
മഴ, കാറ്റ്: വള്ളങ്ങൾ കടലിൽ ഇറങ്ങിയിട്ട് ഒരാഴ്ച; തീരത്ത് സങ്കടത്തിര
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തുറവൂർ ∙ പ്രതികൂല കാലാവസ്ഥയെത്തുടർന്നു വള്ളങ്ങൾ കടലിൽ ഇറക്കാൻ കഴിയാത്തതു മൂലം കഴിഞ്ഞ ഒരാഴ്ചയായി മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ദുരിതത്തിലാണ്. കടലിൽ കപ്പൽ മറിഞ്ഞുണ്ടായ സംഭവവും മത്സ്യ മേഖലയ്ക്കു തിരിച്ചടിയായി. കാറ്റും മഴയും ശക്തമായതോടെ ദിവസങ്ങളായി കടൽ പ്രക്ഷുബ്ധമാണ്. തീരക്കടലിൽ പോലും കടൽ വെള്ളം ശക്തിയായി ഉയരുകയാണ്. കടൽ ശാന്തമാകാതെ വള്ളമിറക്കാൻ കഴിയില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
അർത്തുങ്കൽ മുതൽ പള്ളിത്തോട് ചാപ്പക്കടവ് വരെയുള്ള മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകുന്നത് ചെല്ലാനം ഹാർബറിൽ നിന്നാണ്. പള്ളിത്തോട്, ചാപ്പക്കടവ്, ചെല്ലാനം എന്നിവിടങ്ങളിൽ വള്ളങ്ങൾ കരയ്ക്കു കയറ്റിയിട്ടിരിക്കുന്നു. ശക്തമായ കാറ്റും മഴയും മൂലം ഒരാഴ്ച മുൻപേ വള്ളങ്ങൾ എല്ലാം കരയ്ക്കു കയറ്റിയിട്ടിരിക്കുകയാണ്.
ഒാരോ വർഷത്തിലും ജൂൺ, ജൂലൈ മാസങ്ങളിലെ സീസൺ പണിയാണ് തൊഴിലാളികൾക്ക് ആശ്വാസമാകുന്നത്. എന്നാൽ കാലാവസ്ഥ പ്രതികൂലമായി തുടർന്നാൽ ഈ വർഷവും തൊഴിലാളികളുടെ കാര്യം കഷ്ടമാകും. മത്സ്യബന്ധനം നടത്താതെ വന്നാൽ എൻജിൻ ഉൾപ്പെടെ മത്സ്യബന്ധന ഉപകരണങ്ങൾക്കെല്ലാം തന്നെ കേടുപാടു സംഭവിക്കുമെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.
മത്സ്യമേഖലയിലെ ഈ പ്രതിസന്ധി ഘട്ടത്തിൽ സർക്കാർ നൽകുന്ന സഹായം എല്ലാ മത്സ്യത്തൊഴിലാളികൾക്കും ലഭിക്കണമെന്നും പ്രതികൂല കാലാവസ്ഥമൂലം ദുരിതമനുഭവിക്കുന്ന എല്ലാ മത്സ്യത്തൊഴിലാളികൾക്കും പ്രത്യേക പാക്കേജ് അനുവദിക്കണമെന്നുംസ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ഭാരവാഹി ആന്റണി കുരിശിങ്കൽ പറഞ്ഞു.