
തിരുപ്പതി ലഡു വിഷയത്തിൻ്റെ പശ്ചാത്തലത്തിൽ തമിഴ് നടൻ കാർത്തി നടത്തിയ പരാമർശനം ഏറെ വിമർശനം നേരിട്ടിരുന്നു. ആന്ധ്രാ ഡെപ്യൂട്ടി മുഖ്യമന്ത്രിയും നടനുമായ പവൻ കല്യാണായിരുന്നു പ്രധാനമായും വിമർശനം ഉന്നയിച്ചത്. സംഭവത്തിൽ കാർത്തി മാപ്പും പറഞ്ഞിരുന്നു. ഇപ്പോഴിതാ മാപ്പുപറഞ്ഞ കാർത്തിയെ അഭിനന്ദിച്ചുകൊണ്ടും പിന്തുണ നൽകിയും എത്തിയിരിക്കുകയാണ് പവൻ കല്യാൺ.
കാർത്തിയുടെ ആത്മാർഥമായ പ്രതികരണത്തെ അഭിനന്ദിക്കുന്നുവെന്നും പ്രശസ്തരായ വ്യക്തികൾ നമ്മുടെ പാരമ്പര്യത്തെയും സംസ്കാരത്തെയും ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനങ്ങളാണ് നടത്തേണ്ടതെന്നും പവൻ കല്യാൺ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു പവൻ കല്യാണിൻ്റെ പ്രതികരണം.
‘പ്രിയപ്പെട്ട കാർത്തി, നിങ്ങളുടെ വിനയപൂർവവും വേഗത്തിലുള്ളതുമായ പ്രതികരണത്തെയും നമ്മുടെ പാരമ്പര്യങ്ങളോട് നിങ്ങൾ കാണിച്ച ബഹുമാനത്തെയും ഞാൻ ആത്മാർഥമായി അഭിനന്ദിക്കുന്നു. തിരുപ്പതി ക്ഷേത്രവും അവിടുത്തെ പ്രസാദമായ അതിവിശിഷ്ടമായ ലഡുവും പോലെയുള്ള നമ്മുടെ വിശ്വാസപരമായ കാര്യങ്ങൾ ദശലക്ഷക്കണക്കിന് ഭക്തർ ആഴത്തിലുള്ള ഭക്തിയോടെയും വെെകാരികതയോടെയുമാണ് നോക്കികാണുന്നത്. അതുകൊണ്ട് തന്നെ അത്തരം വിഷയങ്ങൾ നമ്മൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതും അത്യാവശ്യമാണ്. ഇത് നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണു ഞാൻ ആഗ്രഹിച്ചത്.
നിങ്ങളുടെ പ്രതികരണത്തിന് പിന്നിൽ പ്രത്യേകിച്ച് ദുരുദ്ദേശം ഒന്നും ഇല്ലെന്നും അത് മനഃപൂർവം ചെയ്തത് അല്ലെന്നും ഞാൻ മനസ്സിലാക്കുന്നു. നമ്മൾ ഏറ്റവും വിലമതിക്കുന്ന സംസ്കാരവും ആത്മീയ മൂല്യങ്ങളും ഐക്യത്തോടെയും ആദരവോടെയും നിലനിർത്തുക എന്നുള്ളതാകണം സമൂഹത്തിൽ പ്രശസ്തരായ വ്യക്തികൾ എന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്വം. സിനിമയിലൂടെ സമൂഹത്തിൽ മാതൃക കാണിക്കുന്ന നമ്മൾ എപ്പോഴും ഈ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പരിശ്രമിക്കണം.
Also Read
തിരുപ്പതി ലഡു വിവാദം: കാർത്തിയുടെ പരാമർശത്തിനെതിരെ …
അർപ്പണബോധവും കഴിവും കൊണ്ട് നമ്മുടെ സിനിമയെ സമ്പന്നമാക്കിയ ഒരു ശ്രദ്ധേയനായ നടൻ എന്ന നിലയിൽ നിങ്ങളോടുള്ള എന്റെ ആദരവും സ്നേഹവും പ്രകടിപ്പിക്കാൻ കൂടി ഞാൻ ആഗ്രഹിക്കുന്നു. കൂടാതെ സൂര്യ, ജ്യോതിക തുടങ്ങി എല്ലാവർക്കും എന്റെ ആശംസകൾ. റിലീസ് ചെയ്യാനൊരുങ്ങുന്നു നിങ്ങളുടെ മെയ്യഴകൻ എന്ന ചിത്രത്തിന് ആശംസകൾ. ചിത്രം പ്രേക്ഷകരെ ആനന്ദിപ്പിക്കട്ടെ’, പവൻ കല്യാൺ കുറിച്ചു. പിന്നാലെ പവൻ കല്യാണിന് നന്ദി പറഞ്ഞുകൊണ്ട് നടന്മാരായ സൂര്യയും കാർത്തിയും രംഗത്തെത്തുകയും ചെയ്തു.
ആന്ധ്രപ്രദേശിലെ തിരുപ്പതി തിരുമല ശ്രീ വെങ്കിടേശ്വരക്ഷേത്രത്തിലെ പ്രസാദലഡുവിൽ മൃഗക്കൊഴുപ്പിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന വിവാദം സിനിമയിലേക്കും വളരെപ്പെട്ടെന്ന് പടർന്നിരുന്നു. ഹൈദരാബാദിൽ സിനിമയുടെ പ്രീ റിലീസ് പരിപാടിക്കിടെ അവതാരക സ്ക്രീനിൽ ഏതാനും മീമുകൾ കാണിച്ച് അതേക്കുറിച്ച് മനസിൽ വരുന്നത് പറയാൻ കാർത്തിയോട്. അതിലൊരു മീം ലഡുവിൻ്റെ ചിത്രമടങ്ങുന്നതായിരുന്നു. ലഡുവിനേക്കുറിച്ച് നമുക്ക് ഇപ്പോൾ സംസാരിക്കേണ്ടെന്നും അതൊരു വിവാദവിഷയമാണെന്നുമാണ് ഇതിനോട് കാർത്തി പ്രതികരിച്ചത്.
പിന്നാലെ ചൊവ്വാഴ്ച വിജയവാഡയിൽ മാധ്യമങ്ങളോട് സംസാരിക്കവേ കാർത്തിയുടെ പരാമർശത്തിൽ പവൻ കല്യാൺ അതൃപ്തി പ്രകടിപ്പിക്കുകയുണ്ടായി. സിനിമാ മേഖലയിൽ നിന്നുള്ള വ്യക്തികൾ തിരുപ്പതി വിഷയം ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ ഒന്നുകിൽ അതിനെ പിന്തുണയ്ക്കുകയോ അല്ലെങ്കിൽ അഭിപ്രായം പറയാതിരിക്കുകയോ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. പൊതുവേദികളിൽ ഈ വിഷയത്തിൽ അഭിപ്രായം പറയുന്നതിൽ നിന്ന് വിട്ടുനിൽക്കാനും പവൻ കല്യാൺ ജനങ്ങളോട് അഭ്യർത്ഥിച്ചു, ഇത് കാര്യമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
തുടർന്ന് ഈ വിഷയത്തിൽ വിശദീകരണവുമായി കാർത്തിതന്നെ രംഗത്തെത്തി. ‘ഉദ്ദേശിക്കാത്ത തെറ്റിദ്ധാരണ ഉണ്ടാക്കിയതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. വെങ്കിടേശ്വര ഭഗവാൻ്റെ ഒരു എളിയ ഭക്തൻ എന്ന നിലയിൽ, ഞാൻ എപ്പോഴും നമ്മുടെ പാരമ്പര്യങ്ങളെ മുറുകെ പിടിക്കുന്നു.’ കാർത്തി സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ
വൈഎസ്ആർ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് തിരുപ്പതി ക്ഷേത്രത്തിൽ ലഡു ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന നെയ്യിൽ മൃഗക്കൊഴുപ്പും മറ്റ് നിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചെന്നായിരുന്നു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ ആരോപണം. നെയ്യിൽ മൃഗക്കൊഴുപ്പ്, മത്സ്യ എണ്ണ എന്നിവയുടെ സാന്നിധ്യം ഗുജറാത്ത് ആസ്ഥാനമായുള്ള ലബോറട്ടറി സ്ഥിരീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ചന്ദ്രബാബു നായിഡുവിന്റെ ആരോപണം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. സംഭവത്തിൽ ചന്ദ്രബാബു നായിഡുവിനോട് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ റിപ്പോർട്ട് തേടിയിരുന്നു. ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതും ഹൈന്ദവ ആചാരങ്ങളുടെ ലംഘനവുമാണ് സംഭവിച്ചതെന്നാരോപിച്ച് സുപ്രീംകോടതിയിൽ ഹർജിയും ഫയൽ ചെയ്യപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]