപ്പ് പ്രദേശമായതിനാൽ എണ്ണായിരത്തോളം തെങ്ങിൻ കുറ്റികൾ താഴ്ത്തിയും ഗ്രാവൽ നിറച്ചുമാണ് ഭൂമി ഉയർത്തിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ തെങ്ങിൻ കുറ്റികൾ എത്തിച്ചു.
ഇതിനു മുകളിൽ വീണ്ടും ഗ്രാവലും മെറ്റിലുമെല്ലാം ഉപയോഗിച്ച് റോഡ് പാലത്തിന് സമാന ഉയരത്തിലാക്കി.
അപ്രോച്ച് റോഡിന് ഭാവിയിൽ കേടുപാട് വരാതിരിക്കാനും വശങ്ങൾ സുരക്ഷിതമാക്കാനും ജിയോഗ്രിഡ്, ജിയോടെക്സ് ഉൾപ്പെടെ ആധുനിക സംവിധാനങ്ങളും ഉപയോഗിച്ചിട്ടുണ്ട്. പെരുമ്പളം ഭാഗത്തെ അപ്രോച്ച് റോഡ് നിർമാണം ഏറെ ശ്രമകരമായിരുന്നു.
ഇടയ്ക്കിടെയുള്ള മഴയെ അതിജീവിച്ചു, മാസങ്ങളെടുത്താണ് പൂർത്തിയാക്കിയത്. ഇതിനാൽ പാലം പൂർത്തിയാകാൻ വൈകി.
പാലത്തിന്റെ പടിഞ്ഞാറേക്കര അരൂക്കുറ്റിയിലെ വടുതല ജെട്ടി ഭാഗമാണ്. ഇരുവശങ്ങളിലും 300 മീറ്റർ നീളത്തിലും 9.5 മീറ്റർ വീതിയിലുമാണ് അപ്രോച്ച് റോഡ്.
തുടക്കം 2019ൽ
∙ 2019ൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പാലത്തിന് തറക്കല്ലിട്ടത്.
2016 – 2017 വർഷത്തെ സംസ്ഥാന ബജറ്റിൽ കിഫ്ബിയിൽ 100 കോടി രൂപയാണ് വകയിരുത്തിയത്. ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് നിർമാണ കരാർ എടുത്തിരിക്കുന്നത്.
പെരുമ്പളം ദ്വീപ് പഞ്ചായത്തിൽ 14 വാർഡുകളാണുള്ളത്. 12000ത്തോളമാണ് ജനസംഖ്യ.
ഏഴ് ദിവസത്തെ ആഘോഷ പരിപാടികളോടെ പെരുമ്പളം പാലം ഉദ്ഘാടനം നടത്താനാണ് ഇത് സംബന്ധിച്ചു ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം തീരുമാനിച്ചത്.
ഇതിനായി മാസ്റ്റർ പ്ലാൻ തയാറാക്കുന്നുണ്ട്. 1001 പേരടങ്ങുന്ന ജനറൽ കമ്മിറ്റി, 301പേരുടെ എക്സിക്യൂട്ടീവ്, 20 പേരുള്ള 6 സബ് കമ്മിറ്റിയുമാണ് രൂപീകരിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

