
സ്വാഭാവിക നടനായും വില്ലന്‍ കഥാപാത്രങ്ങളായും പ്രേക്ഷകമനസ്സുകളില്‍ ഇടംനേടിയ മേഘനാഥന് വിട. ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
അഭിനയിച്ച സിനിമകളില്‍ മിക്കതിലും നെഗറ്റീവ് കഥാപാത്രങ്ങളായിരുന്നെങ്കിലും ആ കഥാപാത്രങ്ങളെയെല്ലാം പ്രേക്ഷകര്‍ എന്നും ഓര്‍മിക്കും. അമ്പതിലേറെ മലയാളസിനിമകളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. പ്രശസ്ത നടന് ബാലന് കെ.നായരുടെ മകനായ മേഘനാഥന് ഒരു കര്ഷകന് കൂടിയായിരുന്നു.
തന്റെ സിനിമാപ്രവേശത്തെക്കുറിച്ചും പതിവായി വില്ലന്‍ കഥാപാത്രങ്ങള്‍ മാത്രം ലഭിക്കുന്നതിനെക്കുറിച്ചും കൃഷിയെക്കുറിച്ചുമെല്ലാം 2017-ല്‍ മാതൃഭൂമി ഡോട്ട് കോമിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.
അസ്ത്രം എന്ന സിനിമയിലൂടെയായിരുന്നു മേഘനാഥന്റെ അരങ്ങേറ്റം. ബാലന് കെ.നായരുടെ മകനായതിനാല്‍ തന്നെ സിനിമയില്‍ വരുന്നതിന് മുമ്പേ മേഘനാഥന് ഒരുവിധം സംവിധായകരെയെല്ലാം അറിമായിരുന്നു. സ്കൂളില്‍ പഠിക്കുമ്പോള്‍ സ്കൂളിന് സമീപത്തെ പി.എന്‍. മേനോന്റെ വീട്ടില്‍നിന്നായിരുന്നു അദ്ദേഹത്തിന്റെ ഉച്ചഭക്ഷണം. സംവിധായകനും പരസ്യകലാ രംഗത്ത് സജീവമായ ആളുമായിരുന്ന പി.എന്‍. മേനോന്റെ വീട്ടിലെത്തുമ്പോള്‍ അവിടെയുണ്ടായിരുന്ന ആല്‍ബങ്ങളെല്ലാം നോക്കുന്നത് മേഘനാഥന്റെ പതിവായിരുന്നു. ഒരിക്കല്‍ ഇങ്ങനെ ആല്‍ബം നോക്കിയിരിക്കുന്നതിനിടെയാണ് അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന് പി.എന്‍. മേനോന് ചോദിച്ചത്. അന്ന് ആഗ്രഹമുണ്ടെന്ന് മറുപടി നല്‍കിയതോടെ മേഘനാഥന് സിനിമയിലേക്കുള്ള വഴിതുറന്നു. പി.എന്‍. മേനോന് സംവിധാനം ചെയ്ത ‘അസ്ത്രം’ എന്ന സിനിമയില്‍ മമ്മൂട്ടിയ്ക്കൊപ്പമായിരുന്നു മേഘനാഥന് ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍നിന്നത്.
പതിവായി വില്ലന്‍ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരുന്ന മേഘനാഥന്റെ കരിയറില്‍ വഴിത്തിരിവായത് ‘ആക്ഷന്‍ ഹീറോ ബിജു’വിലെ കഥാപാത്രമായിരുന്നു. അതോടൊപ്പം, ചില സീരിയലുകളിലും പ്രധാന കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. കരിയറിന്റെ തുടക്കംമുതല്‍ വില്ലന്‍ കഥാപാത്രങ്ങള്‍ മാത്രമാണ് അഭിനയിച്ചിരുന്നതെങ്കിലും അതൊന്നും അദ്ദേഹത്തെ നിരാശപ്പെടുത്തിയിരുന്നില്ല. സ്ഥിരമായി വില്ലന്‍ വേഷങ്ങള്‍ അഭിനയിക്കുന്നതില്‍ നിരാശയുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം നല്കിയ മറുപടി ഇങ്ങനെയായിരുന്നു:
”എന്റെ കരിയറില്‍ ആദ്യകാലങ്ങളിലെല്ലാം ചെയ്തിട്ടുള്ളത് വില്ലന്‍ വേഷങ്ങളാണ്. വില്ലന്‍ വേഷങ്ങളാണെങ്കിലും എല്ലാ ചിത്രങ്ങളിലും എനിക്ക് നാലോ അഞ്ചോ സീനുകള്‍ മാത്രമേ ഉണ്ടാകാറുള്ളൂ. അതില്‍ കൂടുതലൊന്നും ഒരു സിനിമയിലും ഞാന്‍ അഭിനയിച്ചിട്ടില്ല. ഈ പുഴയും കടന്ന് എന്ന ചിത്രത്തില്‍ ആകെ നാല് സീനുകളിലെ ഞാന്‍ അഭിനയിച്ചിട്ടുള്ളൂ. എങ്കിലും ആ കഥയുടെ വലിയൊരു ഭാഗത്ത് മറ്റു കഥാപാത്രങ്ങളിലൂടെ എന്റെ കഥാപാത്രത്തിന്റെ സാന്നിധ്യം ചിത്രത്തിലുണ്ടായിരുന്നു. ആദ്യ കാലങ്ങളില്‍ ഇതുപോലെ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് കിട്ടിയിരുന്നതെങ്കില്‍ പിന്നീട് കഥാപാത്രങ്ങളുടെ പ്രാധാന്യം കുറയുകയും ഒരു സീനിലോ ഫൈറ്റിലോ മാത്രമായി എന്റെ കഥാപാത്രം ഒതുങ്ങുകയും ചെയ്തു. അങ്ങനെ വന്നപ്പോള്‍ അത്തരം കഥാപാത്രങ്ങളില്‍നിന്ന് മാറിനില്‍ക്കുകയാണുണ്ടായത്. ആയിടക്ക് ഒന്നു രണ്ട് സീരിയലുകളില്‍ ഞാന്‍ അഭിനയിച്ചു. പോസിറ്റീവ് കഥാപാത്രങ്ങളായിരുന്നു അതിലെനിക്ക്. പിന്നീടെനിക്ക് ഒരു മാറ്റമുണ്ടായത് ആക്ഷന്‍ ഹീറോ ബിജുവിലാണ്. അതിനുശേഷം കിട്ടിയതെല്ലാം ചെറുതാണെങ്കിലും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളാണ്. പക്ഷെ, നല്ലതാണെങ്കില്‍ വില്ലന്‍ വേഷങ്ങളാണെങ്കിലും ചെയ്യും. വളരെ സെലക്ടീവാകാനൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. കിട്ടുന്ന സീനുകളില്‍ ചെയ്യാന്‍ എന്തെങ്കിലും ഉണ്ടാവണം. വെറുതെ ഒരു സീനിനും അടിയ്ക്കും മാത്രമായുള്ള കഥാപാത്രങ്ങളെ മാറ്റിനിര്‍ത്തി കൂടുതല്‍ ശ്രദ്ധകിട്ടുന്ന വേഷങ്ങള്‍ ചെയ്യാനാണ് ആഗ്രഹം.”
എന്തുകൊണ്ട് കോമഡി വേഷങ്ങള്‍ കിട്ടിയില്ല?
കോമഡിവേഷങ്ങള്‍ ചെയ്യാന്‍ തന്റെ ശരീരം അത്ര ഫ്ളക്സിബിള്‍ അല്ലെന്നായിരുന്നു മേഘനാഥന് പഴയ അഭിമുഖത്തില്‍ പറഞ്ഞത്. സലിംകുമാര്‍, ജഗതി ശ്രീകുമാര്‍ തുടങ്ങിയവരെപ്പോലെ കോമഡി കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കിലും ശ്രീനിവാസന് അവതരിപ്പിച്ചത് പോലെയുള്ള കഥാപാത്രങ്ങള്‍ അഭിനയിക്കാന്‍ സാധിച്ചേക്കുമെന്നും അദ്ദേഹത്തിന് വിശ്വാസമുണ്ടായിരുന്നു. ”ഹനീഫിക്ക, ജനാര്ദനന് ചേട്ടന്, നരേന്ദ്ര പ്രസാദ് ഏറ്റവും ഒടുവില്‍ ബാബുരാജ് തുടങ്ങിയ നിരവധി താരങ്ങള്‍ വില്ലന്‍ വേഷങ്ങളില്‍നിന്ന് കോമഡിയിലേക്ക് വന്നിട്ടുണ്ട്. അവര്‍ക്ക് അങ്ങനെ ഒരു വേഷം കൊടുത്തതുകൊണ്ടാണ് അവര്‍ക്ക് അവരുടെ കഴിവ് തെളിയിക്കാനായത്. നമ്മള് ഒരു നെഗറ്റീവ് വേഷത്തില്‍ തിളങ്ങി കഴിയുമ്പോള്‍ പിന്നെ ആ കണ്ണിലൂടെയാണ് എല്ലാവരും നമ്മളെ നോക്കിക്കാണുന്നത്. ആരും മാറി ചിന്തിക്കുന്നില്ല. പുതിയ സംവിധായകരോ അല്ലെങ്കില്‍ പഴയ സംവിധായകരോ തിരക്കഥാകൃത്തുക്കളോ ആ രീതിയില്‍ മാറി ചിന്തിക്കുമ്പോഴേ ഞങ്ങള്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭിക്കുകയുള്ളൂ. അങ്ങനെ വരുമ്പോഴേ ആ മേഖലയില്‍ തിളങ്ങാനാവുമോ എന്ന് ഞങ്ങള്‍ക്ക് കാണിച്ചുകൊടുക്കാന്‍ സാധിക്കുകയുള്ളൂ. എന്നെ സംബന്ധിച്ചിടത്തോളം കോമഡി ചെയ്യാന്‍ എന്റെ ശരീരം അത്ര ഫ്ളക്സിബിള്‍ അല്ല. സലിം കുമാറിനെ പോലെയോ അമ്പിളി ചേട്ടനെ പോലെയോ ഒന്നും ചെയ്യാന്‍ സാധിച്ചില്ലെങ്കിലും ശ്രീനിയേട്ടനെയൊക്കെ പോലെ തമാശ ചെയ്യാന്‍ എനിക്ക് ചിലപ്പോള്‍ സാധിച്ചേക്കും”, മേഘനാഥന് പറഞ്ഞു.
കര്ഷകന്, ആദ്യമായി വാങ്ങിയ വാഹനം ട്രാക്ടര്‍…
സിനിമ നടന് എന്നതിലുപരി ഒരു കര്ഷകന് കൂടിയായിരുന്നു മേഘനാഥന്. ഷൊര്‍ണ്ണൂരില്‍ തെങ്ങും കവുങ്ങും റബ്ബറും കുരുമുളക്കും നെല്‍കൃഷിയുമെല്ലാം ഉണ്ടായിരുന്നു. വര്‍ഷത്തില്‍ നാലോ അഞ്ചോ സിനിമകള്‍ മാത്രം ചെയ്യുന്ന തനിക്ക് അതിനുവേണ്ടി മൂന്നോ നാലോ ദിവസങ്ങള്‍ മാത്രമാണ് വേണ്ടിവരാറുള്ളതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതിനാല്‍ ബാക്കിദിവസങ്ങളില്‍ കൃഷിയില്‍ സജീവമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
”എല്ലാ കൊല്ലവും നാലോ അഞ്ചോ പടങ്ങള്‍ മാത്രമാണ് ചെയ്യാറുള്ളത്. അതിനു വേണ്ടി മൂന്നോ നാലോ ദിവസങ്ങള്‍ മാത്രമാണ് വേണ്ടിവരാറ്. ബാക്കിയുള്ള ദിവസങ്ങളില്‍ നിങ്ങള്‍ എന്ത് ചെയ്യുകയാണെന്ന സംശയം പലരും ചോദിക്കാറുണ്ട്. വെറുതെയിരിക്കുകയാണോയെന്ന തോന്നലുണ്ടാവും അവര്‍ക്ക്. ഞാന്‍ ഷൊര്‍ണൂരിലാണ് താമസം. എന്റെ അച്ഛന്റെ വീട് കോഴിക്കോടും. അമ്മയുടെ വീട് ഷൊര്‍ണൂരെ വാടാനംകുറിശ്ശിയുമാണ്. അമ്മയുടെ അമ്മയ്ക്ക് അസുഖമായ സമയത്താണ് ഞങ്ങള്‍ ഷൊര്‍ണൂരിലേയ്ക്ക് മാറുന്നത്. അതിനുശേഷം പഠിച്ചതും വളര്‍ന്നതുമെല്ലാം ഷൊര്‍ണൂരാണ്. എന്റെ അമ്മയ്ക്ക് പാരമ്പര്യമായി കിട്ടിയ വയലുകളുണ്ടായിരുന്നു. നെല്‍കൃഷിയാണ് പ്രധാനമായും ഉണ്ടായിരുന്നത്. പിന്നെ കുറച്ച് റബ്ബറും തെങ്ങും കവുങ്ങും കുരുമുളകും എല്ലാം ഞങ്ങളവിടെ കൃഷിചെയ്യുന്നുണ്ടായിരുന്നു. കുട്ടിക്കാലം മുതലേ ഞാന്‍ കൃഷി കണ്ടുവളര്‍ന്നതാണ്. സമയം കിട്ടുമ്പോഴൊക്കെ വയലിലെ പണിക്കാര്‍ക്കൊപ്പം ഞാനും കൂടുമായിരുന്നു. വളര്‍ന്നതിന് ശേഷം ഞാനാണ് ആ കൃഷിയെല്ലാം നടത്തിക്കൊണ്ടുപോരുന്നത്. ഞാന്‍ വാങ്ങുന്ന എന്റെ ആദ്യത്തെ വാഹനം ട്രാക്ടറാണ്. അത് ഓടിക്കാറുള്ളതും ഞാന്‍ തന്നെയാണ്. നാലഞ്ച് ഏക്കര്‍ കൃഷിയിടമുണ്ട്. നമ്മുടെ നാട്ടില്‍ ആളുകളെ കിട്ടാതായപ്പോള്‍ ഇതരസംസ്ഥാനത്തൊഴിലാളികളെ ഇറക്കി വരെ പണിയെടുപ്പിച്ചിട്ടുണ്ട്. എന്നാല്‍, വയലില്‍ പന്നികളുടെയും പക്ഷികളുടെയുമെല്ലാം ശല്യം വര്‍ധിച്ചു”, മേഘനാഥന് പറഞ്ഞു.
അച്ഛനെ കുറിച്ചുള്ള ഓര്‍മകള്‍
സിനിമയില്‍ സജീവമായിരുന്ന അച്ഛന് ബാലന് കെ.നായര്‍ തങ്ങള്‍ക്ക് ഒരുവിരുന്നുകാരന് ആയിരുന്നുവെന്നാണ് മേഘനാഥന് തന്റെ പഴയ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. ”കുട്ടിക്കാലത്ത് ഷൊര്‍ണൂരാണ് ഞാന്‍ പഠിച്ചത്. ഞാന്‍ നന്നായി പഠിക്കുന്നതുകൊണ്ട് (ചിരിക്കുന്നു) അച്ഛന് തോന്നി ഞാന്‍ ഇവിടെ നിന്നാല്‍ ശരിയാവില്ലെന്ന്. അച്ഛന് അക്കാലത്ത് മദ്രാസിലാണ് എപ്പോഴും. ഷൊര്‍ണൂരുള്ള ഞങ്ങള്‍ക്ക് ശരിക്കും പറഞ്ഞാല്‍ അച്ഛന് ഒരു വിരുന്നുകാരനായിരുന്നു. കാരണം ഷൂട്ടിങ്ങെല്ലാം മദ്രാസിലെ സ്റ്റുഡിയോയിലാണ് നടക്കാറ്. നാലും അഞ്ചും പടങ്ങളൊക്കെ ഉണ്ടാവാറുള്ള അച്ഛന് അവിടെ രാമകൃഷ്ണ എന്നൊരു ഹോട്ടലില്‍ സ്ഥിരം റൂമാണ്. വരുമ്പോള്‍ രാവിലെയുള്ള മംഗലാപുരം മെയിലിന് വന്നാല്‍ വൈകുന്നേരം മദ്രാസിലേക്ക് മടങ്ങാറാണ് അച്ഛന്റെ പതിവ്. ആ സമയത്ത് എന്നെ നിയന്ത്രിക്കാന്‍ ആരും ഇല്ലാത്തതിനാല്‍ ഞാന്‍ ലേശമൊന്ന് ഉഴപ്പി. അതോടെ പത്താം ക്ലാസായപ്പോള്‍ അച്ഛന് എന്നെ മദ്രാസിലേക്ക് കൊണ്ടുപോയി. തുടര്‍ന്നുള്ള പഠനം അവിടെയായിരുന്നു. അങ്ങനെയാണ് ഞാന്‍ മദ്രാസിലെത്തുന്നത്. അന്ന് അച്ഛന്റെ കൂടെയായിരുന്നു താമസം. ഞാന്‍ എപ്പോഴും അറിയപ്പെടുന്നത് ബാലന് കെ. നായരുടെ മകനായിട്ടാണ്. അച്ഛന് മരിച്ചിട്ട് വര്‍ഷങ്ങളായി. ഇന്നും അദ്ദേഹം ഓര്‍മിക്കപ്പെടുന്നു എന്നതില്‍ വളരെയധികം സന്തോഷവുമുണ്ട്”, അച്ഛനെക്കുറിച്ച് മേഘനാഥന് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]