
കൊച്ചി: കേരളത്തിലെ ഫുട്ബോളിനെ പ്രൊഫഷണൽ തലത്തിൽ ഉയർത്താനും താഴെക്കിടയിൽ ഫുട്ബോളിനെ വളർത്താനും സൂപ്പർ ലീഗ് കേരളയ്ക്ക് കഴിയുമെന്ന് പൃഥ്വിരാജ്. കേരളത്തിൻ്റെ പ്രഥമ ഫുട്ബോൾ ലീഗായ ‘സൂപ്പർ ലീഗ് കേരള’യിലെ ടീമായ കൊച്ചി എഫ്.സിയുടെ ഉടമയായതിന് പിന്നാലെയാണ് നടൻ്റെ പ്രതികരണം. നമ്മുടെ നാട്ടിലെ മികച്ച കളിക്കാർക്ക് നിരവധി അവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം നമ്മുടെ സംസ്ഥാനത്തിൻ്റെ കായിക സമ്പത്തിനെ മെച്ചപ്പെടുത്താൻ ഇത്തരമൊരു അന്താരാഷ്ട്ര ടൂർണമെൻ്റിനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നടൻ പൃഥ്വിരാജിൻ്റെ ലീഗിലെ പങ്കാളിത്തം യുവാക്കൾക്കിടയിൽ ടൂർണമെൻ്റിന് വലിയ പ്രചോദനവും ഊർജവും പകരുമെന്ന് സൂപ്പർ ലീഗ് കേരളയുടെ സിഇഒ മാത്യു ജോസഫ് പറഞ്ഞു. ഈ വർഷം ഓഗസ്റ്റ് അവസാനം മുതൽ ആരംഭിക്കുന്ന 60 ദിവസം നീണ്ടുനിൽക്കുന്ന സൂപ്പർ ലീഗ് കായിക കേരളത്തിന് ആവേശമാകുമെന്നും അദ്ദേഹം പറഞ്ഞു.
ആഗോള ഫുട്ബോൾ കളിയാവേശങ്ങൾക്ക് സമാനമായി കേരളത്തിലും വരുന്ന സൂപ്പർ ലീഗ് കേരള പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് സുപ്രിയ മേനോൻ പറഞ്ഞു. ലോകം തന്നെ അത്ഭുത്തത്തോടെ നോക്കുന്ന ഫുട്ബോൾ ആരാധകരുള്ള സ്ഥലമാണ് കേരളം, അവിടെ നടക്കുന്ന ആദ്യ ഫുട്ബോൾ ലീഗിൽ കൂടുതൽ വനിതാ കായിക പ്രേമികളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് തൻ്റെ പിന്തുണയുണ്ടാകുമെന്നും സുപ്രിയ പറഞ്ഞു. സുപ്രിയ കരാർ ഒപ്പുവെക്കുന്ന ചിത്രം ആരാധകർക്കിയിൽ ശ്രദ്ധനേടുകയാണ്.
സൂപ്പർ ലീഗ് കേരളയുടെ ഭാഗമായി നടൻ പൃഥ്വിരാജിൻ്റെ സാന്നിധ്യം ലീഗിനെ കൂടുതൽ ആകർഷണീയമാക്കുമെന്നും ലോകമെമ്പാടുമുള്ള മലയാളികൾ ലീഗിൻ്റെ ഭാഗമാകാൻ ഇത് പ്രചോദനമാകുമെന്ന് സൂപ്പർ ലീഗ് കേരള മാനേജിംഗ് ഡയറക്ടർ ഫിറോസ് മീരാൻ പറഞ്ഞു. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിലെ ആറ് ടീമുകളാണ് ആദ്യ സീസണിൽ സൂപ്പർ ലീഗിൽ മാറ്റുരയ്ക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം നിക്ഷേപങ്ങൾ കേരള ഫുട്ബോളിനും നമ്മുടെ സംസ്ഥാനത്തിൻ്റെ കായിക സമ്പദ് വ്യവസ്ഥയ്ക്കും ഉത്തേജനമാണ്. മറ്റ് വ്യവസായങ്ങളിൽ നിന്നുള്ള കൂടുതൽ പങ്കാളിത്തം കായികരംഗത്തെ അടുത്ത തലത്തിലേക്ക് വളരാൻ സഹായിക്കുമെന്ന് കെഎഫ്എ പ്രസിഡൻ്റ് നവാസ് മീരാൻ അഭിപ്രായപ്പെട്ടു.
നസ്ലി മുഹമ്മദ്, പ്രവീഷ് കുഴി പ്പള്ളി, ഷമീം ബക്കർ, മുഹമ്മദ് ഷൈജൽ എന്നിവരാണ് കൊച്ചി എഫ്സി ടീമിൻ്റെ സഹ ഉടമകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]