
മഴ കുറഞ്ഞു ജലനിരപ്പു താഴുന്നു; കുട്ടനാട് സാധാരണ നിലയിലേക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുട്ടനാട് ∙ കൂടുതൽ മേഖലയിൽ ജലനിരപ്പ് അപകടനിലയ്ക്കു താഴെയെത്തി. ഇന്നലെ മാത്രം 13 സെന്റിമീറ്റർ വരെ ജലനിരപ്പ് താഴ്ന്നു. മങ്കൊമ്പ്, നെടുമുടി, കാവാലം മേഖലകളിൽ മാത്രമാണു ജലനിരപ്പ് ഇപ്പോൾ അപകടനിലയ്ക്കു മുകളിലുള്ളത്. മങ്കൊമ്പിൽ 3 സെന്റിമീറ്ററും നെടുമുടിയിൽ 8 സെന്റിമീറ്ററും കാവാലത്ത് 4 സെന്റിമീറ്ററും ജലനിരപ്പാണ് അപകടനിലയ്ക്കു മുകളിലുള്ളത്. ജലനിരപ്പ് താഴ്ന്നതോടെ താലൂക്കിൽ പ്രവർത്തിച്ചിരുന്ന 3 ദുരിതാശ്വാസ ക്യാംപുകൾ നിർത്തി. ഇനി 15 ക്യാംപുകളാണ് അവശേഷിക്കുന്നത്. എന്നാൽ ദുരിതങ്ങൾക്കു മാറ്റമില്ലാത്തതിനാൽ കഴിഞ്ഞദിവസം ഉണ്ടായിരുന്ന അത്രയുംതന്നെ ഭക്ഷണ വിതരണ കേന്ദ്രങ്ങൾ ഇന്നലെയും പ്രവർത്തിച്ചു.
കഴിഞ്ഞ 4 ദിവസമായി നിർത്തിവച്ചിരുന്ന കാവാലം – തട്ടാശേരി ജങ്കാർ സർവീസ് ഇന്നലെ മുതൽ പുനരാരംഭിച്ചു. കോട്ടയം അടക്കമുള്ള ഭാഗങ്ങളിലേക്കു വേഗത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന ജങ്കാർ സർവീസിനെ ഒട്ടേറെ ആളുകളാണ് ആശ്രയിച്ചിരുന്നത്. നീലംപേരൂർ, കാവാലം അടക്കമുള്ള മേഖലയിലുള്ളവർക്കു താലൂക്ക് ആസ്ഥാനത്തേക്കും ആലപ്പുഴയിലേക്കുമടക്കം എത്തിച്ചേരാൻ ജങ്കാർ പുനരാരംഭിച്ചതു സഹായകരമായി.വെള്ളപ്പൊക്ക ദുരിതം വിട്ടൊഴിയാത്തതിനാൽ കുട്ടനാട്ടിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. താലൂക്കിലെ സ്കൂളുകൾ, പ്രഫഷനൽ കോളജ്, അങ്കണവാടി, ട്യൂഷൻ സെന്റർ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധിയെങ്കിലും പരീക്ഷകൾക്കു മാറ്റമില്ല.
താലൂക്കിൽ 15 ദുരിതാശ്വാസ ക്യാംപുകളും 692 ഭക്ഷണ വിതരണം കേന്ദ്രങ്ങളുമാണു പ്രവർത്തിക്കുന്നത്. 15 ദുരിതാശ്വാസക്യാംപുകളിലായി 215 കുടുംബങ്ങളിലെ 648 അംഗങ്ങളാണു താമസിക്കുന്നത്. 692 ഭക്ഷണവിതരണ കേന്ദ്രങ്ങളിലായി 34218 കുടുംബങ്ങളിലെ 1,36,159 പേർക്കാണു ഭക്ഷണം നൽകുന്നത്.ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് 6നു രേഖപ്പെടുത്തിയ ജലനിരപ്പ്, അപകടനില ക്രമത്തിൽ. പള്ളാത്തുരുത്തി 1.30 (1.40), കാവാലം 1.44 (1.40), നെടുമുടി 1.53 (1.45), മങ്കൊമ്പ് 1.38 (1.35), ചമ്പക്കുളം 1.67 (1.69), കിടങ്ങറ 1.65 (1.97), നീരാറ്റുപുറം 2.32 (2.42).