
കാഞ്ഞങ്ങാട് ∙ വീട്ടിൽ ഉറങ്ങിക്കിടന്ന ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഇവർക്കുള്ള ശിക്ഷ 25ന് വിധിക്കും. ഹൊസ്ദുർഗ് അതിവേഗ സ്പെഷൽ കോടതി ജഡ്ജി പി.എം.സുരേഷാണ് പ്രതി കുടക് നാപ്പോക് സ്വദേശി പി.എ.സലീമിനെ (40) കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
കേസിൽ പി.എ.സലീമിന്റെ സഹോദരിയായ കൂത്തുപറമ്പിൽ താമസിക്കുന്ന കുടക് സ്വദേശിനി സുഹൈബ(21)യെയും കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. കവർച്ച മുതൽ വിൽക്കാൻ കൂട്ടുനിന്നുവെന്ന കുറ്റത്തിനാണ് ഇവരെ പ്രതിയാക്കിയത്.
വിചാരണ പൂർത്തിയായ കേസിൽ ഇന്നലെ വിധി വരുമെന്നായിരുന്നു വിവരം.
സലീമിനെതിരെ പോക്സോ വകുപ്പുകൾ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. ഹൊസ്ദുർഗ് സ്റ്റേഷൻ പരിധിയിലെ 10 വയസ്സുള്ള പെൺകുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പോക്സോ നിയമപ്രകാരവുമുള്ള വകുപ്പുകളാണ് ചുമത്തിയത്.
449 (ഭവനഭേദനം), 366, 363 (തട്ടിക്കൊണ്ടു പോകൽ), 370–4 (മൈനർ തട്ടിക്കൊണ്ടു പോകൽ), 506 (ഭീഷണിപ്പെടുത്തൽ), 342 (തടഞ്ഞു വയ്ക്കൽ), 376 (ബലാസത്സംഗം), 393 (കവർച്ച), 414 എന്നീ വകുപ്പുകളും പോക്സോ നിയമത്തിലെ 6(1)5എം വകുപ്പുമാണ് പ്രതിക്കെതിരെ ചുമത്തിയത്. ഇന്ത്യൻ ശിക്ഷാനിയമം 414 പ്രകാരമാണ് സുഹൈബയ്ക്കെതിരെ കേസെടുത്തത്.
തെളിവുകൾ നിർണായകം
60 സാക്ഷി മൊഴികളും 117 രേഖകളും 17 തൊണ്ടി മുതലും കേസിൽ കോടതി പരിഗണിച്ചു.
2024 മേയ് 15ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത് ഒരുമാസം കൊണ്ടുതന്നെ അന്നത്തെ ഹൊസ്ദുർഗ് ഇൻസ്പെക്ടറായിരുന്ന എം.പി.ആസാദ് കുറ്റപത്രം തയാറാക്കി കോടതിയിൽ സമർപ്പിച്ചിരുന്നു.
പീഡിപ്പിച്ചശേഷം കുട്ടിയുടെ കാതിൽനിന്ന് അഴിച്ചെടുത്ത സ്വർണക്കമ്മൽ വിൽക്കാൻ സലീമിനെ സഹായിച്ചത് സുഹൈബയായിരുന്നു. ഇതിന്റെ സ്ലിപ് കൂത്തുപറമ്പിലെ വീട്ടിൽനിന്നു പൊലീസ് കണ്ടെടുത്തിരുന്നു.
സംഭവം നടന്ന് 9–ാം ദിവസമാണ് സലീമിനെ പൊലീസ് ആന്ധ്രയിൽനിന്ന് അറസ്റ്റ് ചെയ്തത്.
സംഭവത്തിനുശേഷം ജോലി തേടി മുംബൈയിലേക്ക്
പുലർച്ചെ 3ന് കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാനായി പുറത്തുപോയ സമയത്താണ് കുട്ടിയെ പ്രതി അരക്കിലോമീറ്റർ അകലെയുള്ള വയലിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. ഇതിനുശേഷം സ്വർണക്കമ്മൽ ഊരിയെടുത്ത് കുട്ടിയെ പറഞ്ഞുവിട്ടു.
പേടിച്ച കുട്ടി ഇരുട്ടിൽ തപ്പിത്തടഞ്ഞ് തൊട്ടടുത്ത വീട്ടിലെത്തി വിവരം പറഞ്ഞു. സംഭവത്തിനുശേഷം സലീമിനെ സൈക്കിളിൽ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുവിട്ട ആളും സലീം നടന്നുവരുന്നത് കണ്ട
രണ്ടു പേരും അന്വേഷണഘട്ടത്തിൽ തന്നെ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു.
സംഭവശേഷം സലീം തലശ്ശേരിയിലെത്തുകയും അവിടെനിന്നു ചെറുവണ്ണൂരിലെത്തി സഹോദരിയെയും കൂട്ടി കൂത്തുപറമ്പിൽ സ്വർണം പണയപ്പെടുത്തി. സഹോദരിയെ പറഞ്ഞുവിട്ട് സലീം വിരാജ്പേട്ടയിലേക്ക് ബസ് കയറി. ഇവിടെനിന്നു മൈസൂരുവിലേക്കും പിന്നീട് ബെംഗളൂരുവിലേക്കും അവിടെ നിന്നു മുംബൈയിലേക്കും പോയി.
മുംബൈയിൽ ജോലി ലഭിക്കാതെ വന്നതോടെ കൂട്ടുകാരിയുടെ സഹായത്തോടെ റായ്ച്ചൂരിലെ തോട്ടത്തിൽ ജോലി കിട്ടുമോയെന്ന് അന്വേഷിച്ചത്. ഇതിനുവേണ്ടി ബെംഗളൂരുവിലേക്ക് വരാൻ നിൽക്കുമ്പോഴാണ് പൊലീസ് വലയിലായത്. 2 മോഷണങ്ങളിലും സലീമിനെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]