
നടൻ കുണ്ടറ ജോണിയുടെ വിയോഗത്തിൽ ഞെട്ടിയിരിക്കുകയാണ് സിനിമാലോകം. കൊടൂര വില്ലനായും ചിരിപ്പിക്കുന്ന വില്ലനായും സഹനടനായും ഒക്കെ മലയാളി മനസുകളിൽ നിറഞ്ഞുനിന്ന താരമായിരുന്നു ജോണി ജോസഫ് എന്ന കുണ്ടറ ജോണി. 1979-ല് ‘നിത്യവസന്ത’ത്തിലൂടെയാണ് ജോണി സിനിമയിലേയ്ക്ക് എത്തുന്നത്. ഫുട്ബോൾ താരമെന്ന നിലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.
ആറാം തമ്പുരാൻ, നാടോടിക്കാറ്റ്, സ്ഫടികം, ഗോഡ്ഫാദർ, കിരീടം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെല്ലാം കുണ്ടറ ജോണിയുടെ കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. തച്ചിലേടത്ത് ചുണ്ടൻ, സമാന്തരം, വർണപ്പകിട്ട്, ഓഗസ്റ്റ് 15, ഹലോ, അവൻ ചാണ്ടിയുടെ മകൻ, ഭാർവചരിതം മൂന്നാം ഖണ്ഡം, ബൽറാം v/s താരാദാസ്, ഭരത്ചന്ദ്രൻ ഐ.പി.എസ്., സാഗരം സാക്ഷി, ആനവാൽ മോതിരം തുടങ്ങി ഒരുപാട് ചിത്രങ്ങളിൽ 44 വർഷത്തെ സിനിമ കരിയറിൽ കുണ്ടറ ജോണി അഭിനയിച്ചു.
പോലീസ് കഥാപാത്രമായും ഗുണ്ടാവേഷത്തിലും പല ചിത്രങ്ങളുടേയും ഭാഗമായി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും താരം വേഷമിട്ടിട്ടുണ്ട്.
ഹൃദയാഘാതത്തെ തുടര്ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ജോണിയുടെ അന്ത്യം. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ അധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ. ഉണ്ണി മുകുന്ദന് നായകനായ ‘മേപ്പടിയാന്‘ ആണ് അവസാന ചിത്രം. സുപ്രധാന കഥാപാത്രത്തെയായിരുന്നു ചിത്രത്തിൽ താരം അവതരിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]