
ആന്ധ്രാപ്രദേശിലെ തിരുപ്പതി തിരുമല ശ്രീ വെങ്കിടേശ്വരക്ഷേത്രത്തിലെ പ്രസാദലഡുവിൽ മൃഗക്കൊഴുപ്പിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന വിവാദത്തിൽ വാക്പോരുമായി നടൻ പ്രകാശ് രാജും ആന്ധ്രാ ഡെപ്യൂട്ടി മുഖ്യമന്ത്രിയും നടനുമായ പവൻ കല്യാണും. സിനിമാ മേഖലയിൽ നിന്നുള്ള വ്യക്തികൾ തിരുപ്പതി വിഷയത്തിൽ നടത്തുന്ന പ്രതികരണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായാണ് പവൻ കല്യാൺ എത്തുന്നത്.
ലഡു വിവാദം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ പവൻ കല്യാൺ പങ്കുവെച്ച ട്വീറ്റിന് പ്രകാശ് രാജ് മറുപടിയുമായി എത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള വാക്പോര് ആരംഭിക്കുന്നത്. ഇന്ത്യയില്‍ സനാതനധര്‍മ്മത്തെ രക്ഷിക്കാന്‍ പ്രത്യേകം രക്ഷാബോര്‍ഡുകള്‍ രൂപീകരിക്കേണ്ട സമയമായെന്നുള്ള പവൻ കല്യാണിൻ്റെ പോസ്റ്റിനാണ് പ്രകാശ് രാജ് മറുപടിയുമായി എത്തിയത്. സനാതനധര്‍മ്മത്തിനെതിരെ നിരന്തരം വെല്ലുവിളികള്‍ ഉയരുന്ന സാഹചര്യത്തില്‍ സനാതനരക്ഷാബോര്‍ഡുകള്‍ രൂപീകരിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നുവെന്ന് ഡെപ്യൂട്ടി മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് മറുപടിയായി അന്വേഷണമാണ് വേണ്ടതെന്നും എന്തിനാണ് ദേശീയതലത്തിൽ വിഷയം ആളിക്കത്തിക്കാൻ പവൻ കല്യാൺ ശ്രമിക്കുന്നതെന്നും പ്രകാശ് രാജ് ചോദിച്ചു.
മാധ്യമങ്ങളിലൂടെയാണ് പ്രകാശ് രാജിനുള്ള മറുപടി പവൻ കല്യാൺ നൽകിയത്. സനാതന ധർമ്മത്തിനെതിരായ ആക്രമണങ്ങൾക്കെതിരെ താൻ ശബ്ദമുയർത്തേണ്ടതല്ലേ എന്ന് പവൻ കല്യാൺ ചോദിച്ചു. താൻ ഹിന്ദുമതത്തിൻ്റെ പവിത്രതയെയും ഭക്ഷണത്തിൽ മായം ചേർക്കുന്നത് പോലുള്ള പ്രശ്നങ്ങളെയുമാണ് അഭിസംബോധന ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രകാശ് രാജിനോട് ബഹുമാനമുണ്ടെന്നും പക്ഷേ, എന്തിനാണ് അദ്ദേഹം തന്നെ വിമർശിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും പവൻ കല്യാൺ പറഞ്ഞു.
സിനിമാ മേഖലയിൽ നിന്നുള്ള വ്യക്തികൾ തിരുപ്പതി വിഷയം ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ ഒന്നുകിൽ അതിനെ പിന്തുണയ്ക്കുകയോ അല്ലെങ്കിൽ അഭിപ്രായം പറയാതിരിക്കുകയോ ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുവേദികളിൽ ഈ വിഷയത്തിൽ അഭിപ്രായം പറയുന്നതിൽ നിന്ന് വിട്ടുനിൽക്കാനും പവൻ കല്യാൺ ജനങ്ങളോട് അഭ്യർത്ഥിച്ചു, ഇത് കാര്യമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഒടുവിൽ വീണ്ടും പവൻ കല്യാണിന് മറുപടിയുമായി പ്രകാശ് രാജ് എത്തി. എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു പ്രതികരണം. പവൻ കല്യാണിൻ്റെ വാർത്താ സമ്മേളനം കണ്ടുവെന്നും താൻ പറഞ്ഞതിനെ അദ്ദേഹം തെറ്റായി വ്യാഖ്യാനിച്ചത് ആശ്ചര്യകരമാണെന്നും പ്രകാശ് രാജ് പറഞ്ഞു. താൻ വിദേശത്ത് ഷൂട്ടിങ്ങിലാണെന്നും പവൻ കല്യാണിന്റെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തുമെന്നും പ്രകാശ് രാജ് ചൂണ്ടിക്കാട്ടി. തൻ്റെ ട്വീറ്റ് പരിശോധിച്ച് കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കണമെന്നും നടൻ കൂട്ടിച്ചേർത്തു.
വൈഎസ്ആര്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് തിരുപ്പതി ക്ഷേത്രത്തില്‍ ലഡു ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്ന നെയ്യില്‍ മൃഗക്കൊഴുപ്പും മറ്റ് നിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചെന്നായിരുന്നു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ ആരോപണം. നെയ്യില്‍ മൃഗക്കൊഴുപ്പ്, മത്സ്യ എണ്ണ എന്നിവയുടെ സാന്നിധ്യം ഗുജറാത്ത് ആസ്ഥാനമായുള്ള ലബോറട്ടറി സ്ഥിരീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ചന്ദ്രബാബു നായിഡുവിന്റെ ആരോപണം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. സംഭവത്തില്‍ ചന്ദ്രബാബു നായിഡുവിനോട് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ റിപ്പോര്‍ട്ട് തേടിയിരുന്നു. ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതും ഹൈന്ദവ ആചാരങ്ങളുടെ ലംഘനവുമാണ് സംഭവിച്ചതെന്നാരോപിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജിയും ഫയല്‍ ചെയ്യപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]