
ഗുണ്ടാസംഘം തലവൻ ലോറൻസ് ബിഷ്ണോയി തന്നെ വധിക്കാൻ ശ്രമിച്ചതായി വിശ്വസിക്കുന്നുവെന്ന് ബോളിവുഡ് താരം സൽമാൻ ഖാൻ. വീടിന് നേരെ ഏപ്രിൽ 14-ന് നടന്ന വെടിവെപ്പിനെക്കുറിച്ചാണ് താരത്തിൻ്റെ പ്രതികരണം. കഴിഞ്ഞ മാസം മുംബൈ ക്രൈംബ്രാഞ്ചിൻ്റെ ആൻ്റി എക്സ്റ്റോർഷൻ സെൽ രേഖപ്പെടുത്തിയ സൽമാൻ ഖാൻ്റെ മൊഴിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
1,735 പേജുള്ള കുറ്റപത്രത്തിൽ തനിക്കും തൻ്റെ കുടുംബത്തിനും നേരെ ലോറൻസ് ബിഷ്ണോയി ഉയർത്തിയ ഭീഷണികളെക്കുറിച്ചും താരം വെളിപ്പെടുത്തിയിട്ടുണ്ട്. ബന്ധുക്കളോട് മുഴുവൻ സമയവും ജാഗ്രത പാലിക്കാൻ താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സൽമാൻ ഖാൻ പറഞ്ഞു.
‘ഏപ്രിൽ 14-ന് പുലർച്ചെ ഉറങ്ങിക്കിടക്കുമ്പോഴാണ് വെടിവെപ്പ് ഉണ്ടായത്. പടക്കം പൊട്ടുന്നത് പോലെയുള്ള ഒരു ശബ്ദം ഞാൻ കേട്ടു. തുടർന്ന്, പുലർച്ചെ 4.55-ന് ഗാലക്സി അപാർട്മെൻ്റിൻ്റെ ഒന്നാം നിലയിലെ ബാൽക്കണിയിലേയ്ക്ക്, ബൈക്കിലെത്തിയ രണ്ട് പേർ തോക്കിൽ നിന്നും വെടിയുതിർക്കുകയായിരുന്നുവെന്ന് അംഗരക്ഷകൻ എന്നോട് പറഞ്ഞു. ഇതിനുമുൻപും എന്നെയും എൻ്റെ കുടുംബത്തെയും ഉപദ്രവിക്കാൻ ശ്രമങ്ങൾ നടന്നിരുന്നു. സോഷ്യൽ മീഡിയയിൽ നിന്ന് ലോറൻസ് ബിഷ്ണോയി ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ടെന്ന് ഞാൻ മനസ്സിലാക്കി. അതിനാൽ എൻ്റെ ബാൽക്കണിയിലേയ്ക്ക് വെടിവെപ്പ് നടത്തിയത് ലോറൻസ് ബിഷ്ണോയുടെ സംഘമാണെന്ന് ഞാൻ വിശ്വസിക്കുന്നു.
ലോറൻസ് ബിഷ്ണോയിയും സംഘവും ഒരു അഭിമുഖത്തിൽ എന്നെയും എൻ്റെ ബന്ധുക്കളെയും കൊല്ലുന്നതിനെക്കുറിച്ച് സംസാരിച്ചു. അതിനാൽ, ലോറൻസ് ബിഷ്ണോയി തൻ്റെ സംഘാംഗങ്ങളുടെ സഹായത്തോടെ എൻ്റെ കുടുംബാംഗങ്ങൾ അകത്ത് ഉറങ്ങിക്കിടക്കുമ്പോൾ വെടിവെപ്പ് നടത്തി എന്നെയും കുടുംബാംഗങ്ങളെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു’, സൽമാൻ ഖാൻ പറഞ്ഞു.ജൂൺ നാലിനാണ് സൽമാൻ ഖാൻ്റെയും സഹോദരൻ അർബാസ് ഖാൻ്റെയും മൊഴികൾ ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയത്.
മുംബൈ ബാന്ദ്ര പോലീസ് സ്റ്റേഷന് പരിധിയിലെ സല്മാന് ഖാന്റെ വസതിയായ ഗാലക്സി അപാർട്മെൻ്റിന് മുന്നിലാണ് വെടിവെപ്പുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ 4.55-ഓടെയായിരുന്നു സംഭവം. നടന്റെ വീടിന് മുന്നിലേക്ക് ബൈക്കിലെത്തിയ രണ്ടുപേര്‍ മൂന്നുതവണ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നാലെ നടന്റെ വീടിന് പുറത്തും പരിസരത്തും കനത്ത പോലീസ് കാവലും ഏര്‍പ്പെടുത്തി. വെടിവെപ്പ് സംഭവത്തിൽ ലോറൻസ് ബിഷ്ണോയിയും ഇളയ സഹോദരൻ അൻമോൽ ബിഷ്ണോയിയും ഉൾപ്പെടെ 17 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ലോറൻസ് ബിഷ്ണോയി ഇപ്പോൾ അഹമ്മദാബാദിലെ സബർമതി ജയിലിലാണ്.
ദീര്‍ഘനാളുകളായി ലോറന്‍സ് ബിഷ്ണോയിയുടെ സംഘം സല്മാന് നേരേ വധഭീഷണി ഉയര്‍ത്തുകയാണ്. 1998-ല്‍ സല്മാന് ഖാന് രാജസ്ഥാനില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ സംഭവത്തിന്റെ പകയിലാണ് ലോറന്‍സ് ബിഷ്ണോയി നടനെ വകവരുത്താന്‍ ശ്രമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]