
കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പുതിയ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിൽ. നിലവിലെ ഭരണസമിതി രാജിവെച്ച് രണ്ടുമാസമാകാറായിട്ടും ജനറൽബോഡി വിളിക്കാനോ തിരഞ്ഞെടുപ്പുനടത്താനോയുള്ള ഒരു നടപടിയും ഇതുവരെയായിട്ടില്ല. ഇതുസംബന്ധിച്ച ആശയക്കുഴപ്പത്തിലാണ് നിലവിലുള്ള നേതൃത്വം.
ജൂൺവരെ കാവൽഭരണസമിതിക്ക് തുടരാമെന്നാണ് ബൈലോയിലെ നിബന്ധനയെന്ന് ഒരു പ്രധാന ഭാരവാഹി പറഞ്ഞു. അതുവരെ സമയമുള്ളതുകൊണ്ടാണ് തിടുക്കപ്പെട്ട് ജനറൽബോഡി വിളിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാൽ ജൂൺവരെ ഇപ്പോഴുള്ളവർ തുടരാനാണ് സാധ്യത.
ജനറൽ സെക്രട്ടറി സിദ്ദിഖ് ഉൾപ്പെടെയുള്ള ഭാരവാഹികൾക്കെതിരേ ലൈംഗികാരോപണമുയർന്നതിനെ തുടർന്നാണ് ഭരണസമിതി മുഴുവൻ ഓഗസ്റ്റ് 27-ന് രാജിവെച്ചത്. രണ്ടുമാസത്തിനുള്ളിൽ ജനറൽബോഡി വിളിച്ച് പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുമെന്നായിരുന്നു രാജിസമയത്ത് അറിയിച്ചിരുന്നത്. ഭരണസമിതി രാജിവെച്ചിട്ട് ഒക്ടോബർ 27 ആകുമ്പോൾ രണ്ടുമാസം തികയും.
പകരക്കാരെ കണ്ടെത്താനാകാത്തതാണ് തിരഞ്ഞെടുപ്പ് വൈകുന്നതിനു കാരണമെന്നാണ് വിവരം. മുൻനിരത്താരങ്ങളാരും ഭാരവാഹികളാകാനില്ലെന്ന നിലപാടിലാണെന്നറിയുന്നു. ഇനി ഒരു സ്ഥാനത്തേക്കുമില്ലെന്ന് ഇപ്പോഴത്തെ പ്രസിഡന്റ് മോഹൻലാൽ വ്യക്തമാക്കിക്കഴിഞ്ഞു. യുവതാരങ്ങളും മുന്നിലേക്കുവരാൻ ആഗ്രഹിക്കുന്നില്ല.
കാവൽ ഭരണസമിതിയാണെങ്കിലും സംഘടനയുടെ ക്ഷേമപദ്ധതികളെല്ലാം മുടക്കംകൂടാതെ നടക്കുന്നുണ്ടെന്ന് ഭാരവാഹികൾ പറയുന്നു. അതുകൊണ്ടുതന്നെ അംഗങ്ങൾക്കിടയിലും പുതിയ ഭരണസമിതിക്കായി ആവശ്യമുയർന്നിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]