
മുങ്ങില്ലെന്ന പ്രഖ്യാപനം വെള്ളത്തിലായി; ഈസിയായി മുങ്ങി ആലപ്പുഴ– ചങ്ങനാശേരി റോഡ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ ∙ ‘‘ഇനിയൊരു പ്രളയം ഉണ്ടായാലും എസി റോഡ് മുങ്ങില്ല’’– കഴിഞ്ഞ പ്രളയത്തിനു ശേഷം മന്ത്രിമാർ ഉൾപ്പെടെ ജനപ്രതിനിധികൾ ആവർത്തിച്ചു പറഞ്ഞു. പക്ഷേ, എസി റോഡ് നവീകരണം അവസാനഘട്ടത്തിലെത്തി നിൽക്കെ വെറും 8 ദിവസത്തെ മഴയിൽ റോഡിലെ പല ഭാഗങ്ങളിലും വെള്ളംകയറി. ഗതാഗതം നിർത്തിവയ്ക്കേണ്ട സ്ഥിതി വന്നില്ല എന്നതു വാസ്തവം. പക്ഷേ ഇതിനകം 800 കോടിയോളം രൂപ വകയിരുത്തി നിർമിച്ച 24 കിലോമീറ്റർ പാതയിൽ ഇത്രയും വേഗം വെള്ളം കയറുമെന്ന് ആരും കരുതിയില്ല. ഒരു കിലോമീറ്ററിനു ശരാശരി 30 കോടി രൂപ മുടക്കി നിർമിച്ച പാതയാണു വെള്ളത്തിലായത്.
കഴിഞ്ഞ ദിവസം സ്കൂൾ പ്രവേശനോത്സവ ചടങ്ങിനെത്തിയ മന്ത്രിമാരായ വി.ശിവൻകുട്ടി, സജി ചെറിയാൻ എന്നിവരുടെ വാഹനങ്ങൾ ഈ വെള്ളക്കെട്ടിലൂടെയാണു കടന്നുപോയത്. 2018,’19 വർഷങ്ങളിലെ പ്രളയത്തിൽ എസി റോഡ് പൂർണമായും മുങ്ങി റോഡിനു ബലക്ഷയം സംഭവിച്ചിരുന്നു. പ്രളയകാലത്തു കുട്ടനാട്ടിലേക്കു ഗതാഗതം അസാധ്യമായതു രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിച്ചു. തുടർന്നാണു റോഡ് നവീകരിച്ചത്.
അന്നേ പറഞ്ഞു; വെള്ളം കയറും (സി.വി.രാജീവ്, ബ്ലോക്ക് പഞ്ചായത്തംഗം)
റോഡിന്റെ രൂപരേഖ പൂർത്തിയാക്കി നിർമാണം തുടങ്ങിയ ഘട്ടത്തിൽ തന്നെ നാട്ടുകാർ ചില പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. വെള്ളം കയറാൻ സാധ്യതയുള്ള പല സ്ഥലങ്ങളും ഉയർത്താതെയാണു നിർമാണമെന്നായിരുന്നു മുഖ്യ പരാതി. അതു ശരിവയ്ക്കും വിധമാണു കഴിഞ്ഞ ദിവസങ്ങളിൽ റോഡിൽ വെള്ളം കയറിയത്. ഒന്നാംകര മുതൽ പള്ളിക്കൂട്ടുമ്മ വരെയുള്ള ഭാഗത്തും പൂവം ഭാഗത്തും മേൽപാലം വേണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും അനുവദിച്ചില്ല. ഇവിടെയും വെള്ളം കയറി. കിടങ്ങറ പൂവം ഭാഗം, കോരവളവ്, കിടങ്ങറ ഈസ്റ്റ്, മങ്കൊമ്പ് ബ്ലോക്ക് ജംക്ഷൻ, പൂപ്പള്ളി എന്നിവിടങ്ങളിലാണു വെള്ളക്കെട്ട് ഉണ്ടായത്. മങ്കൊമ്പ് ബ്ലോക്ക് ജംക്ഷനിലെ വെള്ളക്കെട്ട് നാലു ദിവസം നീണ്ടുനിന്നു. മഴ മാറി നിന്നതോടെയാണു ഗതാഗതം സുഗമമായത്.
എസി റോഡ് നിർമാണത്തിന്റെ തുടക്കകാലത്തു തന്നെ കിടങ്ങറ പാലത്തിനു കിഴക്ക് വശം പെട്രോൾ പമ്പ് ഭാഗത്തു പാറയ്ക്കൽ കലുങ്ക് വരെയും ഒന്നാംകരയിലും മേൽപാലം വേണമെന്നും മങ്കൊമ്പ് പാലത്തിനും ഒന്നാംകര പാലത്തിനും ഇടയിൽ ഒറ്റ മേൽപാലമാക്കണമെന്നും നിർദേശിച്ചിരുന്നെന്നു വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗം സി.വി.രാജീവ് പറഞ്ഞു. റോഡിനു വീതി കുറയുന്നതും ചൂണ്ടിക്കാട്ടി. പക്ഷേ, പരിഗണിച്ചില്ല. അന്നു പറഞ്ഞ സ്ഥലങ്ങളിൽ ഇപ്പോൾ വെള്ളം കയറിയെന്നും രാജീവ് പറഞ്ഞു. എസി റോഡിലെ വെള്ളക്കെട്ടിനെതിരെ പ്രതികരിക്കരുതെന്നു സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നു ചില വ്യാപാരികൾ പരാതിപ്പെട്ടു.
എസി റോഡും ‘ഇരിക്കുന്നു’
കുട്ടനാട്ടിലെ മണ്ണ് താഴുന്ന പ്രതിഭാസമാണ് ‘ഇരുത്തൽ’. നവീകരിച്ച എസി റോഡിലും ഈ പ്രശ്നമുണ്ട്. പാലങ്ങളുടെയും കലുങ്കുകളുടെയും അപ്രോച്ച് റോഡിലാണ് ഇതു കൂടുതൽ പ്രകടം. റോഡ് താഴുന്നതോടെ പാലത്തിന്റെയും കലുങ്കിന്റെയും കോൺക്രീറ്റ് ഉയർന്നു നിൽക്കും. വാഹനങ്ങൾ പോകുമ്പോൾ ഹംപിൽ കയറിയിറങ്ങുന്ന പ്രതീതിയാണ്. കുട്ടനാട്ടിലെ എല്ലാ റോഡുകളിലും ഈ പ്രശ്നമുണ്ട്.
വെള്ളക്കെട്ട്: വിശദീകരണം തേടി; റോഡ് അധികം ഉയർത്തിയാൽ കൂടുതൽ പ്രശ്നമെന്ന് അധികൃതർ
ആലപ്പുഴ∙ എസി റോഡിന്റെ ഇരുവശങ്ങളിലെയും ഹൈ ഫ്ലഡ് ലവൽ കണക്കാക്കിയാണ് എസി റോഡ് എത്രമാത്രം ഉയർത്തണമെന്നു തീരുമാനിച്ചതെന്നു നിർമാണച്ചുമതലയുള്ള കേരള റോഡ് ട്രാൻസ്പോർട്ട് പ്രോജക്ട് അധികൃതർ പറഞ്ഞു. അതിൽ കൂടുതൽ ഉയർത്തിയാൽ ബണ്ട് പോലെയാകും. ഇതോടെ ഒരു വശത്തു നിന്നു വെള്ളം മറ്റൊരിടത്തേക്ക് ഒഴുകിപ്പോകാതെ വലിയ വെള്ളക്കെട്ടുണ്ടാകും. കുട്ടനാട്ടിൽ റോഡിന്റെ അടിയിൽ ചെളിയാണ്. അതോടെ ഇരുത്തലിന്റെ വേഗം കൂടും. എസി റോഡ് ഉയർത്തിയതോടെ നിലവിൽ മുട്ടാർ ഭാഗത്ത് വെള്ളക്കെട്ടുണ്ട്.
പുറംബണ്ട് പൊട്ടി വെള്ളം വന്നതു കാരണമാണു മങ്കൊമ്പ് ബ്ലോക്ക് ജംക്ഷനിൽ വെള്ളക്കെട്ടായത്. പുറംബണ്ടുകൾ കൂടുതൽ സുരക്ഷിതമാക്കിയാൽ ഇത്തരം വെള്ളക്കെട്ട് ഒഴിവാകും. കിടങ്ങറ– പൂവം ഭാഗത്തു വെള്ളം ഒഴുകിപ്പോകാൻ ഇടമില്ല. ഇവിടെ മേൽപാലം പണിതാലേ പരിഹാരമാകൂ. അതിന് 120 കോടിയോളം രൂപയാകുമെന്നതിനാലാണ് അന്നു സർക്കാർ തന്നെ ഇത് ഉപേക്ഷിച്ചത്. നിലവിൽ വെള്ളക്കെട്ട് ഉണ്ടായതിനെക്കുറിച്ചു പദ്ധതിയുടെ കൺസൽറ്റന്റിനോടും കരാറുകാരോടും റിപ്പോർട്ട് ചോദിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
എസി റോഡ്:
∙ നീളം: 24 കിലോമീറ്റർ
∙ വീതി: 13–14 മീറ്റർ, 10 മീറ്റർ വാഹന ഗതാഗതം, ഇരുവശത്തും നടപ്പാത, യൂട്ടിലിറ്റി ഡക്ട്
∙ നിർമാണച്ചെലവ്: പദ്ധതിക്കും നിശ്ചിതകാലത്തേക്കുള്ള അറ്റകുറ്റപ്പണിക്കുമായി ആകെ 671.66 കോടി രൂപ (നിർമാണം ആരംഭിച്ചപ്പോൾ)
∙ നിർമാണോദ്ഘാടനം: 2020 ഒക്ടോബർ 12
∙ നിർമാണ കാലയളവ്: രണ്ടര വർഷം, മഴ ഉൾപ്പെടെയുള്ള കാരണങ്ങളാൽ നിർമാണം വൈകിയതിനാൽ പലതവണ കാലാവധി നീട്ടി.
∙ മേൽപാലങ്ങൾ: 5 എണ്ണം. ഒന്നാംകര പാലത്തിനും മങ്കൊമ്പ് ബ്ലോക്ക് ജംക്ഷനും ഇടയിൽ, മങ്കൊമ്പ് ബ്ലോക്ക് ജംക്ഷനും മങ്കൊമ്പ് പാലത്തിനും ഇടയിൽ, മങ്കൊമ്പ് തെക്കേക്കര, ജ്യോതി ജംക്ഷനും പറശ്ശേരി പാലത്തിനും ഇടയിൽ, പൊങ്ങപ്പാലത്തിനും പണ്ടാരക്കളത്തിനും ഇടയിൽ എന്നിവിടങ്ങളിൽ
∙ വലിയ പാലങ്ങൾ: പള്ളാത്തുരുത്തി, നെടുമുടി, കിടങ്ങറ
∙ കോസ്വേ: മാമ്പുഴക്കരി, നെടുമുടി, പൂപ്പള്ളി
∙ ചെറുപാലങ്ങൾ: 14