
ബോളിവുഡിലെ വിജയചിത്രങ്ങളുടെ പട്ടികയിൽ പുതിയ ചരിത്രമെഴുതിയിരിക്കുകയാണ് വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത 12-ത് ഫെയിൽ. ഈ ചിത്രം നായകനായ വിക്രാന്ത് മാസിയുടെ കരിയറിലും വഴിത്തിരിവുണ്ടാക്കി. ടെലിവിഷനിലൂടെ സിനിമയിലെത്തിയ താരം താൻ പിന്നിട്ട വഴികളെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.
2007 ലാണ് വിക്രാന്ത് മാസി ടെലിവിഷനിൽ തുടക്കം കുറിക്കുന്നത്. ജനപ്രിയ സീരിയലുകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള വിക്രാന്ത് തിരക്കുള്ള നടനായിരുന്നു. മുന്നോട്ട് പോകുന്തോറും തനിക്ക് ടെലിവിഷൻ മടുത്തുവെന്ന് പറയുകയാണ് താരം. സിനിമയ്ക്കുവേണ്ടി ടെലിവിഷന്‍ വിടുന്ന സമയത്ത് പ്രതിമാസം 35 ലക്ഷം രൂപ ലഭിക്കുന്ന കരാര്‍ താൻ ഒഴിവാക്കിയെന്നും അദ്ദേഹം പറയുന്നു.
‘ടെലിവിഷനില്‍ നിന്ന് എനിക്ക് നല്ല വരുമാനം ലഭിച്ചിരുന്നു. 24-ാം വയസില്‍ സ്വന്തമായി വീട് വാങ്ങി. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അഭിനയിക്കുന്ന പരമ്പരകളിലെ മോശം ഉള്ളടക്കം എന്നെ മടുപ്പിച്ചുതുടങ്ങി. സാമ്പത്തികമായി ഭദ്രമാകുമ്പോഴും എനിക്ക് നന്നായി ഉറങ്ങാനായില്ല. അഭിനയത്തില്‍ പുതിയ മേഖലകള്‍ തേടണമെന്ന ആഗ്രഹം കൂടിവന്നപ്പോഴാണ് സിനിമയ്ക്കുവേണ്ടി ടെലിവിഷന്‍ മേഖല വിട്ടത്. അതുവരെയുള്ള സാമ്പത്തിക ബാധ്യതകളെല്ലാം തീര്‍ത്തതിന് ശേഷമാണ് ജീവിതത്തിലെ ഈ നിര്‍ണായക തീരുമാനം എടുത്തത്. സിനിമയിലൂടെ പുതിയതായി ആരംഭിക്കാൻ പോകുന്നുവെന്ന് പറഞ്ഞപ്പോൾ മാതാപിതാക്കൾ ഞെട്ടിപ്പോയി. പ്രതിമാസം 35 ലക്ഷം ഒക്കെ സമ്പാദിക്കുന്നുണ്ടായിരുന്നു. ടെലിവിഷൻ വിടുന്ന സമയത്ത് പ്രതിമാസം 35 ലക്ഷം രൂപ ലഭിക്കുന്ന കരാര്‍ കെെയിലുണ്ടായിരുന്നു. നല്ല ജോലി ചെയ്യാനും സമാധാനം കണ്ടെത്താനും ഞാൻ തീരുമാനിക്കുകയായിരുന്നു’, വിക്രാന്ത് മാസി പറഞ്ഞു. സിനിമകളുടെ ഓഡിഷനുകൾക്ക് പോകാൻ ഭാര്യ പണം തന്ന് സഹായിച്ചിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
കഴിഞ്ഞവർഷം ബോളിവുഡിൽ സംഭവിച്ച സൈലന്റ് ഹിറ്റ് ആയിരുന്നു 12-ത് ഫെയിൽ. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഫിലിം ഫെയർ പുരസ്കാരങ്ങളിലും ചിത്രം സാന്നിധ്യമറിയിച്ചു. മികച്ച ചിത്രം, മികച്ച സംവിധായകൻ, ബെസ്റ്റ് ആക്ടർ ക്രിട്ടിക്സ് വിഭാഗങ്ങളിൽ ചിത്രം പുരസ്കാരങ്ങൾ നേടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]