
കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിനെതിരേ പരോക്ഷവിമർശനവുമായി ‘2018’ -ന്റെ സംവിധായകൻ ജൂഡ് ആന്റണി ജോസഫും നിർമാതാവ് വേണു കുന്നപ്പിള്ളിയും.
‘എന്തിലുമേതിലും വർഗീയതയും രാഷ്ട്രീയവും മാത്രം കാണുന്ന തമ്പ്രാക്കളുടെ പകയിൽ മോഹങ്ങൾ മോഹഭംഗങ്ങളായും സ്വപ്നങ്ങൾ ദിവാസ്വപ്നങ്ങളായും പ്രതീക്ഷകൾ നഷ്ടബോധങ്ങളായും എരിഞ്ഞടങ്ങുമ്പോൾ നിരാശയുടെ തേരിലേറി വിധിയെ പഴിക്കാതെ പകയേതുമില്ലാത്തവർ വരുന്ന ആ സുന്ദരപുലരിക്കായി കാത്തിരിക്കാമെന്നല്ലാതെ എന്തുപറയാൻ (അല്ല പിന്നെ)’ -എന്നാണ് വേണു കുന്നപ്പിള്ളി സാമൂഹികമാധ്യമത്തിൽ കുറിച്ചത്.
ഈ പോസ്റ്റിന്റെ കമന്റ് ബോക്സിൽ ‘ഇടത്തോട്ട് ചരിഞ്ഞ് കണ്ണടച്ച് ഇരുട്ടാക്കിയ ചിലരെ എനിക്കറിയാം’ എന്ന് പൊട്ടിച്ചിരി സ്മൈലിയോടെ ജൂഡ് ആന്റണി ജോസഫ് കമന്റിട്ടു. ഇതോടെ ഓസ്കർനോമിനേഷൻവരെ നേടിയ ‘2018’-നെ തഴഞ്ഞതിനെച്ചൊല്ലിയുള്ള വിവാദം ചൂടുപിടിക്കുകയാണ്.
സംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ 2018 ഇടംപിടിച്ചിരുന്നില്ല. കേരളത്തിലെ പ്രളയം പ്രമേയമായ ചിത്രം ആ സമയത്തെ സർക്കാർ ഇടപെടലിനെക്കുറിച്ച് അധികമൊന്നും പറയുന്നില്ലെന്ന വിമർശനം നേരിട്ടിരുന്നു.
2024-ൽ റിലീസ് ചെയ്ത ‘ആടുജീവിത’ത്തിന് 2023-ലെ ജനപ്രീതിനേടിയ ചിത്രത്തിനുള്ള അവാർഡ് കൊടുത്തതിനെതിരേ പ്രമുഖ നിർമാതാവ് ഷിബു ജി. സുശീലനും രംഗത്തെത്തി. ഇരുചിത്രങ്ങളുടെയും പോസ്റ്ററുകൾ പങ്കുവെച്ച് ഷിബു സാമൂഹികമാധ്യമത്തിൽ കുറിച്ചതിങ്ങനെ: ‘2023-ലെ ജനപ്രിയചിത്രം ഇതിൽ ഏതായിരുന്നു. 2024-ൽ ഇറങ്ങിയ ചിത്രം ആയിരുന്നോ? വിവരക്കേട് അടിവരയിട്ട് പറയരുത്.’
‘ആടുജീവിതം’ 2023 ഡിസംബർ 31-ന് സെൻസർ ചെയ്തതാണെങ്കിലും എങ്ങനെ ആ വർഷത്തെ ജനപ്രിയ ചിത്രമാകുമെന്നാണ് ഷിബു ചോദിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]