‘കേസിന്റെ ഗതി മാറ്റിയത് ഡോക്ടറുടെ സംശയം; നിർണായകമായത് കഴുത്തിൽ കണ്ടെത്തിയ പാട്’
ഓമനപ്പുഴ ∙ കേസിൽ മൂന്നു പേരുടെ അറസ്റ്റിലേക്ക് നയിച്ചത് പൊലീസിന്റെ പഴുതടച്ച അന്വേഷണം. എയ്ഞ്ചലിന്റേത് ആത്മഹത്യയാകും എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.
നാണക്കേട് ഭയന്നു കുടുംബം ഇതു മറച്ചു വയ്ക്കുന്നതാകാമെന്നാണ് പൊലീസ് ആദ്യം കരുതിയത്. ചെട്ടികാട് ആശുപത്രിയിലെ ഡോക്ടറുടെ സംശയമാണ് കേസിന്റെ ഗതി മാറ്റിയത്. കഴുത്തിൽ കണ്ടെത്തിയ പാടാണ് നിർണായകമായത്.
ഉടൻ വിവരം പൊലീസിൽ അറിയിച്ചു. തുടർന്നു പൊലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് ആത്മഹത്യയല്ല, കൊലപാതമാണെന്ന് ഉറപ്പിച്ചത്.
തുടർന്നാണ് ഫ്രാൻസിസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്നു ഇയാൾ സമ്മതിച്ചു.
എന്നാൽ ഫ്രാൻസിസിന്റെ ദേഹത്ത് പിടിവലി നടന്നതിന്റെ ഒരു ലക്ഷണവുമില്ലായിരുന്നു. ഇതോടെയാണ് മറ്റാരുടെയോ സഹായം ഫ്രാൻസിസിനു ലഭിച്ചിട്ടുണ്ടെന്നു പൊലീസിന് വ്യക്തമായത്.
ഇങ്ങനെയാണ് അന്വേഷണം അമ്മ ജെസിയിലേക്കും സാധാരണ മരണമാണെന്നു മൊഴി നൽകിയ അമ്മാവൻ അലോഷ്യസിലേക്കും എത്തിയത്. ആദ്യ ചോദ്യം ചെയ്യലിൽ നിഷേധിച്ചെങ്കിലും പിന്നീട് ജെസി കുറ്റം സമ്മതിച്ചു. ബുധനാഴ്ച ഫ്രാൻസിസ് കുറ്റസമ്മതം നടത്തിയതിനു പിന്നാലെ രാത്രിയോടെ മണ്ണഞ്ചേരി പൊലീസിലെത്തി കുടിയാംശേരി വീട് പൂട്ടിയിരുന്നു.
ഇന്നലെ രാവിലെയാണ് അമ്മ ജെസിയെയും, അമ്മാവൻ അലോഷ്യസിനെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്തത്.മണ്ണഞ്ചേരി പൊലീസ് ഇൻസ്പെക്ടർ ടോൾസൺ പി.ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എസ്ഐ ജേക്കബ് രാജി ജോസ്, ജി.സുധീർ, ആർ.രാജേഷ്, കെ.എൽ.
സിബി, എഎസ്ഐമാരായ സിന്ധു, ലതി, സിപിഒമാരായ അനന്തകൃഷ്ണൻ, മാത്യു ജോസഫ്, അനൂപ് കുമാർ, വിജേഷ്, അഞ്ജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കൊലപാതകം മറച്ചുവയ്ക്കാനുള്ള ആസൂത്രണം നടത്തിയത് അലോഷ്യസ്
കലവൂർ ∙ എയ്ഞ്ചൽ ജാസ്മിന്റെ കൊലപാതകം മറച്ചുവയ്ക്കാനുള്ള ആസൂത്രണം നടത്തിയത് മാതൃസഹോദരൻ അലോഷ്യസ് പീറ്ററെന്ന് പൊലീസ്.
രാത്രി 11 മണിയോടെ എയ്ഞ്ചൽ കൊല്ലപ്പെട്ടെന്നു മനസ്സിലാക്കിയ മാതാപിതാക്കൾ അലോഷ്യസിനെ വിളിച്ചുവരുത്തുകയായിരുന്നു. മരിച്ചനിലയിൽ കാണുകായിരുന്നുവെന്നു പറയാൻ മൂവരും കൂടി തീരുമാനിക്കുകയായിരുന്നു.
12 മണിയോടെ അലോഷ്യസ് മടങ്ങിപ്പോയി. പിറ്റേന്നു രാവിലെ ആറരയോടെ മകൾ മരിച്ചെന്നു പറഞ്ഞു കുടുംബാംഗങ്ങൾ അലമുറയിട്ടു കരഞ്ഞു.
ഇതുകേട്ടെത്തിയ അയൽക്കാർക്ക് സംശയം തോന്നിയില്ല. മരണവിവരം പൊലീസിൽ അറിയിക്കേണ്ടെന്നു വീട്ടിലെത്തിയ വാർഡ് അംഗത്തോട് അമ്മാവൻ അലോഷ്യസ് പറഞ്ഞതു സംശയത്തിനിടയാക്കി.
എയ്ഞ്ചൽ ഹൃദയാഘാതത്തെത്തുടർന്നു മരിച്ചതാണെന്നാണ് ഇയാൾ എല്ലാവരെയും അറിയിച്ചത്. അസ്വാഭാവിക മരണത്തിനാണു പൊലീസ് ആദ്യം കേസ് എടുത്തത്.
എന്നാൽ പോസ്റ്റ്മോർട്ടത്തിലെ സൂചനകളെത്തുടർന്നുള്ള വിശദമായ ചോദ്യം ചെയ്യലിൽ ഫ്രാൻസിസ് കുറ്റം സമ്മതിച്ചു. മൽപിടിത്തം നടന്നതിന്റെ ലക്ഷണം എയ്ഞ്ചലിന്റെയോ പിതാവിന്റെയോ ശരീരത്തിലുണ്ടായിരുന്നില്ല.
കൊലപാതകത്തിനു മറ്റൊരാളുടെ സഹായമുണ്ടെന്ന് ഇതോടെ വ്യക്തമായി. തുടർന്നാണു ജെസിയെ കസ്റ്റഡിയിലെടുത്തത്.
ഫ്രാൻസിസിനെ വീട്ടിലെത്തിച്ചു തെളിവെടുത്തു
കലവൂർ∙ രാത്രി ഒറ്റയ്ക്ക് പുറത്തു പോകുന്നത് വിലക്കിയിട്ടും വീണ്ടും പോയതിലുള്ള വിരോധവും പറഞ്ഞാൽ അനുസരിക്കാത്തതുമാണ് എയ്ഞ്ചൽ ജാസ്മിനെ കൊലപ്പെടുത്താൻ കാരണമെന്നു അച്ഛൻ ഫ്രാൻസിസ്. തെളിവെടുപ്പിനായി കൊലപാതകം നടന്ന വീട്ടിൽ എത്തിച്ചപ്പോഴായിരുന്നു പ്രതികരണം.
ഇന്നലെ രാവിലെ 9.30ന് ഫ്രാൻസിസിനെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന ഹാളിലും മൃതദേഹം കണ്ടെത്തിയ കിടപ്പുമുറിയിലും തെളിവെടുത്തു. എയ്ഞ്ചലിനെ കഴുത്ത് ഞെരിക്കാൻ ഉപയോഗിച്ച തോർത്തും സംഭവ സമയത്ത് ഫ്രാൻസിസ് ഉടുത്തിരുന്ന കൈലി മുണ്ടും വീടിനു സമീപത്തെ ഷെഡിന് മുകളിൽ നിന്നു പൊലീസ് കണ്ടെത്തി.
പിടിവലി നടന്ന ഹാളിന്റെ വാതിലിനോടു ചേർന്നു തറയിൽ മൂന്നു തുള്ളി രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ഫൊറൻസിക് വിഭാഗം വീട് പൂർണമായും പരിശോധിച്ചു.
തുടർന്ന് പത്തരയോടെ ഫ്രാൻസിസിനെ തിരികെ സ്റ്റേഷനിലേക്കു കൊണ്ടുപോയി. സംസ്കാരത്തിന് വൻജനാവലി
ഓമനപ്പുഴ ∙ ഇന്നലെ രാവിലെ 11.30ക്ക് വീട്ടിൽ പൊതുദർശനത്തിന് വച്ച എയ്ഞ്ചൽ ജാസ്മിന് അന്തിമോപചാരം അർപ്പിക്കാനെത്തിയത് വൻജനാവലി.
പി.പി.ചിത്തരഞ്ജൻ എംഎൽഎ അടക്കമുള്ളവർ അന്തിമോപചാരമർപ്പിച്ചു. മുത്തച്ഛൻ സേവ്യർ, മുത്തശ്ശി സൂസമ്മ, സഹോദരി ബ്ലെയ്സി അടക്കമുള്ള ബന്ധുക്കൾ ചേർന്നാണു മൃതദേഹം ഏറ്റുവാങ്ങിയത്.
എയ്ഞ്ചലുമായി അകന്നു കഴിയുകയായിരുന്നെങ്കിലും ഭർത്താവ് പ്രഹിനും വീട്ടിലും സംസ്കാരം നടന്ന ഓമനപ്പുഴ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളിയിലും എത്തിയിരുന്നു. പ്രതികളെ സംസ്കാരച്ചടങ്ങിന് എത്തിച്ചിരുന്നില്ല.
ആലപ്പുഴ ഓമനപ്പുഴയിൽ കൊല്ലപ്പെട്ട എയ്ഞ്ചൽ ജാസ്മിന്റെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്ത്യോപചാരം അർപ്പിക്കാനെത്തിയവർ.
ചിത്രം: മനോരമ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]