ആലപ്പുഴ ∙ നീണ്ട കാലം ആലപ്പുഴയിലെ സിപിഎമ്മിനെ നിയന്ത്രിച്ചിരുന്ന ജി.സുധാകരൻ അച്ചടക്കനടപടിയും പിന്നാലെ അവഗണനകളും ഏറ്റുവാങ്ങിയതു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു മുതലാണ്.
പാർട്ടി വ്യവസ്ഥ പ്രകാരം കഴിഞ്ഞതവണ നിയമസഭാ സീറ്റ് ലഭിക്കാതിരുന്ന അദ്ദേഹത്തെ അതിനു പിന്നാലെ 75 വയസ്സ് പ്രായപരിധി വ്യവസ്ഥയിൽ സംസ്ഥാന കമ്മിറ്റിയിൽനിന്നും ഒഴിവാക്കി. ഇതിനിടയിലാണ് അമ്പലപ്പുഴ മണ്ഡലത്തിലെ തിരഞ്ഞെടുപ്പു പ്രവർത്തനത്തിലെ വീഴ്ചയുടെ പേരിൽ പാർട്ടി പരസ്യമായി ശാസിച്ചത്.
അതോടെയാണ് ഏറ്റുമുട്ടലുകളുടെ തുടക്കം.
എച്ച്.സലാം എംഎൽഎയുടെ പരാതിയിലാണു സുധാകരൻ പാർട്ടി നടപടി നേരിട്ടത്. തിരഞ്ഞെടുപ്പുഫലം പരിശോധിച്ച സംസ്ഥാന കമ്മിറ്റിയുടെ റിപ്പോർട്ടിൽ പേരെടുത്തു കുറ്റപ്പെടുത്തിയതു ജി.സുധാകരനെ മാത്രമാണ്.
അമ്പലപ്പുഴയിലെ വീഴ്ച മാത്രം സംസ്ഥാന കമ്മിറ്റി നേരിട്ട് അന്വേഷിക്കുകയും ചെയ്തു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സലാമിന്റെ പരാതി വസ്തുതയല്ലെന്നും അദ്ദേഹം സംസ്ഥാന കമ്മിറ്റിയിൽ വിശദീകരിക്കുകയും സലാം ജയിച്ചല്ലോയെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു.
പക്ഷേ, നേതൃത്വം അത് അവഗണിച്ചു. 22 കുറ്റങ്ങളാണു പാർട്ടി അന്വേഷണ കമ്മിഷൻ അദ്ദേഹത്തിനെതിരെ ചുമത്തിയത്.
അപ്പോഴെല്ലാം പരസ്യമായി പ്രതികരിക്കാതെ അദ്ദേഹം അച്ചടക്കം പാലിച്ചു. 2021 ലെ നടപടിയുടെ രേഖ കഴിഞ്ഞ വർഷം പുറത്തുവന്നു.
ഇതു പാർട്ടിയിലെ എതിരാളികൾ അദ്ദേഹത്തെ അപമാനിക്കാൻ ചെയ്തതാണെന്ന വിമർശനം ഉയർന്നു. പാർട്ടി ലോക്കൽ കമ്മിറ്റിയംഗം ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തെ അപമാനിക്കുന്ന കുറിപ്പുകളിട്ടതും ചർച്ചയായി.
സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവായപ്പോൾ ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാക്കിയെങ്കിലും യോഗങ്ങൾക്കു വിളിച്ചിരുന്നില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.
സുധാകരനെ പാടേ അവഗണിക്കില്ലെന്നും ജില്ലയിൽ എവിടെയും പാർട്ടി പരിപാടികളിൽ അദ്ദേഹത്തിനു പങ്കെടുക്കാമെന്നും നേതൃത്വം പറഞ്ഞെങ്കിലും ജില്ലയിൽ അതിനു വിരുദ്ധമായാണു കാര്യങ്ങൾ നീങ്ങിയത്. ഇത്തവണ പുന്നപ്ര– വയലാർ വാർഷിക പരിപാടിയിൽ നിന്ന് സുധാകരനെ ഒഴിവാക്കിയിരുന്നു.
തുടർന്ന് അദ്ദേഹം ഏകനായി രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തിയതു വാർത്തയായിരുന്നു. അതിനു ശേഷം വിഎസ് സ്മാരക കേരള പുരസ്കാരം കുട്ടനാട്ടിൽ വച്ച് എസ്.രാമചന്ദ്രൻ പിള്ളയ്ക്കു സമ്മാനിക്കുന്ന ചടങ്ങിലേക്കു ക്ഷണിച്ചെങ്കിലും സുധാകരൻ പങ്കെടുത്തില്ല.
വലിയൊരു ഇടവേളയ്ക്കു ശേഷമായിരുന്നു ഒരു പാർട്ടി പരിപാടിയിലേക്ക് അദ്ദേഹത്തിനു ക്ഷണം കിട്ടുന്നത്.
എന്നാൽ ‘കുട്ടനാട്ടിൽ നമ്മുടെ ആവശ്യമില്ല, അവർ നടത്തിക്കോളും, അവിടെ ആളുണ്ട്’ എന്നു പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു. ആ ചടങ്ങിൽ പാർട്ടി ജനറൽ സെക്രട്ടറി എം.എ.ബേബി അദ്ദേഹത്തെ പരോക്ഷമായി വിമർശിക്കുകയും ചെയ്തു.
പ്രായപരിധിയുടെ പേരിൽ ഒഴിവാക്കപ്പെട്ടവർ പാർട്ടിയിൽനിന്നു പോകുകയല്ല, നേതൃത്വത്തിൽനിന്നു മാറുക മാത്രമാണ് എന്നാണു ബേബി പറഞ്ഞത്. 1989 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തപാൽ ബാലറ്റ് തിരുത്തിയതായി കഴിഞ്ഞ വർഷം സുധാകരൻ നടത്തിയ പ്രസംഗം വിവാദമായപ്പോൾ ജില്ലാ നേതൃത്വം രൂക്ഷമായാണു വിമർശിച്ചത്.
സുധാകരനെതിരെ പരസ്യ നിലപാടെടുക്കണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന കമ്മിറ്റിക്കു കത്തുനൽകാൻ വരെ തീരുമാനിച്ചു.
ടി.ജെ.ആഞ്ചലോസിനെതിരായ സിപിഎം നടപടി തന്റെ അറിവോടെയല്ലെന്ന് സിപിഐ വേദിയിൽ സുധാകരൻ നടത്തിയ പ്രസംഗവും വിവാദമായി. ജില്ലാ സെക്രട്ടേറിയറ്റിൽ മിക്കവരും അദ്ദേഹത്തെ വിമർശിച്ചു.
കഴിഞ്ഞ വർഷം കോൺഗ്രസ് സംഘടിപ്പിച്ച ചില പരിപാടികളിൽ പങ്കെടുത്തതിനും അദ്ദേഹം വിമർശിക്കപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

