
ഭീതി വേണ്ട, മത്സ്യം കഴിക്കാം; മത്സ്യ വിഭവ സദ്യയൊരുക്കി മത്സ്യത്തൊഴിലാളി യൂണിയൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ∙ അറബിക്കടലിലെ കപ്പലപകടത്തെ തുടർന്നു കടൽ മീനിനോടുളള പൊതുജനങ്ങളുടെ ഭീതിയകറ്റാൻ മത്സ്യവിഭവങ്ങളുടെ സമൃദ്ധമായ ഭക്ഷണമൊരുക്കി മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു). ജനത്തിന്റെ ആശങ്കയകറ്റാനും അതുവഴി മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം പകരാനും ജനപ്രതിനിധികളും സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖരും പൊതുജനങ്ങളും സദ്യയിൽ പങ്കാളികളായി. കപ്പയോടൊപ്പം എരിവുള്ള മുളകിട്ടു വച്ച കേരക്കറിയും, ചപ്പാത്തിയോടൊപ്പം തേങ്ങ വറുത്തരച്ച മത്തിക്കറിയും മത്സ്യത്തൊഴിലാളികളുടെ ആഥിത്യം സ്വീകരിച്ചെത്തിയവർ പങ്കിട്ടു ഭക്ഷിച്ചു.
കടൽ മീൻ കഴിക്കുന്നത് ദോഷകരമാണെന്നുമുള്ള കുപ്രചാരണത്തിനെതിരെ ‘മത്സ്യം കഴിക്കൂ. ആരോഗ്യം സംരക്ഷിക്കൂ’ എന്ന സന്ദേശവുമായാണ് മത്സ്യത്തൊഴിലാളി യൂണിയൻ മത്സ്യവിഭവ സദ്യയൊരുക്കിയത്. ആലപ്പുഴ രൂപത കോർപറേറ്റ് മാനേജർ ഫാ.നെൽസൺ തൈപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. കണ്ടെയ്നർ മുങ്ങി എന്ന കാരണത്താൽ കടലിലെ മത്സ്യവിഭവങ്ങൾ കഴിക്കുന്നതിൽ കുഴപ്പമില്ലെന്നു വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടും മത്സ്യം കഴിക്കുന്നത് അപകടകരമാണെന്ന തരത്തിലുള്ള തെറ്റായ പ്രചാരണം നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് പി.ഐ. ഹാരിസ് അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം, സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ, സംഗീത സംവിധായകൻ ആലപ്പി ഋഷികേശ്, മുതുകുളം സോമനാഥ്, ചേർത്തല ഹരിദാസ്, സേതു കായിപ്പുറം, ഒ.കെ.മോഹനൻ, ബി.സി.മധു, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി സി.ഷാംജി, പി.എസ്.ബാബു, വിനോദ് കുമാർ, പി.പി.പവനൻ എന്നിവർ പ്രസംഗിച്ചു.