
ബാലുശ്ശേരി : ബൈക്കപകടത്തിൽ പരിക്കേറ്റ് 12 വർഷമായി തളർന്ന് കിടപ്പാണ് ഉണ്ണികുളം രാജഗിരി സ്വദേശി കാരേമ്മൽ പ്രജീഷ് കുമാർ. വിരസമായി കടന്നുപോവുന്ന ദിനങ്ങളെ സംഗീതംകൊണ്ട് ജീവസ്സുറ്റതാക്കിയാണ് പ്രജീഷ് ജീവിതത്തിന്റെ നിറം കൊടാതെ കാത്തുസൂക്ഷിക്കുന്നത്.
പന്ത്രണ്ട് വർഷവും സംഗീതം തന്നെയായിരുന്നു മനസ്സിനുള്ള മരുന്ന്. ആടുജീവിതത്തിലെ ‘പെരിയോനെ റഹ്മാനെ ‘ എന്ന ഗാനം പ്രജീഷ് കിടന്ന് പാടിയപ്പോൾ അത് ചെന്നെത്തിയതാവട്ടെ സിനിമയുടെ സംവിധായകൻ ബ്ലെസിയുടെ ചെവിയിൽ. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പ്രജീഷിന്റെ പാട്ട് കേട്ട് സംവിധായകൻ നേരിട്ട് വിളിച്ചു. കിടന്ന കിടപ്പിൽ പ്രജീഷ് പാടിയ പാട്ട് കുടുംബഗ്രൂപ്പുകളിലാണ് ആദ്യമെത്തിയത്. പ്രജീഷിന്റെ ശബ്ദത്തിൽ ഗാനം ദിവസങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ സ്വീകാര്യത നേടുകയായിരുന്നു.
സംവിധായകനിൽനിന്നുള്ള വിളി സ്വപ്നം പോലെയാണ് തോന്നിയതെന്ന് പ്രജീഷ് പറയുന്നു.‘‘ആടുജീവിതത്തിലെ പാട്ടുകളെല്ലാം കേട്ടിരുന്നു, ആദ്യകേൾവിയിൽത്തന്നെ പെരിയോനെയെന്ന ഗാനത്തോട് പ്രത്യേക ഒരിഷ്ടം തോന്നി. വരികൾ പഠിച്ച് പാടുമ്പോഴും അതിങ്ങനെ സോഷ്യൽ മീഡിയകളിൽ വൈറലാകുമെന്നൊന്നും കരുതിയിരുന്നില്ല. ബ്ലെസി സാർ വിളിച്ചപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാകില്ല’’- പ്രജീഷ് വിവരിച്ചു.
നിരാശപ്പെട്ടിരിക്കരുതെന്നും ശാരീരിക പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ചെയ്യാവുന്നത്രകാര്യങ്ങൾ ചെയ്യണമെന്നും ബ്ലെസി പ്രജീഷിനോട് പറഞ്ഞു. സിനിമ കാണാൻ താത്പര്യമുണ്ടെങ്കിൽ തിയേറ്ററിലേക്കിറങ്ങണമെന്ന സംവിധായകന്റെ വാക്കുകൾ നൽകിയ ഊർജത്തിലാണ് ആടുജീവിതം കാണാൻ പ്രജീഷ് പുറപ്പെടുന്നത്.
കഴിഞ്ഞദിവസം ബാലുശ്ശേരി സന്ധ്യാതിയേറ്ററിലേക്ക് വീൽച്ചെയറിലെത്തിയ പ്രജീഷിനെ സഹോദരങ്ങളും തിയേറ്റർ അധികൃതരും ചേർന്ന് ഉള്ളിലെത്തിച്ചു. എല്ലാം നഷ്ടപ്പെട്ടെന്നു കരുതിയവന്റെ ജീവിതത്തിലേക്ക് വീണ്ടും വെളിച്ചമെത്തുന്ന കഥയാണ് ആടുജീവിതം പറഞ്ഞതെന്നും തന്നെപ്പോലെയുള്ള ഒരുപാട് പേർക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള കരുത്ത് സിനിമ നൽകുന്നതായും പ്രജീഷ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]