
‘കന്നിട്ട’ മറന്നിട്ടില്ല, രാപകൽ പണിയെടുക്കാൻ ആയിരത്തോളം തൊഴിലാളികൾ ഉണ്ടായിരുന്ന കാലം; ഇന്ന് ഓർമച്ചിത്രം മാത്രം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചേർത്തല∙ ആയിരത്തോളം തൊഴിലാളികൾ രാവും പകലും തൊഴിൽ ചെയ്തിരുന്ന ചേർത്തലയിലെ പ്രധാന വ്യാപാരകേന്ദ്രമായ ‘കന്നിട്ട’ തൊഴിലാളി ദിനത്തിൽ തൊഴിലാളികൾക്ക് ഓർമച്ചിത്രം മാത്രം. ചേർത്തല മുട്ടത്ത് അങ്ങാടിയും വടക്കു ഭാഗത്തുള്ള കന്നിട്ടയും കേന്ദ്രീകരിച്ചാണ് ഒരു കാലത്ത് കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വ്യവസായം പ്രധാനമായും നടന്നിരുന്നത്. നൂറ്റാണ്ടുകൾക്ക് മുൻപ് ചെറുതും വലുതുമായ നൂറോളം കൊപ്രാക്കളങ്ങളും വെളിച്ചെണ്ണ മില്ലുകളും പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് രാവും പകലും ആയിരത്തിലധികം തൊഴിലാളികൾ സ്ഥിരമായി ഇവിടെ പണിയെടുത്തിരുന്നത്. യഹൂദന്മാരാണ് കൊപ്ര വ്യവസായം തുടങ്ങിയത്.
തുടർന്ന് വടക്കൽ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും പ്രധാനമായും ഇവിടെ കൊപ്ര വ്യവസായവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. വ്യാപാരത്തിന് ജലഗതാഗതത്തെ ആശ്രയിച്ചിരുന്നതിനാൽ ചേർത്തല നഗരവുമായി ബന്ധപ്പെട്ടു കിടക്കുന്ന കനാലിൽ കേവ് വള്ളങ്ങൾ എന്നറിയപ്പെട്ട വലിയ വള്ളങ്ങൾ നിറഞ്ഞു കിടന്നിരുന്നിരുന്നു. കൊപ്ര വ്യവസായത്തിന്റെ ഭാഗമായി തെങ്ങുകൃഷിയും ഇതോടൊപ്പം നെൽക്കൃഷിയും ചേർത്തലയിലും സമീപപ്രദേശങ്ങളിലും വ്യാപിച്ചതോടെ കന്നിട്ട ചേർത്തലയിലെ പ്രധാന വ്യാപാര കേന്ദ്രമാക്കി മാറി.
തെങ്ങ് കൃഷിയുടെ ഭാഗമായി ആയിരം തെങ്ങുകൾ വച്ചുപിടിച്ച സ്ഥലം ഇപ്പോഴും ആയിരംതൈ എന്ന പേരിലാണ് അറിയപ്പെടുന്നത്.കാര്യമായി കര ഗതാഗത മാർഗമില്ലാതിരുന്ന കാലത്ത് ജലഗതാഗത മാർഗമാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. കൊപ്രയും വെളിച്ചെണ്ണയുമെല്ലാം ചേർത്തല കന്നിട്ടയിൽ നിന്ന് കേവു വള്ളങ്ങളിൽ കൊച്ചിയിലെത്തിച്ചാണ് വിദേശ രാജ്യങ്ങളിലേക്കു പോലും കൊണ്ടു പോയിരുന്നത്. കൊപ്രാ മില്ലുകൾ പ്രവർത്തിച്ചിരുന്ന കെട്ടിടങ്ങളെല്ലാം ഇന്ന് പൂർണമായും തകർന്നു കിടക്കുകയാണ്. അന്നത്തെ പ്രധാന ജലഗതാഗത മാർഗമായിരുന്ന ചേർത്തല കനാലിൽ, ജലഗതാഗതം നിലച്ചു മാലിന്യം നിറഞ്ഞുകിടക്കുന്നതും കാണാം.