
തെലങ്കാനയിലെ സിംഗിൾ സ്ക്രീൻ തിയേറ്ററുകൾ രണ്ടാഴ്ചത്തേക്ക് താത്ക്കാലികമായി അടച്ചിടുന്നു. തെലുങ്ക് ചലച്ചിത്രമേഖലയിൽ രൂപപ്പെട്ട പുതിയ പ്രതിസന്ധിയാണ് ഇതിന് കാരണം. ഈ വർഷം സംക്രാന്തിക്ക് ശേഷം വലിയ സിനിമകളൊന്നും റിലീസാവാതിരുന്നതാണ് ആ പ്രതിസന്ധി. ഈ മാസം 17 മുതൽ രണ്ടാഴ്ചത്തേക്ക് തിയേറ്ററുകൾ അടച്ചിടാനാണ് തെലങ്കാന തിയേറ്റർ അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നതെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വലിയ ചിത്രങ്ങളില്ലാത്തതും മോശം വരുമാനവുമാണ് തിയേറ്ററുകൾ അടച്ചിടുന്നതിലേക്ക് തെലങ്കാനയിലെ തിയേറ്ററുമകളെ നയിച്ചത്. ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗും നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പും പ്രേക്ഷകരെ തിയേറ്ററുകളിലേക്കെത്തിക്കുന്നതിൽനിന്ന് പിന്തിരിപ്പിച്ചു എന്നാണ് വിലയിരുത്തൽ. പത്ത് മുതൽ പതിനഞ്ച് ദിവസംവരെയാണ് തിയേറ്ററുകൾ അടച്ചിടുകയെന്ന് തെലങ്കാന തിയേറ്റർ അസോസിയേഷൻ അറിയിച്ചു.
റിപ്പോർട്ടുകളനുസരിച്ച് മേയ് 26-നോ 31-നോ ആകും ഇനി തിയേറ്ററുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കുക. തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ആയിരക്കണക്കിന് തിയേറ്ററുകൾ ഉണ്ട്. മുൻവർഷങ്ങളിലെല്ലാം തിയേറ്ററുകളിൽ ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്ന സമയമാണ് വേനൽക്കാലം. എന്നാൽ 2024-ലെ ഇക്കഴിഞ്ഞ കുറച്ചുമാസങ്ങൾ പല തിയേറ്റർ ഉടമകൾക്കും, പ്രത്യേകിച്ച് സിംഗിൾ സ്ക്രീനുകൾക്ക് കഠിനമായിരുന്നു. ബിഗ് ബജറ്റ് സിനിമകൾ വിജയിക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ, ചെറുകിട, ഇടത്തരം ബജറ്റ് ചിത്രങ്ങൾ അപ്രസക്തമാവുകയുംചെയ്തു.
മേയ് 31-ന് റിലീസാവുന്ന, വിശ്വക് സെൻ നായകനാവുന്ന ഗ്യാങ്സ് ഓഫ് ഗോദാവരി എന്ന ചിത്രത്തിലേക്കാണ് ഏവരുടേയും കണ്ണ്. പ്രഭാസ് നായകനാവുന്ന കൽക്കി, അല്ലു അർജുൻ ചിത്രം പുഷ്പ, കമൽ ഹാസൻ മുഖ്യവേഷത്തിലെത്തുന്ന ഇന്ത്യൻ 2, രാം ചരൺ നായകനാവുന്ന ഗെയിം ചേഞ്ചർ എന്നിവയെല്ലാം വരും മാസങ്ങളിൽ തിയേറ്ററുകളിലെത്തുന്നുണ്ട്. ഈ ചിത്രങ്ങളിലൂടെ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനാവും എന്നാണ് തെലങ്കാനയിലെ തിയേറ്ററുടമകൾ പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]