
ചെന്നൈ: തമിഴ്നാട്ടിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കാൻ ആദ്യമെത്തി സിനിമാതാരങ്ങൾ. താരങ്ങളിൽ ആദ്യം വോട്ടുചെയ്തത് നടൻ അജിത്തായിരുന്നു.
ചെന്നൈ തിരുവാൺമിയൂരിലുള്ള പോളിങ് ബൂത്തിൽ ഒന്നാമതായിട്ടാണ് അജിത്ത് വോട്ടുചെയ്തത്. വോട്ടെടുപ്പ് തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പുതന്നെ എത്തിയ അജിത്ത് വരിയിൽ ഏറ്റവുംമുന്നിൽ കാത്തുനിന്ന് വോട്ടുചെയ്യുകയായിരുന്നു.
രജനീകാന്തടക്കം തമിഴ് സിനിമയിലെ മിക്ക പ്രമുഖരും ചെന്നൈയിലാണ് വോട്ടുചെയ്തത്. രജനീകാന്ത് തന്റെ വീടിനുസമീപമുള്ള സ്റ്റെല്ലാ മാരീസ് കോളേജിലെ ബൂത്തിലെത്തി വോട്ടുചെയ്തു.
വോട്ടുചെയ്യുന്നത് അഭിമാനമാണെന്നും എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും രജനി പറഞ്ഞു. ജനങ്ങൾ വോട്ടുചെയ്യാതിരുന്നാൽ ആർക്കും ഗുണമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയപ്രവേശനത്തിനൊരുങ്ങുന്ന തമിഴക വെട്രി കഴകം നേതാവുകൂടിയായ വിജയ് നീലാങ്കരയിലുള്ള ബൂത്തിൽ വോട്ടുരേഖപ്പെടുത്തി. വോട്ടുചെയ്യാനെത്തിയ വിജയ്ക്ക് ചുറ്റും ആരാധകർ തടിച്ചുകൂടി.
പോലീസ് ഏറെ ബുദ്ധിമുട്ടിയാണ് ബൂത്തിലേക്ക് അദ്ദേഹത്തെ എത്തിക്കുകയും തിരിച്ചിറക്കുകയും ചെയ്തത്. കഴിഞ്ഞ തവണ സൈക്കിളിലെത്തി വോട്ടുരേഖപ്പെടുത്തിയ വിജയ് ഇത്തവണ കാറിലാണ് എത്തിയത്.
നടൻ ധനുഷും രാവിലെത്തന്നെ ടി.ടി.കെ. റോഡിലുള്ള സെയ്ന്റ് ഫ്രാൻസിസ് സേവ്യർ സ്കൂളിലെ പോളിങ് ബൂത്തിലെത്തി വോട്ടുചെയ്തു.
മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ ആൽവാർപ്പേട്ടിലുള്ള ബൂത്തിൽ വോട്ടുചെയ്തു.
നടന്മാരായ സൂര്യ, കാർത്തി, ശിവകുമാർ, വടിവേലു, ശിവകാർത്തികേയൻ, ശരത്കുമാർ, സംഗീതസംവിധായകൻ ഇളയരാജ, സംവിധായകൻ വെട്രിമാരൻ തുടങ്ങിയവരും ചെന്നൈയിൽ വോട്ടുചെയ്തു.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ചെന്നൈയിൽ വോട്ടുചെയ്തു. പ്രതിപക്ഷനേതാവ് എടപ്പാടി പളനിസ്വാമി സ്വന്തം സ്ഥലമായ സേലത്ത് വോട്ട് രേഖപ്പെടുത്തി.
ബി.ജെ.പി. സംസ്ഥാനാധ്യക്ഷൻ കെ. അണ്ണാമലൈ ജന്മനാടായ അറവാക്കുറിച്ചിയിൽ സമ്മതിദാനാവകാശം വിനിയോഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]