
ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച സൂപ്പർ ഹിറ്റ് ചിത്രം പ്രേമലു അമ്പത് ദിവസം പൂർത്തിയാകുമ്പോൾ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച് വിജയകരമായി പ്രദർശനം തുടരുന്നു. കഴിഞ്ഞ ഫെബ്രുവരി ഒൻപതിനു കേരളത്തിൽ 140 സെന്ററുകളിൽ ആണ് ചിത്രം റിലീസ് ചെയ്തത്. എല്ലാ റിലീസ് കേന്ദ്രങ്ങളിലും ചിത്രം അമ്പതാം ദിവസം പിന്നിടുകയാണ്. പോസ്റ്റ് കോവിഡ് കാലത്ത് ഒരു സിനിമ ഇങ്ങനെ തിയേറ്ററിൽ ഓടുന്നത് സിനിമാ മേഖല അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. കേരളത്തിൽ സിനിമ റിലീസ് ചെയ്ത 140 സെന്ററുകളിൽ നിന്ന് അമ്പതാം ദിവസം 144 സെന്ററുകളിലേക്ക് ഉയർന്നിരിക്കയാണ് പ്രേമലു. ഈ സെന്ററുകളിലെല്ലാം വൻ ജനപങ്കാളിത്തത്തോടെ ചിത്രം വിജയകരമായി ജൈത്രയാത്ര തുടരുകയാണ്.
മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും പ്രേമലുവിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ബാഹുബലി, ആർആർആർ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ എസ് എസ് രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയയുടെ ഉടമസ്ഥതയിലുള്ള ഷോയിംഗ് ബിസിനസ് എന്ന വിതരണ കമ്പനിയാണ് പ്രേമലുവിന്റെ തെലുങ്ക് റൈറ്റ്സ് സ്വന്തമാക്കിയിരുന്നത്. ഡി.എം.കെ നേതാവും അഭിനേതാവും നിർമാതാവുമായ ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസാണ് പ്രേമലുവിന്റെ തമിഴ് തിയേറ്ററിക്കൽ റിലീസ് റൈറ്റ്സ് സ്വന്തമാക്കിയത്. ബീസ്റ്റ്, വിക്രം, പൊന്നിയിൻ സെൽവൻ, വാരിസു, തുനിവു, ലാൽ സലാം തുടങ്ങിയ വമ്പൻ ചിത്രങ്ങളുടെ വിതരണക്കാരായ റെഡ് ജയന്റ് മൂവീസ് ഇതാദ്യമായാണ് ഒരു മലയാളചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ വിതരണം ഏറ്റെടുക്കുന്നത്. ഉദയനിധിയുടെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ മാമന്നനിൽ അദ്ദേഹത്തോടൊപ്പം അഭിനയിച്ച ഫഹദ് ഫാസിൽ സഹനിർമ്മാതാവായ ചിത്രംകൂടിയാണ് പ്രേമലു. ഇത്രയും വലിയ പ്രൊഡക്ഷൻ ഹൗസുകളുടെയും വിതരണക്കാരുടെയും പാർട്ണർഷിപ്പ് സാധ്യമാക്കിയ ചിത്രമാണ് പ്രേമലു.
തെലുങ്കിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാളം ഡബ്ബ് ചിത്രമെന്ന പുലിമുരുകന്റെ നേട്ടം പ്രേമലു കടത്തിവെട്ടി. 12 കോടിയാണ് പുലിമുരുകൻ നേടിയത് എന്നാൽ പ്രേമലു 16 കോടിയോളമാണ് കളക്ഷൻ നേടിയത്. തമിഴ്നാട്ടിൽ 6 കോടിയോളമാണ് ഇതിനകം ചിത്രം സ്വന്തമാക്കിയത്. കേരളത്തിൽ മാത്രം 62 കോടിയോളം രൂപ ചിത്രം കളക്ട് ചെയ്തു. പത്തുകോടിയിൽ താഴെ പ്രൊഡക്ഷൻ തുക വരുന്ന സിനിമയുണ്ടാക്കിയ ഏറ്റവും വലിയ കളക്ഷൻ എന്ന റെക്കോർഡ് പ്രേമലുവിന് സ്വന്തമാണ്. ചിത്രം 135 കോടിയാണ് ആഗോളതലത്തിൽ നേടിയത്. ഇതും പുതിയ റെക്കോർഡ് ആണ്.
നസ്ലിൻ, മമിത എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രേമലു ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റർടൈനർ ആയാണ് എത്തിയത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരും അണിനിരക്കുന്നു. ഗിരീഷ് എഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻ : ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ്, വിഎഫ്എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആർഒ: ആതിര ദിൽജിത്ത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]