
കിട്ടാനില്ല ഇറ്റുനീര്; വേനൽ കടുക്കുന്നു പുലിക്കുന്ന് ഭാഗത്ത് ശുദ്ധജലക്ഷാമം രൂക്ഷം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെങ്ങന്നൂർ∙ കടുത്ത വേനലിൽ നഗരസഭയിലെ ഉയർന്ന പ്രദേശമായ പുലിക്കുന്ന് ഭാഗത്ത് ശുദ്ധജലക്ഷാമം. താഴെ പൊതുകിണറുണ്ടെങ്കിലും വേനൽക്കാലമായതോടെ ജലനിരപ്പ് താഴ്ന്നു. ജല അതോറിറ്റിയുടെ പൊതുടാപ്പുകളും ഗാർഹിക കണക്ഷനുകളും ഉണ്ടെങ്കിലും ഉയർന്ന പ്രദേശത്തേക്കു വെള്ളം എത്താത്ത സ്ഥിതിയാണ്. ടൗൺ ലൈനിൽ നിന്നു മുകളിലേക്കു വെള്ളമെത്താത്തതിനാൽ പൊലീസ് ക്വാർട്ടേഴ്സ് ലൈനിൽ നിന്നു പുലിക്കുന്ന് ഭാഗത്തേക്കു ജലവിതരണം നടത്തുന്നുണ്ട്.
എങ്കിലും തീരെ ശക്തി കുറഞ്ഞാണു വെള്ളമെത്തുന്നത്. രാത്രിയിലും ജലവിതരണം നടത്തി പരീക്ഷിച്ചെങ്കിലും ഫലമില്ല.ആഴ്ചയിൽ മൂന്നു ദിവസം ടാങ്കറിൽ വെള്ളമെത്തിക്കുന്നുണ്ടെന്നു വാർഡ് കൗൺസിലർ വി.വിജി പറഞ്ഞു. മുകളിലും താഴെയുമായി രണ്ടു ടാങ്കുകളിലായി ഇടവിട്ടു വെള്ളം നിറയ്ക്കും. എങ്കിലും അൻപതോളം വീട്ടുകാർ താമസിക്കുന്ന പ്രദേശത്ത് ആവശ്യത്തിനു തികയില്ല.500 രൂപയ്ക്ക് 750 ലീറ്റർ വെള്ളം വാങ്ങി ഉപയോഗിക്കുകയാണ് ആവശ്യക്കാർ.
സമഗ്ര ശുദ്ധജല പദ്ധതി യാഥാർഥ്യമായെങ്കിലേ പ്രദേശത്തെ ജലക്ഷാമത്തിനു പരിഹാരമാകൂ.വേനൽ കടുത്തതോടെ പമ്പ, അച്ചൻകോവിൽ, വരട്ടാർ നദികളുടെ തീരത്തും ജലക്ഷാമം രൂക്ഷമാണ്. നഗരസഭയിലെ തന്നെ നൂറ്റവൻപാറ, പാണ്ഡവൻപാറ പ്രദേശങ്ങളിൽ വെള്ളത്തിനു ബുദ്ധിമുട്ടുണ്ട്.ഇടനാട് ഭാഗത്ത് ആദിപമ്പയുടെ തീരത്തെ കിണറുകളിൽ ചെളി നിറഞ്ഞതും പ്രശ്നമായി. നദിയിലെ മണലെടുപ്പു മൂലമാണ് ജലവിതാനം കുറഞ്ഞതെന്നാണ് ആക്ഷേപം. വരട്ടാറിന്റെ തീരത്തും ഇതേ പ്രശ്നമുണ്ട്.